Saturday, May 11, 2013

തിരിച്ചുവരാന്‍ താല്‍പ്പര്യപ്പെട്ടാല്‍ വേണ്ടെന്നു പറയില്ല: പിണറായി


പാര്‍ടി വിട്ടുപോയവര്‍ തിരിച്ചുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അവരോട് വേണ്ടെന്ന് പറയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഷൊര്‍ണൂരില്‍ എം ആര്‍ മുരളിയുടെ തിരിച്ചുവരവിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവരോട് വേണ്ടെന്നു പറയുന്ന നിലപാട് പാര്‍ടിക്കില്ല. എം ആര്‍ മുരളി പാര്‍ടിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അക്കാര്യം പാര്‍ടി പരിശോധിക്കും. ഏത് സാഹചര്യത്തിലാണ് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്ന കാര്യവും പരിശോധിക്കും-അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷവുമായി യോജിച്ചു പ്രവര്‍ത്തിക്കും: എം ആര്‍ മുരളി

പാലക്കാട്: സിപിഐ എം അടക്കമുള്ള ഇടതുപക്ഷപാര്‍ടികളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം ആര്‍ മുരളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭ ഭരണം ധനസമ്പാദനത്തിനുള്ള മാര്‍ഗമായി കോണ്‍ഗ്രസുകാര്‍ ഉപയോഗപ്പെടുത്തുന്നത് എതിര്‍ത്തതിനാലാണ് ഷൊര്‍ണൂരില്‍ കോണ്‍ഗ്രസുമായുള്ള ധാരണ തകരാന്‍ കാരണം. ജനകീയ കമ്മിറ്റികളുടെ മറവില്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ കരാറുകാരായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അധഃപതിച്ചു. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കുപോലും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നു. അവിഹിതകാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമെന്ന് ഭീഷണി മുഴക്കി തെറിവിളിക്കുകയും കൈയേറ്റം ചെയ്യുകയുമാണ്. ഏതെങ്കിലും പാര്‍ടിയില്‍ ചേരുന്ന കാര്യം ജനകീയ വികസനസമിതിയുടെ അജന്‍ഡയിലില്ല. എക്കാലത്തും സിപിഐ എം വിരുദ്ധസംഘടനയായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ല. സിപിഐ എമ്മുമായി ഭിന്നിച്ചുനില്‍ക്കുന്നവരെ ഏകോപിപ്പിക്കല്‍ എളുപ്പമുള്ള കാര്യമല്ല. ഒരോരുത്തര്‍ക്കും പ്രാദേശികമായ താല്‍പ്പര്യങ്ങളാണ്. പൊതുവായ കാര്യമുയര്‍ത്തി ഒന്നിച്ചുനിര്‍ത്താന്‍പോലും സാധിക്കില്ലെന്ന് ബോധ്യമായെന്നും മുരളി പറഞ്ഞു. എം നാരായണന്‍, ഒ പി ഗോവിന്ദന്‍കുട്ടി, വി കെ രവീന്ദ്രന്‍, പി പ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 110513

No comments:

Post a Comment