Wednesday, March 5, 2014

പരാതി നല്‍കിയവരെ സ്വാധീനിക്കാന്‍ അമൃതാനന്ദമയിയുടെ ശ്രമം

കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ നിലം നികത്തുന്നതിനെതിരെ ഓംബുഡ്സ്മാന് പരാതി നല്‍കിയ ഡിവൈഎഫ്ഐ നേതാവിനെ സ്വാധീനിക്കാന്‍ ശ്രമം. ക്ലാപ്പനയിലെ ഡിവൈഎഫ്ഐ നേതാവ് വിജേഷിനെയാണ് മഠത്തില്‍ വിളിച്ചുവരുത്തി അമൃതാനന്ദമയി സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഒളിക്യാമറയില്‍ പതിഞ്ഞ അമൃതാനന്ദമയിയുടെ സംഭാഷണങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.

കേരളത്തില്‍ ആയിരക്കണക്കിന് നിലങ്ങളും കുളങ്ങളും നികത്തുന്നതിനൊന്നും പരാതിയില്ലേയെന്നും ധാരാളം ആതുരസേവനങ്ങളും മറ്റും നടത്തുന്ന തന്നെ മാത്രം ശല്യം ചെയ്യുന്നതെന്തിനാണെന്നും വിജേഷിനോട് അമൃതാനന്ദമയി ചോദിച്ചു. ഈ സേവനങ്ങളുടെ ഭാഗമായി കുറച്ചു നിലം നികത്തിയിട്ടുണ്ട്. അതില്‍ ധാരാളം കുഴല്‍കിണറുകള്‍ സ്ഥാപിച്ചതിനാല്‍ തങ്ങളോട് സഹകരിക്കണമെന്നും അമൃതാനന്ദമയി ആവശ്യപ്പെട്ടു. എന്നാല്‍ വിജേഷ് ഈ നിര്‍ദ്ദേശം തള്ളി. മഠം അധികൃതര്‍, ക്ലാപ്പന പഞ്ചായത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ ഉള്‍പ്പെടെ ആയരിക്കണക്കിന് നിലം നികത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിന് വര്‍ഷങ്ങളായി പഞ്ചായത്തില്‍ നികുതിയും കൊടുത്തിരുന്നില്ല.

2010ല്‍ വിജേഷിന്റെ നേതൃത്വത്തില്‍ ഓംബുഡ്സ്മാന് കേസ് കൊടുത്തതോടെ നികുതിയിനത്തില്‍ 17 ലക്ഷം രൂപ അടച്ചു. ഓംബുഡ്സ്മാന്‍ നടത്തിയ അന്വേഷണത്തില്‍ ഒരു വര്‍ഷം കോടിക്കണക്കിന് രൂപ നികുതി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടും മഠം അടച്ചില്ല. പഞ്ചായത്തില്‍ 49 ബഹുനിലകെട്ടിടങ്ങളാണ് മഠം നിര്‍മിച്ചിട്ടുള്ളത്. അതില്‍ അഞ്ച് കെട്ടിടങ്ങള്‍ക്കു മാത്രമേ നികുതി കൊടുത്തിട്ടുള്ളൂ. ഇപ്പോള്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന നിലങ്ങള്‍ നികത്തി ഹെലിപാഡ് ഉള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കുകയില്ലെന്നും വിജേഷ് പറഞ്ഞു. വിജേഷ് ഓംബുഡ്സ്മാന് കൊടുത്ത കേസ് നടന്നുവരികയാണ്. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍, തന്നെ എപ്പോള്‍ വേണമെങ്കിലും വിജേഷിന് കാണാമെന്നും എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാമെന്നും അമൃതാനന്ദമയി പറയുന്നത് ചാനല്‍ ദൃശ്യങ്ങളിലുണ്ട്.

deshabhimani

No comments:

Post a Comment