Wednesday, March 5, 2014

ഉമ്മന്‍ചാണ്ടി കര്‍ഷകരെ വീണ്ടും വഞ്ചിക്കുന്നു: സിപിഐ എം

2013 നവംബര്‍ 13 ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദുചെയ്യണമെന്ന മലയോര കര്‍ഷകരുടെ ആവശ്യം തള്ളിക്കളഞ്ഞ്, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം കൊണ്ട് പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം കര്‍ഷകരെ വീണ്ടും വഞ്ചിക്കലാണെന്ന് സിപിഐ എം വ്യക്തമാക്കി. സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളും, ഹൈറേഞ്ച് സംരക്ഷണസമിതിയും ഉന്നയിച്ച ആവശ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞ നടപടി അംഗീകരിക്കാനാവാത്തതാണ്.

1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 5 അനുസരിച്ചാണ് 2013 നവംബര്‍ 13 ന്റെ ഉത്തരവ് ഇറക്കിയത്. ഇത് നിലനില്‍ക്കുമ്പോള്‍ പുതിയ ഓഫീസ് മെമ്മോറാണ്ടങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. ആ വിജ്ഞാപനം നിലനില്‍ക്കവെ പുതിയ ഓഫീസ് മെമ്മോറാണ്ടം കൊണ്ടുവന്നതുകൊണ്ട് ഈ വിജ്ഞാപനത്തെ മറികടക്കാന്‍ കഴിയില്ല. അതിനാല്‍, മലയോരമേഖലയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ നിലനില്‍ക്കുക തന്നെയാണ് ചെയ്യുന്നത്. മാത്രമല്ല, ഹരിത ട്രൈബ്യൂണലിനു മുമ്പാകെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നിലനില്‍ക്കവെ ഇത്തരം മെമ്മോറാണ്ടങ്ങള്‍ക്കൊന്നും നിയമപരമായ നിലനില്‍പ്പില്ല. വസ്തുതകള്‍ ഇതായിരിക്കെ, തെരഞ്ഞെടുപ്പിനു മുമ്പ് കണ്‍കെട്ടുവിദ്യകള്‍ കാണിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. ഇത്തരം ചെപ്പടിവിദ്യകളെ തിരിച്ചറിയാനുള്ള വിവേകം, ദൈനംദിന ജീവിതത്തിലെ നിരവധി വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുവന്ന മലയോരത്തെ ജനങ്ങള്‍ക്ക് ഉണ്ടെന്ന കാര്യം ഉമ്മന്‍ചാണ്ടി മറക്കരുത്.

ഓഫീസ് മെമ്മോറാണ്ടത്തിന്റെ ഭാഗമായി നിലവിലുള്ള വീടുകള്‍ക്കും കൃഷി സ്ഥലങ്ങള്‍ക്കും തോട്ടങ്ങള്‍ക്കും മറ്റും സംരക്ഷണം ലഭിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് ജനങ്ങളെ കമ്പളിപ്പിക്കലാണ്. പുതിയ വാസഗൃഹങ്ങളും, നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ അസാധ്യമായിത്തീരും. ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയവ വികസന പ്രവര്‍ത്തനങ്ങളൊന്നും ഈ മേഖലയില്‍ നടത്താനാവാത്ത സ്ഥിതി വരും. മാത്രമല്ല, മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനും കഴിയാത്ത അവസ്ഥ തന്നെയാണ് ഇത് ഉണ്ടാക്കുക. ഈ മേഖലയിലെ വികസനം മുരടിക്കുകയും ഭൂമിയുടെ വില ഗണ്യമായി കുറയുകയും ചെയ്യും. കുടിയിറക്കാതെയുള്ള കുടിയിറക്കമായിരിക്കും ഫലത്തില്‍ ഈ മേഖലയില്‍ സംഭവിക്കുക.

2013 നവംബര്‍ 13-ാം തീയതി ഇറക്കിയ ഉത്തരവ് പിന്‍വലിക്കാതെ മലയോര ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന നിലപാടാണ് സിപിഐ എം ഉം ഹൈറേഞ്ച് സംരക്ഷണ സമിതിയും ഉള്‍പ്പെടെയുള്ള സംഘടനകളും സ്വീകരിച്ചിട്ടുള്ളത്. ഈ മുദ്രാവാക്യം അംഗീകരിക്കാതെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ മലയോര ജനതയുടെ പ്രശ്നങ്ങള്‍ ഓഫീസ് മെമ്മോറാണ്ടത്തോടെ പരിഹരിക്കപ്പെട്ടു എന്ന മുഖ്യമന്ത്രിയുടെ വാദം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

കൊടും ചതി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ വിഷയത്തില്‍ മലയോര കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും വഞ്ചിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് കരടുവിജ്ഞാപനം ഇറക്കുമെന്ന വാഗ്ദാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അവസാന നിമിഷം പിന്മാറി. കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചുള്ള 2013 നവംബര്‍ 13 ന്റെ ഉത്തരവ് പിന്‍വലിക്കാനും തയ്യാറായില്ല. പശ്ചിമഘട്ടമേഖലയില്‍ പരിസ്ഥിതി ലോലമായി കസ്തൂരിരംഗന്‍ സമിതി കണ്ടെത്തിയ 10108 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം 2550 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കുന്നതായി അറിയിക്കുന്ന ഓഫീസ് മെമ്മോറാണ്ടത്തില്‍ നടപടി ഒതുങ്ങി. എന്നാല്‍, പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പുപ്രകാരം നവംബര്‍ 13ന് പുറപ്പെടുവിച്ച ഉത്തരവ് മാറ്റമില്ലാതെ തുടരുമ്പോള്‍ ഓഫീസ് മെമ്മോറാണ്ടത്തിന് നിയമസാധുതയില്ല.

പുതിയ വിജ്ഞാപനം ഇറങ്ങിയാല്‍ മാത്രമേ നവംബര്‍ 13ന്റെ ഉത്തരവ് മറികടക്കാനാകൂ. ഈ ഉത്തരവിന് ശേഷം കേരളത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പരിസ്ഥിതിലോല മേഖലയുടെ അതിര്‍ത്തി പുനഃനിര്‍ണയിക്കുമെന്ന് അറിയിച്ച് 2013 ഡിസംബര്‍ 20ന് ഒരു ഓഫീസ് മെമ്മോറാണ്ടം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരുന്നു. എന്നാല്‍, കേസ് പിന്നീട് ഹരിതട്രിബ്യൂണലില്‍ എത്തിയപ്പോള്‍ നവംബര്‍ 13ന്റെ ഉത്തരവില്‍ ഒരുമാറ്റവും വരുത്തില്ലെന്നും ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടം വകുപ്പുതല നടപടി മാത്രമാണെന്നും കേന്ദ്രം അറിയിച്ചു. ഇപ്പോഴിറങ്ങിയ ഓഫീസ് മെമ്മോറാണ്ടവും വകുപ്പുതല നടപടി മാത്രം. കൃഷിയിടം, തോട്ടം ജനവാസമേഖല എന്നിവ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചതായി അറിയിക്കുന്ന വാര്‍ത്താക്കുറിപ്പാണ് ചൊവ്വാഴ്ച രാത്രി വൈകി പരിസ്ഥിതി മന്ത്രാലയം ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ഓഫീസ് മെമ്മോറാണ്ടം ഇറക്കി. കരടുവിജ്ഞാപനം ഭാവിയില്‍ ഇറങ്ങുമെന്നും അപ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന പുതിയ വാഗ്ദാനം. എന്നാല്‍, നവംബര്‍ 13ന്റെ ഉത്തരവ് നിലനില്‍ക്കെ ഇത്തരം വാഗ്ദാനങ്ങള്‍ക്ക്നിയമപരമായി സാധുതയില്ല.

കരടുവിജ്ഞാപനം തയ്യാറായെന്നും അംഗീകാരത്തിനായി നിയമ മന്ത്രാലയത്തിന് അയച്ചുകൊടുത്തുവെന്നുമാണ് പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി അടക്കമുള്ളവര്‍ തിങ്കളാഴ്ച മുതല്‍ പറഞ്ഞിരുന്നത്. എന്നാല്‍, നിയമമന്ത്രാലയത്തിന്റെ അംഗീകാരം പെട്ടെന്ന് നേടിയെടുക്കുന്നതിനുള്ള ഒരു നടപടിയും പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നുണ്ടായില്ല. ഒടുവില്‍ ബുധനാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമീഷന്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് വ്യക്തമായതോടെ മുഖംരക്ഷിക്കല്‍ നടപടികളിലേക്ക് പരിസ്ഥിതി മന്ത്രാലയം വേഗത്തില്‍ കടക്കുകയായിരുന്നു. പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലിയും സെക്രട്ടറി വി രാജഗോപാലനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രാലയത്തില്‍ യോഗം ചേര്‍ന്ന ശേഷം വിജ്ഞാപനം വേണ്ടെന്ന തീരുമാനത്തിലെത്തി. തുടര്‍ന്ന് കേരളത്തെ ആശ്വസിപ്പിക്കാനെന്ന മട്ടില്‍ ഓഫീസ് മെമ്മോറാണ്ടം കൂടി ഇറക്കാനുള്ള സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചതായി അറിയിച്ച് തിടുക്കത്തില്‍ വാര്‍ത്താക്കുറിപ്പ് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

കേന്ദ്രനിലപാട് വ്യക്തമായതോടെ ഇതിന് ന്യായീകരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. വിജ്ഞാപനം റദ്ദാക്കിയാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രാബല്യത്തിലാക്കാനുള്ള പഴയ വിജ്ഞാപനമാണ് പകരം നിലവില്‍ വരികയെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചുവെന്നും ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും രാത്രി വൈകി ക്ലിഫ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

എം പ്രശാന്ത്

deshabhimani

No comments:

Post a Comment