Sunday, August 7, 2011

ലോട്ടറി കേസില്‍ കുറ്റപത്രം; കെന്നഡി, മാര്‍ട്ടിന്‍ പ്രതികള്‍

കൊച്ചി: ലോട്ടറികേസില്‍ സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജോണ്‍ കെന്നഡി, സാന്റിയാഗോ മാര്‍ട്ടിന്‍ , ഭൂട്ടാന്‍ലോട്ടറി ഏജന്റുമാര്‍ , ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്റേഴ്സ് ഉടമ എന്നിവരെ പ്രതികളാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വഞ്ചന, വ്യാജരേഖ ചമക്കല്‍ , ലോട്ടറി ചട്ടങ്ങളുടെ ലംഘനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളുടെ പേരില്‍ കേസ് എടുത്തിട്ടുള്ളത്. നാലു കേസുകളിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.പാലക്കാട്ടുള്ള മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഓഫീസ് തീയിട്ടതിലും കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ പ്രസിലോ അതീവ സുരക്ഷയുള്ള പ്രസിലോ അച്ചടിക്കേണ്ട ലോട്ടറി ടിക്കറ്റുകള്‍ ശിവകാശിയില്‍ നിന്നും അച്ചടിച്ചു വിതരണം ചെയ്തു. അവകാശികളില്ലാത്ത ടിക്കറ്റുകളുടെ സമ്മാനത്തുക സര്‍ക്കാരിലടക്കാതെ തിരിമറി നടത്തിയതും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോട്ടറി: സിബിഐ അന്വേഷണം തുടങ്ങി

കൊച്ചി: ലോട്ടറിക്കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണം ആരംഭിച്ച കാര്യം വ്യക്തമാക്കി എറണാകുളം സിജെഎം കോടതിയില്‍ സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലോട്ടറി വിതരണക്കാരായ സാന്റിയാഗോ മാര്‍ട്ടിന്‍ , ജോണ്‍ കെന്നടി, ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്റേഴ്സ് ഉടമ, തിരുവനന്തപുരത്തെ രണ്ടു ലോട്ടറി ഏജന്റുമാര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് സിബിഐയുടെ റിപ്പോര്‍ട്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ , ലോട്ടറിനിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് സിബിഐയുടെ പ്രത്യേക കുറ്റാന്വേഷണവിഭാഗം എസ്പിയുടെ റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൈമാറിയ 32 കേസില്‍ നാലെണ്ണത്തിലാണ് ശനിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ലോട്ടറി വിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ പാലക്കാട്ടെ ഗോഡൗണ്‍ കത്തിയതുമായി ബന്ധപ്പെട്ടാണ് ഒരു കേസ്. ഈ കേസിലെ പ്രതികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ സൂചനയില്ല. സര്‍ക്കാര്‍പ്രസിലോ, ഹൈ സെക്യൂരിറ്റി പ്രസിലോ അച്ചടിക്കേണ്ട ലോട്ടറി നിയമം ലംഘിച്ച് ശിവകാശിയിലെ മഹാലക്ഷ്മി പ്രസില്‍ അച്ചടിച്ച് വിതരണംചെയ്ത് നിയമലംഘനം നടത്തി വഞ്ചിച്ചുവെന്നാണ് ഒരു ആരോപണം. അവകാശികളില്ലാത്ത സമ്മാനത്തുകകള്‍ നിശ്ചിതസമയത്തിനകം സര്‍ക്കാരില്‍ അടയ്ക്കണമെന്ന വ്യവസ്ഥ ലംഘിച്ച് തിരിമറി നടത്തി സാമ്പത്തികലാഭം കൊയ്തുവെന്നാണ് മറ്റൊരു ആരോപണം. സര്‍ക്കാര്‍മുദ്ര പതിച്ചേ ലോട്ടറി വില്‍ക്കാവൂവെന്ന വ്യവസ്ഥ നിലനില്‍ക്കെ മുദ്രയില്ലാതെ ലോട്ടറി വിറ്റ് സര്‍ക്കാരിനെ വഞ്ചിച്ചുവെന്നും സിബിഐ ആരോപിച്ചു.

തുടര്‍വിജ്ഞാപനം പുറത്തിറങ്ങി

ലോട്ടറി കേസുകളില്‍ സിബിഐ അന്വേഷണത്തിന് ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ തുടര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. 2004 മുതല്‍ അന്യസംസ്ഥാന ലോട്ടറിയുമായി ഉയര്‍ന്ന ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നതാണ് തുടര്‍വിജ്ഞാപനം. സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത 32 കേസാണ് ആദ്യം സിബിഐക്ക് വിട്ടത്. ഇവയ്ക്കു പുറമെ 15 വിഷയം പുതുതായി ചേര്‍ത്തിട്ടുണ്ട്. വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളും ദേശാഭിമാനിയുമായി ബന്ധപ്പെട്ട രണ്ടു കോടിയുടെ ബോണ്ട് വിവാദവും അന്വേഷിക്കണമെന്ന് തുടര്‍വിജ്ഞാപനത്തിലുണ്ട്.

deshabhimani 070811

1 comment:

  1. ലോട്ടറികേസില്‍ സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജോണ്‍ കെന്നഡി, സാന്റിയാഗോ മാര്‍ട്ടിന്‍ , ഭൂട്ടാന്‍ലോട്ടറി ഏജന്റുമാര്‍ , ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്റേഴ്സ് ഉടമ എന്നിവരെ പ്രതികളാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    ReplyDelete