Wednesday, August 3, 2011

കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യം യു ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യുന്നില്ലെന്ന് മുന്‍ ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 3594817 മെട്രിക് ടണ്‍ അരിയും 4258902 മെട്രിക് ടണ്‍ ഗോതമ്പും ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാരനുവദിച്ച അരി ഏറ്റെടുത്ത് സബ്‌സിഡി നല്‍കി വിതരണം ചെയ്താല്‍ കമ്പോളത്തിലെ അരി വില കുറയ്ക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിലക്കയറ്റം തടയാനും വിപണി ഇടപെടലിനുമായി കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ യു ഡി എഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. വിപണി ഇടപെടല്‍ ഫലപ്രദമാക്കുന്നതിനായി റേഷന്‍കട വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്ന പദ്ധതി എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. ഇതിനായി ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചിരുന്നു. അടിയന്തര സഹായമായി 20 കോടി രൂപയും അനുവദിച്ചു. ഈ പദ്ധതി നടപ്പാകില്ലെന്ന് വ്യക്തമായിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ധനസഹായം ലഭിച്ചാല്‍ പദ്ധതി നടപ്പാക്കുമെന്നാണ് ഭക്ഷ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.

ഓണം, റംസാന്‍ കാലത്ത് ഭക്ഷ്യധാന്യങ്ങളുടേയും നിത്യോപയോഗ സാധനങ്ങളുടേയും വില വര്‍ധനവിന് കൂട്ടുനില്‍ക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മൊത്തം 78,537 ടണ്‍ ഭക്ഷ്യധാന്യം കേന്ദ്രം അനുവദിച്ചത് ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാര്‍ വ്യക്തമാക്കണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യം ഏറ്റെടുക്കാന്‍ സ്വാഭാവികമായ താമസം നേരിട്ടപ്പോള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും കലാപം നടത്തിയവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കണം.

 കേന്ദ്രം വെട്ടിക്കുറച്ച മണ്ണെണ്ണയുടെ വിഹിതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാന്‍പോലും സംസ്ഥാന സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. തീരദേശത്തെ ചെറുകിട ബോട്ടുകളിലും വള്ളങ്ങളിലും എന്‍ജിന്‍ ഘടിപ്പിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. മോട്ടോര്‍ ഉപയോഗിച്ച് പാടങ്ങളില്‍ കൃഷി ചെയ്യുന്ന കര്‍ഷകരും ബുദ്ധിമുട്ടിലാണ്. വൈദ്യുതി ലഭിക്കാത്ത വീട്ടുകാരും പാചകം ചെയ്യാന്‍പോലും കഴിയാതെ ക്ലേശിക്കുകയാണ്.  ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പൊതുകമ്പോളത്തില്‍ നിന്ന് ലിറ്ററിന് 45 രൂപ നിരക്കില്‍ മണ്ണെണ്ണ സംഭരിക്കാനും ലിറ്ററൊന്നിന് 20 രൂപ സബ്‌സിഡി നല്‍കി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. നിയസഭ പാസാക്കിയ ബജറ്റില്‍ ഈ ആവശ്യത്തിനു വേണ്ടി 25 കോടി രൂപ വകയിരുത്തി.

ഓണം, റംസാന്‍ കാലത്ത് കേരളത്തിലെ എല്ലാ ബി പി എല്‍കാര്‍ക്കും എല്‍ ഡി എഫ് സര്‍ക്കാര്‍ അഞ്ചു കൊല്ലവും അഞ്ചു കിലോ അരി, അര കിലോ പഞ്ചസാര, കാല്‍ കിലോ മുളക്, കാല്‍ കിലോ തേയില തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്തു. ഈ ഓണം, റംസാന്‍ കാലത്തും സൗജന്യ കിറ്റ് വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണം.

ദേശീയ തലത്തില്‍ ഭക്ഷ്യ കമ്മി ക്രമാതീതമായി വര്‍ധിക്കുകയും ഊഹക്കച്ചവടക്കാരും കരിഞ്ചന്തക്കാരും കമ്പോളം കയ്യടക്കുമ്പോള്‍ അതിശക്തമായ കമ്പോള ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതിന്റെ ഫലമായി ഭക്ഷ്യധാന്യങ്ങളുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വില ക്രമാതീതമായി വര്‍ധിക്കുകയും ജനജീവിതം ദുസ്സഹമായിത്തീരുകയുമായിരിക്കും ഫലം. വിപണി ഇടപെടലിന് സംസ്ഥാന ബജറ്റില്‍ പണം നീക്കിവച്ചിട്ടില്ല.

രണ്ട് രൂപ നിരക്കില്‍ അരി വിതരണം ചെയ്യാന്‍ എല്‍ ഡി എഫ് ആവിഷ്‌കരിച്ച പദ്ധതിയും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഒരു രൂപയ്ക്ക് അരി നല്‍കുന്നത് സംബന്ധിച്ച് യു ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനത്തില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ട് പോയിരിക്കുന്നു. ബി പി എല്‍ കുടുംബങ്ങള്‍ക്ക് 35 കിലോ അരി ഒരു രൂപ നിരക്കില്‍ നല്‍കുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാലിത് 25 കിലോയായി ചുരുക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 32 ലക്ഷം ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഇത് ലഭിക്കില്ലെന്ന് ഉറപ്പായി. 20 ലക്ഷം പേര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

രണ്ട് രൂപ അരി പദ്ധതി അട്ടിമറിക്കാനാണ് ഫോട്ടോ പതിച്ച അപേക്ഷ വേണമെന്ന് ഉത്തരവിറക്കിയിരിക്കുന്നത്. രണ്ട് രൂപ അരിക്ക് ഗുണഭോക്താക്കളായ റേഷന്‍ കാര്‍ഡ് ഉടമകളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബജറ്റില്‍ മതിയായ പണം ലഭ്യമല്ലാത്തതിനാലാണ് പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിലക്കയറ്റം നേരിടാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച പദ്ധതികള്‍ അട്ടിമറിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന അപരാധമാണ്. ഇതിനെതിരായി ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി തീരുമെന്നും സി ദിവാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. ആറിനം സാധനങ്ങളുടെ വിലയാണ് സപ്ലൈകോ മുന്നറിയപ്പൊന്നുമില്ലാതെ വര്‍ധിപ്പിച്ചിരിക്കുന്നത്. എല്ലാമാസവും ഒന്നാം തീയതി സപ്ലൈകോ സാധനങ്ങളുടെ വില നിലവാര പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച വിലവിവര പട്ടികയിലാണ് വില വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

നിത്യോപയോഗ സാധനങ്ങളും മല്ലി, ചെറുപയര്‍, വന്‍കടല, തുവരപരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിവയുടെ വിലയാണ് സപ്ലൈകോ വര്‍ധിപ്പിച്ചിരിക്കുന്നത്. മല്ലിയുടെ വില ജൂലൈ ഒന്നിന് 56 രൂപയായിരുന്നത് 57 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ചെറുപയറ് 51.80 ല്‍ നിന്നും 52.70 രൂപയായി വര്‍ധിപ്പിച്ചു. വന്‍കടല 33.60 രൂപയില്‍ നിന്നും 36 രൂപയായി വര്‍ധിപ്പിച്ചു. 58.90 രൂപ ആയിരുന്ന തുവരപരിപ്പിന് പുതുക്കിയ വില. 61.90 രൂപയാണ്. 54.50 രൂപയായിരുന്ന ഉഴുന്ന് പരിപ്പിന് 55.30 രൂപയാണ് പുതുക്കിയവില. സപ്ലൈകോ ഉല്‍പന്നങ്ങളുടെ വില വര്‍ധന പൊതുവിപണിയില്‍ വില വര്‍ധനയ്ക്ക് ആക്കം കൂട്ടും.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷവും സപ്ലൈകോ ഉല്‍പന്നങ്ങളുടെ വിലയില്‍ വര്‍ധന വരുത്തിയിരുന്നില്ല. 13 ഇനം സാധനങ്ങള്‍ അഞ്ച് വര്‍ഷം ഒരേ വിലയ്ക്ക് വിതരണം ചെയ്ത എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടി അക്കാലത്ത് പ്രശംസ പിടിച്ച്പറ്റിയിരുന്നു. പൊതു വിപണിയില്‍ വിലക്കയറ്റം രൂക്ഷമായ ഘട്ടത്തില്‍ സപ്ലൈകോയിലൂടെ എല്‍ ഡി എഫ് സര്‍ക്കാര്‍ വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. സപ്ലൈകോയെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും ആ കാലത്ത് വലിയവര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ യു ഡി എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ സപ്ലൈകോയ്ക്ക് കാര്യമായ  ധനസഹായം നല്‍കിയിരുന്നില്ല. നെല്ല് സംഭരണത്തിന്റെ കുടിശിക നല്‍കാനെന്ന പേരില്‍ നാമമാത്രമായ തുകയാണ് ബജറ്റില്‍ സപ്ലൈകോയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍, മറ്റ് ഉല്‍പന്നങ്ങളുടെ വിലയും വരും ദിവസങ്ങളില്‍ സപ്ലൈകോ വര്‍ധിപ്പിക്കുമെന്നാണ് സൂചന. വിലക്കയറ്റം തടഞ്ഞുനിറുത്താന്‍ സാധാരണക്കാരന് ആശ്രയിക്കാമായിരുന്ന സപ്ലൈകോയും സാധനങ്ങളുടെ വില തോന്നിയപോലെ വര്‍ധിപ്പിക്കുന്നത് വിപണിയില്‍ വലിയ വര്‍ധനയ്ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. ഓണം, റംസാന്‍ തുടങ്ങിയ ഉത്സവകാലത്ത് സപ്ലൈകോ ഏകപക്ഷീയമായി വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് കടുത്ത പ്രതിഷേധത്തിനും കാരണമാകും.

janayugom 020811

1 comment:

  1. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യുന്നില്ലെന്ന് മുന്‍ ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 3594817 മെട്രിക് ടണ്‍ അരിയും 4258902 മെട്രിക് ടണ്‍ ഗോതമ്പും ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാരനുവദിച്ച അരി ഏറ്റെടുത്ത് സബ്‌സിഡി നല്‍കി വിതരണം ചെയ്താല്‍ കമ്പോളത്തിലെ അരി വില കുറയ്ക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

    ReplyDelete