Tuesday, August 23, 2011

ട്രിപ്പോളി വീഴുന്നു

ട്രിപ്പോളി: ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായ ലിബിയയില്‍ പ്രക്ഷോഭകാരികള്‍ പിടിമുറുക്കുന്നു. തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ ഏതാണ്ട് ഭൂരിഭാഗം പ്രദേശവും പ്രക്ഷോഭകര്‍ നിയന്ത്രണത്തിലാക്കി. മുഅമര്‍ ഗദ്ദാഫിയുടെ നാല്‍പ്പത്തിരണ്ടുവര്‍ഷം നീണ്ടുനിന്ന ഭരണത്തിനാണ് പ്രക്ഷോഭകരുടെ മുന്നേറ്റത്തോടെ അന്ത്യമാവുന്നത്. ഗദ്ദാഫിയെ എവിടെയെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഗദ്ദാഫിക്കൊപ്പം മനുഷ്യാവകാശ ലംഘന കുറ്റം ചുമത്തപ്പെട്ട മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാമിനെ പ്രക്ഷോഭകാരികള്‍ പിടികൂടി. മറ്റൊരു മകന്‍ വീട്ടുതടങ്കലിലാണ്. ഗദ്ദാഫി പിടിക്കപ്പെട്ടാല്‍ മാന്യമായ വിചാരണയായിരിക്കും നല്‍കുകയെന്ന് പ്രക്ഷോഭകാരികളുടെ തലവന്‍ മുസ്തഫ അബ്ദുല്‍ ജലീല്‍ പറഞ്ഞു. 

പ്രക്ഷോഭകാരികള്‍ മുന്നേറ്റം കുറിച്ച സാഹചര്യത്തില്‍ അധികാരമൊഴിയാന്‍ വിവധ ലോകരാഷ്ട്രങ്ങള്‍ ഗദ്ദാഫിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തലസ്ഥാനത്തുനിന്ന് പിന്‍വാങ്ങില്ലെന്ന് ഗദ്ദാഫിയെ അനുകൂലിക്കുന്നവര്‍ അറിയിച്ചു. അതേസമയം ഗദ്ദാഫിയുടെ സൈന്യം കീഴടങ്ങുകയോ പിന്‍വാങ്ങുകയോ ചെയ്യുന്നതുവരെ വ്യോമമാര്‍ഗമുള്ള പോരാട്ടം തുടരുമെന്ന് നാറ്റോ പ്രഖ്യാപിച്ചു.

നാറ്റോയുടെ സഹായത്തോടുകൂടി രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന മിന്നലാക്രമണത്തിനൊടുവിലാണ് പ്രക്ഷോഭകാരികള്‍ ട്രിപ്പോളിയുടെ ഒട്ടുമിക്ക പ്രദേശങ്ങളും പിടിച്ചെടുത്തത്. ഗദ്ദാഫിയുടെ സൈനിക നടപടികളെത്തുടര്‍ന്ന് മരവിപ്പിച്ച ലിബിയയുടെ സ്വത്തുക്കള്‍ വിമതര്‍ക്കുവേണ്ടി എത്രയും പെട്ടെന്ന് വിട്ടുകൊടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ലണ്ടനില്‍ പറഞ്ഞു. ഗദ്ദാഫിയുടെ സാമ്രാജ്യം നിലംപൊത്തുകയാണെന്നും അതു തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ ചിലകേന്ദ്രങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും ഗദ്ദാഫി നിലനില്‍ക്കുന്നിടത്തോളം കാലം അത് അപകടകരമായിത്തന്നെ തുടരുമെന്നും വിമതരുടെ പ്രതിനിധി മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഗദ്ദാഫിയുടെ അധികാര കേന്ദ്രമായറിയപ്പെടുന്ന ബാബ് അല്‍ അസീസിയയില്‍ പ്രക്ഷോഭകാരികള്‍ കടക്കാന്‍ തുടങ്ങുമ്പോള്‍ ഗദ്ദാഫിയുടെ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഒളിച്ചോടാനോ കീഴടങ്ങാനോ തയ്യാറല്ലാത്ത ഗദ്ദാഫിയുടെ അവശേഷിക്കുന്ന സൈനികരില്‍ ചിലരാണ് വിമര്‍ത്ത് നിറയൊഴിച്ചതെന്ന് ട്രിപ്പോളി സ്വദേശികള്‍ പറഞ്ഞു.

ട്രിപ്പോളിയില്‍ കലാപം തുടരുകയാണെന്നും നഗരത്തിന്റെ 95 ശതമാനവും അധീനതയിലാക്കിയെന്നും വിമതര്‍ അവകാശപ്പെട്ടു. ഗദ്ദാഫി എവിടെയുണ്ടെങ്കിലും കണ്ടുപിടിക്കുമെന്നും അവര്‍ പറഞ്ഞു. വിമതരുടെ സൈന്യബലം വര്‍ധിപ്പിക്കാന്‍ കടല്‍മാര്‍ഗം ട്രിപ്പോളിയിലേക്ക് സൈന്യം എത്തുന്നുണ്ട്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍നിന്നും തെക്കന്‍ മേഖലയില്‍നിന്നും വിമതര്‍ തലസ്ഥാനത്തേയ്ക്ക് എത്തുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആയിരക്കണക്കിന് സൈനികര്‍  ഗദ്ദാഫിക്ക് ഒപ്പമുണ്ടെന്നും വിമതര്‍ക്കെതിരെ പോരാടുമെന്നും സര്‍ക്കാര്‍ വക്താവ് മൗസ ഇബ്രാഹിം ഇറ്റാലിയന്‍ റേഡിയോയോട് പറഞ്ഞു. ഗദ്ദാഫിയുടെ വലംകൈയായിരുന്ന ഇദ്ദേഹം കഴിഞ്ഞയാഴ്ചയാണ് ഇറ്റലിയിലേക്ക് കടന്നത്.

janayugom 230811

1 comment:

  1. ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായ ലിബിയയില്‍ പ്രക്ഷോഭകാരികള്‍ പിടിമുറുക്കുന്നു. തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ ഏതാണ്ട് ഭൂരിഭാഗം പ്രദേശവും പ്രക്ഷോഭകര്‍ നിയന്ത്രണത്തിലാക്കി. മുഅമര്‍ ഗദ്ദാഫിയുടെ നാല്‍പ്പത്തിരണ്ടുവര്‍ഷം നീണ്ടുനിന്ന ഭരണത്തിനാണ് പ്രക്ഷോഭകരുടെ മുന്നേറ്റത്തോടെ അന്ത്യമാവുന്നത്. ഗദ്ദാഫിയെ എവിടെയെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

    ReplyDelete