Friday, February 17, 2012

കോച്ച് ഫാക്ടറിയില്‍ 74 ശതമാനം സ്വകാര്യപങ്കാളിത്തം

മൂന്നുപതിറ്റാണ്ടായി കേരളം കാത്തിരുന്ന റെയില്‍ കോച്ച് ഫാക്ടറിക്ക് കേന്ദ്രാനുമതി. പദ്ധതിയുടെ 76 ശതമാനം നിക്ഷേപവും സ്വകാര്യമേഖലയില്‍നിന്നാകും. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് കോച്ച് ഫാക്ടറിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് അനുവദിച്ച സ്ഥലത്താണ് 550 കോടി രൂപ മുതല്‍മുടക്കില്‍ ഫാക്ടറി സ്ഥാപിക്കുക. ഏറ്റെടുത്ത 435 ഏക്കറില്‍ 239 ഏക്കര്‍ ഭൂമിക്കുള്ള വില റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് നല്‍കും. ഇതുകൂടാതെയാണ് 550 കോടി രൂപ മുതല്‍മുടക്ക്. പ്രതിവര്‍ഷം 400 കോച്ച് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഫാക്ടറിയില്‍ ആധുനിക സ്റ്റീല്‍ കോച്ചുകളും അലുമിനിയം കോച്ചുകളുമായിരിക്കും ഉല്‍പ്പാദിപ്പിക്കുക.

രാജ്യത്ത് യാത്രാകോച്ചുകളുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സ്ഥാപിക്കുന്ന ഫാക്ടറി റെയില്‍വേയുടെ വളര്‍ച്ചയ്ക്ക് വലിയ സഹായമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ സാമ്പത്തികവര്‍ഷത്തില്‍തന്നെ ഫാക്ടറിയുടെ നിര്‍മാണം തുടങ്ങുമെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 3000 പേര്‍ക്ക് നേരിട്ടും 5000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

1980കള്‍മുതല്‍ കേരളത്തിന് കോച്ച് ഫാക്ടറിയെന്ന വാഗ്ദാനം നിലവിലുണ്ടായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലാലുപ്രസാദ് യാദവ് റെയില്‍മന്ത്രിയായിരിക്കെയാണ് പാലക്കാട് ജില്ലയില്‍ പദ്ധതി അനുവദിച്ചത്. ഇതോടൊപ്പം സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രഖ്യാപിച്ച കോച്ച് ഫാക്ടറിയുടെ നിര്‍മാണം പൂര്‍ത്തിയായി. പൂര്‍ണമായും പൊതുമേഖലയിലാണ് റായ്ബറേലി കോച്ച് ഫാക്ടറി. കേരളത്തിന് സ്വന്തമായി സോണ്‍ എന്ന ആവശ്യം ശക്തമായതിനെതുടര്‍ന്നാണ് 2008ല്‍ പകരമായി കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. എന്നാല്‍ , സംസ്ഥാനം സ്ഥലം അനുവദിച്ച് ഏറെ കാലമായിട്ടും പദ്ധതി യാഥാര്‍ഥ്യമാകാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 2010 ഒക്ടോബര്‍ 22ന് തറക്കല്ലിടുമെന്ന് റെയില്‍മന്ത്രി ദിനേശ് ത്രിവേദി പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിവക്കുകയായിരുന്നു.

deshabhimani 170212

1 comment:

  1. മൂന്നുപതിറ്റാണ്ടായി കേരളം കാത്തിരുന്ന റെയില്‍ കോച്ച് ഫാക്ടറിക്ക് കേന്ദ്രാനുമതി. പദ്ധതിയുടെ 76 ശതമാനം നിക്ഷേപവും സ്വകാര്യമേഖലയില്‍നിന്നാകും. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് കോച്ച് ഫാക്ടറിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് അനുവദിച്ച സ്ഥലത്താണ് 550 കോടി രൂപ മുതല്‍മുടക്കില്‍ ഫാക്ടറി സ്ഥാപിക്കുക. ഏറ്റെടുത്ത 435 ഏക്കറില്‍ 239 ഏക്കര്‍ ഭൂമിക്കുള്ള വില റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് നല്‍കും. ഇതുകൂടാതെയാണ് 550 കോടി രൂപ മുതല്‍മുടക്ക്. പ്രതിവര്‍ഷം 400 കോച്ച് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഫാക്ടറിയില്‍ ആധുനിക സ്റ്റീല്‍ കോച്ചുകളും അലുമിനിയം കോച്ചുകളുമായിരിക്കും ഉല്‍പ്പാദിപ്പിക്കുക.

    ReplyDelete