Thursday, February 16, 2012

സംസ്ഥാനം അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിലേക്ക്

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിന് കെഎസ്ഇബി നിര്‍ദേശം നല്‍കി. സംസ്ഥാനത്തിനു പുറമേ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ പൊടുന്നനെ കുറവുണ്ടായതാണ് പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ കാരണം. വേനല്‍ കനക്കുന്നതോടെ വൈദ്യുതിമേഖലയില്‍ അതീവ ഗുരുതരസ്ഥിതിയുണ്ടാക്കുമെന്ന കാര്യവും ഉറപ്പായി. കേന്ദ്രവിഹിതത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും ഉപയോഗം കൂടിയ സമയത്ത് 200 മുതല്‍ 300 മെഗാവാട്ടിന്റെ കുറവുവന്ന സാഹചര്യത്തിലാണ് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്നത്. കേന്ദ്രപൂളില്‍നിന്ന് 1200 മെഗാവാട്ട് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

സ്വകാര്യമേഖലയില്‍നിന്ന് നേരിട്ടും പവര്‍ എക്സ്ചേഞ്ച് വഴിയും വാങ്ങുന്ന വൈദ്യുതിയാണ് വേനല്‍ക്കാലത്ത് സംസ്ഥാനത്ത് ഇരുട്ടകറ്റിയിരുന്നത്. കര്‍ണാടകത്തിലെ ഒരു സ്വകാര്യകമ്പനിയില്‍നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കേരളം കരാറുണ്ടാക്കിയിരുന്നു. എന്നാല്‍ , ഫെബ്രുവരി ഒന്നുമുതല്‍ മെയ് 31 വരെ വില്‍പ്പന നിര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍ വൈദ്യുതി ഉല്‍പ്പാദക കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത് കേരളത്തിന് തിരിച്ചടിയായി. വേനലില്‍ കര്‍ണാടകത്തില്‍ വൈദ്യുതിപ്രതിസന്ധി രൂക്ഷമാകുന്നത് ഒഴിവാക്കാനാണ് അവര്‍ നിര്‍ദേശം നല്‍കിയത്. പ്രതിസന്ധി മുന്നില്‍കണ്ട് ദക്ഷിണേന്ത്യയില്‍നിന്നുള്ള പ്രസരണ ലൈനുകള്‍ ആന്ധ്രയും തമിഴ്നാടും മുന്‍കൂട്ടി ബുക്കുചെയ്തതും കേരളത്തിന് ദോഷമായി. ഫെബ്രുവരിമുതല്‍ മെയ്വരെയുള്ള മാസങ്ങളിലേക്കാണ് പവര്‍ ഗ്രിഡ് കോര്‍പറേഷനില്‍ അവര്‍ ലൈന്‍ ബുക്കുചെയ്തത്. ഛത്തിസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള കേരളത്തിന്റെ പദ്ധതിയാണ് ഇതോടെ അവതാളത്തിലായത്.

ഛത്തിസ്ഗഢ് അടക്കമുള്ള പശ്ചിമമേഖലാ സംസ്ഥാനങ്ങളെയാണ് എല്ലാ വേനലിലും കേരളം ആശ്രയിക്കുന്നത്. പവര്‍ എക്സ്ചേഞ്ചില്‍ തലേദിവസം ബുക്ക്ചെയ്താണ് ഫെബ്രുവരി ആദ്യം മുതലുള്ള ഓരോ ദിവസവും കേരളം പ്രതിസന്ധി മറികടക്കുന്നത്. എന്നാല്‍ , പ്രസരണ ലൈനിന്റെ ശേഷിക്കുറവ് മൂലം മൂന്നുദിവസമായി അതും കുറഞ്ഞു വരികയാണ്. ആസൂത്രണത്തിലെ വൈകല്യങ്ങളാണ് ഈ തിരിച്ചടിക്ക് ഇടയാക്കിയത്. മറ്റു സംസ്ഥാനങ്ങള്‍ പ്രസരണ ലൈന്‍ ബുക്കുചെയ്യുന്ന കാര്യം മുന്‍കൂട്ടി കാണാന്‍ കേരളത്തിന് കഴിഞ്ഞില്ല. വേനലിനു മുമ്പേ ഇടുക്കിയില്‍ അമിത ഉല്‍പ്പാദനം നടത്തിയതും സം സ്ഥാനത്തിന് ദോഷമായി. നാഫ്തയുടെ വില കൂടിയതിനാല്‍ കായംകുളം താപനിലയവും കൊച്ചിയിലെ ബിഎസ്ഇഎസ് നിലയവും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. യൂണിറ്റിന് 11 രൂപയാണ് ഈ നിലയങ്ങളിലെ ഉല്‍പ്പാദന ചെലവ്. കായംകുളം നിലയത്തിലെ ഉല്‍പ്പാദനം നിര്‍ത്തിയതിന്റെ പിഴയായി കെഎസ്ഇബി എന്‍ടിപിസിക്ക് നല്‍കി വരികയാണ്. കായംകുളവും കൊച്ചി ബിഎസ്ഇഎസ് നിലയവും തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ വേനലില്‍ വന്‍ വൈദ്യുതിപ്രതിസന്ധി ഉണ്ടാകുമെന്ന് ഉറപ്പാണ്.
(ആര്‍ സാംബന്‍)

deshabhimani 160212

1 comment:

  1. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിന് കെഎസ്ഇബി നിര്‍ദേശം നല്‍കി. സംസ്ഥാനത്തിനു പുറമേ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ പൊടുന്നനെ കുറവുണ്ടായതാണ് പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ കാരണം. വേനല്‍ കനക്കുന്നതോടെ വൈദ്യുതിമേഖലയില്‍ അതീവ ഗുരുതരസ്ഥിതിയുണ്ടാക്കുമെന്ന കാര്യവും ഉറപ്പായി. കേന്ദ്രവിഹിതത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും ഉപയോഗം കൂടിയ സമയത്ത് 200 മുതല്‍ 300 മെഗാവാട്ടിന്റെ കുറവുവന്ന സാഹചര്യത്തിലാണ് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്നത്. കേന്ദ്രപൂളില്‍നിന്ന് 1200 മെഗാവാട്ട് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

    ReplyDelete