Thursday, February 16, 2012

ധനലക്ഷ്മി ബാങ്ക് ജീവനക്കാരെ പിരിച്ചുവിടുന്നു

പ്രമുഖ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കായ ധനലക്ഷ്മിയിലെ ജീവനക്കാരെ പിരിച്ചു വിടാനും നിലവിലുള്ളവരുടെ വേതനം കുറയ്ക്കാനും നീക്കം. ജീവനക്കാരെ പിരിച്ചുവിടല്‍ , ശമ്പളം വെട്ടിക്കുറയ്ക്കല്‍ , ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലേക്ക് മാനേജ്മെന്റ് നീങ്ങുന്നുവെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനെക്കുറിച്ചാലോചിക്കാന്‍ 20ന് മുംബൈയില്‍ അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. നിലനില്‍പ്പു ഭീഷണി നേരിടുന്നതിനാല്‍ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും ബാങ്കിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല.

അതേ സമയം, നടപ്പു സാമ്പത്തികവര്‍ഷം ഭീമമായ നഷ്ടത്തിലാണ് ബാങ്കെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗം ഡിസംബര്‍വരെയുള്ള കണക്കെടുപ്പിന്റെ ബാലന്‍സ് ഷീറ്റ് അംഗീകരിച്ചപ്പോള്‍ നഷ്ടം 37 കോടി രൂപയായിരുന്നു. കണക്കില്‍ കൃത്രിമമുണ്ടെന്നും യഥാര്‍ഥനഷ്ടം ഇതിനേക്കാള്‍ കൂടുതലാണെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാര്‍ച്ചില്‍ മുഴുവന്‍ വര്‍ഷ കണക്കെടുപ്പില്‍ നഷ്ടം ഇപ്പോഴത്തേതിന്റെ ഇരട്ടിയെങ്കിലുമാകുമെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു. ഡിസംബര്‍വരെയുള്ള ബാലന്‍സ് ഷീറ്റില്‍ നഷ്ടമാണെന്ന് ഉറപ്പായതോടെയാണ് എംഡി അമിതാഭ് ചതുര്‍വേദി കഴിഞ്ഞ ആഴ്ച രാജിവച്ചത്. ഇപ്പോള്‍ ചുമതല മലയാളിയായ പി ജി ജയകുമാറിനാണ്.

റിലയന്‍സിന്റെ ബിനാമിയെന്നറിയപ്പെടുന്ന ചതുര്‍വേദി 2008ല്‍ എംഡിയായി വന്നതിനെത്തുടര്‍ന്ന് നടത്തിയ അഴിമതിയും ധൂര്‍ത്തും നയവ്യതിയാനവുമാണ് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് വഴിതുറന്നതെന്ന് ആരോപണമുണ്ട്. അദ്ദേഹം ചാര്‍ജെടുക്കുമ്പോള്‍ 58 കോടി രൂപ ലാഭത്തിലായിരുന്നു. 2011 സെപ്തംബറായപ്പോള്‍ ഇത് 57 ലക്ഷമായി കുറഞ്ഞു. ഡിസംബറില്‍ ചരിത്രത്തിലാദ്യമായി നഷ്ടത്തിലുമായി. എട്ടുകോടി രൂപയുടെ പ്രധാന ചെലവ് അടക്കം പല കണക്കുകളും ഉള്‍പ്പെടുത്താതെയാണ് ബാലന്‍സ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നെതെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിട്ടുണ്ട്. 2008ല്‍ പുതിയ മാനേജ്മെന്റ് വന്നശേഷം കള്ളക്കണക്കുകള്‍ തയ്യാറാക്കിയാണ് ബാങ്ക് ലാഭത്തിലാണെന്നു പ്രചരിപ്പിച്ചതെന്നും ആരോപണമുണ്ട്. നഷ്ടം കൂടിയിട്ടും ബാങ്കിന്റെ ഓഹരിവില കമ്പോളത്തില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. വന്‍കിട കോര്‍പറേറ്റ് ബാങ്കുകള്‍ ഏറ്റെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഓഹരിവില കയറുന്നതെന്നാണ് നിരീക്ഷണം. 85 വര്‍ഷത്തെ പാരമ്പര്യമുള്ള, തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന് 270 ശാഖകളിലായി 4500ഓളം ജീവനക്കാരുണ്ട്.
(വി എം രാധാകൃഷ്ണന്‍)

deshabhimani 160212

1 comment:

  1. പ്രമുഖ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കായ ധനലക്ഷ്മിയിലെ ജീവനക്കാരെ പിരിച്ചു വിടാനും നിലവിലുള്ളവരുടെ വേതനം കുറയ്ക്കാനും നീക്കം. ജീവനക്കാരെ പിരിച്ചുവിടല്‍ , ശമ്പളം വെട്ടിക്കുറയ്ക്കല്‍ , ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലേക്ക് മാനേജ്മെന്റ് നീങ്ങുന്നുവെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനെക്കുറിച്ചാലോചിക്കാന്‍ 20ന് മുംബൈയില്‍ അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. നിലനില്‍പ്പു ഭീഷണി നേരിടുന്നതിനാല്‍ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും ബാങ്കിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല.

    ReplyDelete