Friday, February 17, 2012

നോക്കുകൂലിക്കെതിരെ പരാതിയില്ലെങ്കിലും നടപടി: യൂണിയന്‍

കൊച്ചി: യൂണിയനിലെ തൊഴിലാളി നോക്കുകൂലി വാങ്ങിയെന്ന് അറിഞ്ഞാല്‍ പരാതി ലഭിച്ചില്ലെങ്കിലും നടപടിയെടുക്കുമെന്ന് ജില്ലാ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) വ്യക്തമാക്കി. അതേസമയം ചുമട്ടുതൊഴിലാളിക്ക് അര്‍ഹതപ്പെട്ട ചരക്കുകള്‍ ടിപ്പറില്‍ കൊണ്ടുവന്ന് തൊഴില്‍നിഷേധം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ വ്യക്തമാക്കി. പണിയെടുക്കാതെ കൂലി വാങ്ങരുത് എന്നത് സിഐടിയുവിന്റെ അംഗീകൃത നയമാണ്. നോക്കുകൂലിക്കെതിരെ കര്‍ശനമായ നിലപാടാണ് യൂണിയന്‍ കൈക്കൊണ്ടിട്ടുള്ളത്. ഇതുകൊണ്ടുതന്നെ യൂണിയന്‍ അംഗങ്ങള്‍ക്കിടയില്‍ നോക്കുകൂലി വലിയൊരളവോളം ഇല്ലാതാക്കാന്‍കഴിഞ്ഞു. എങ്കിലും എവിടെയെങ്കിലും നോക്കുകൂലി വാങ്ങിയെന്ന് അറിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കും. പള്ളുരുത്തിയില്‍ എസ്ഐയില്‍നിന്ന് നോക്കുകൂലി വാങ്ങിയ വിവരം അറിഞ്ഞ ഉടന്‍ മട്ടാഞ്ചേരി ഹാള്‍ട്ടിലെ യൂണിയന്‍ അംഗങ്ങളായ വി എം ആന്റണി, കെ പി ഷൈജന്‍ എന്നിവരെയും ഗോശ്രീപാലത്തിനു സമീപം നോക്കുകൂലി വാങ്ങിയെന്ന ചാനല്‍വാര്‍ത്തയെത്തുടര്‍ന്ന് പ്രകാശന്‍ , ജ്യോതി എന്നീ തൊഴിലാളികളെയും സസ്പെന്‍ഡ് ചെയ്തത് ഇതിന്റെ ഭാഗമാണ്. നോക്കുകൂലിക്കെതിരെ യൂണിയന്‍ ശക്തമായ നടപടിയെടുത്തതിനാലാണ് ജില്ലയെ നോക്കുകൂലി വിമുക്തമാക്കാന്‍ കഴിഞ്ഞത്.

മറ്റു ചിലര്‍ സിമന്റ്, ഇഷ്ടിക, ഹോളോ ബ്രിക്സ്, കരിങ്കല്ല്, ചെങ്കല്ല് തുടങ്ങിയ ഇനങ്ങള്‍ ടിപ്പറില്‍ കയറ്റി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തൊഴില്‍ നിഷേധിക്കുന്നു. യന്ത്രവല്‍ക്കരണംവഴി തൊഴില്‍ നിഷേധം തടയുന്നതിന് ഏതൊക്കെ ഇനങ്ങള്‍ ടിപ്പറില്‍ കയറ്റാം,കയറ്റാന്‍പാടില്ല എന്നു നിശ്ചയിക്കുന്നതിന് വര്‍ക്കല കഹാര്‍ ചെയര്‍മാനും ലേബര്‍ കമീഷണര്‍ കണ്‍വീനറുമായ കമ്മിറ്റി നിലവിലുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കിയാല്‍ അവശേഷിക്കുന്ന പ്രശ്നങ്ങളും പരിഹരിക്കാം. ഒറ്റപ്പെട്ട വിഷയങ്ങള്‍ പര്‍വതീകരിച്ച് ചുമട്ടുതൊഴിലാളികളെയാകെ മോശക്കാരാക്കാന്‍ ശ്രമിക്കരുതെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി സി കെ മണിശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 170212

1 comment:

  1. യൂണിയനിലെ തൊഴിലാളി നോക്കുകൂലി വാങ്ങിയെന്ന് അറിഞ്ഞാല്‍ പരാതി ലഭിച്ചില്ലെങ്കിലും നടപടിയെടുക്കുമെന്ന് ജില്ലാ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) വ്യക്തമാക്കി. അതേസമയം ചുമട്ടുതൊഴിലാളിക്ക് അര്‍ഹതപ്പെട്ട ചരക്കുകള്‍ ടിപ്പറില്‍ കൊണ്ടുവന്ന് തൊഴില്‍നിഷേധം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ വ്യക്തമാക്കി.

    ReplyDelete