Friday, February 17, 2012

സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കാന്‍ വി സിയുടെ നീക്കം

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാന്‍ വഴിവിട്ട നീക്കങ്ങളുമായി കലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമും സിന്‍ഡിക്കേറ്റും രംഗത്ത്. പരീക്ഷാ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍വകലാശാല സ്വീകരിച്ച നിലപാടുകള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണെന്ന ആക്ഷേപം ശക്തമാണ്. ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയ ഉന്നത സമിതികളെ നോക്കുകുത്തിയാക്കിയാണ് വിസിയും സിന്‍ഡിക്കേറ്റും വിവാദ തീരുമാനങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നത്.

പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവും പൂര്‍ണമായും കോളേജുകളെ ഏല്‍പ്പിക്കണമെന്നാണ് വിസി കൊണ്ടുവന്ന പരിഷ്കരണത്തില്‍ പറയുന്നത്. പരീക്ഷാ നടത്തിപ്പില്‍നിന്ന് സര്‍വകലാശാല പൂര്‍ണമായും പിന്‍വാങ്ങുന്നതോടെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിദ്യാര്‍ഥികളെ അനായാസം ജയിപ്പിക്കാം. മൂല്യനിര്‍ണയം നടത്തിയ ശേഷം കോളേജുകള്‍ മാര്‍ക്ക് സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നാണ് പറയുന്നത്. പരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് പുതിയ നീക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വാശ്രയ കോളേജുകള്‍ നടത്തുന്ന പ്രായോഗിക പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് സര്‍വകലാശാല നടത്തുന്ന എഴുത്തുപരീക്ഷകളില്‍ വളരെ കുറവ് മാര്‍ക്കാണ് ലഭിക്കാറ്. പുതിയ പരിഷ്കരണം എഴുത്തുപരീക്ഷകളിലും വഴിവിട്ട നീക്കത്തിനിടയാക്കും. ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയ സമിതികളുമായി കൂടിയാലോചിച്ചാണ് മുന്‍കാലങ്ങളില്‍ പരീക്ഷ സംബന്ധിയായ വിഷയങ്ങളില്‍ തീരുമാനമെടുക്കാറുള്ളത്. എന്നാല്‍ , ഇത്തവണ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍മാരുടെ യോഗം വിളിച്ച് വി സി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ ചെയര്‍മാന്‍മാര്‍ തയ്യാറായില്ല. തുടര്‍ന്ന് യോഗത്തില്‍നിന്നും വി സി കുപിതനായി ഇറങ്ങിപ്പോയി. ചെയര്‍മാന്‍മാര്‍ യോഗം ചേര്‍ന്ന് പരീക്ഷാനടത്തിപ്പില്‍ നിലവിലുള്ള രീതി തുടരാന്‍ പ്രമേയം പാസാക്കുകയും ചെയ്തു. വി സിയുടെ നിര്‍ദേശം അക്കാദമിക് കൗണ്‍സില്‍ അപ്പാടെ തള്ളിക്കളയുന്നത് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമാണ്.

എംബിബിഎസ് പരീക്ഷാ കോപ്പിയടിക്ക് അംഗീകാരംനല്‍കി സ്വാശ്രയ കോളേജിനെ സംരക്ഷിച്ച നടപടിയും ഏറെ വിവാദമായിരുന്നു. എംബിബിഎസ് പരീക്ഷയില്‍ കൂട്ട കോപ്പിയടി നടത്തിയ പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ 36 വിദ്യാര്‍ഥികളെയാണ് സിന്‍ഡിക്കേറ്റ് ഇടപെട്ട് വിജയിപ്പിച്ചത്. മൂല്യനിര്‍ണയത്തിനിടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സിന്‍ഡിക്കേറ്റ് അന്വേഷണത്തിനായി മെഡിക്കല്‍ കോളേജ് അധ്യാപകരടങ്ങുന്ന വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. കോപ്പിയടി നടന്നതായും കര്‍ശനനടപടി സ്വീകരിക്കണമെന്നും സമിതി റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത് ഭരണമാറ്റത്തെ തുടര്‍ന്ന് യുഡിഎഫിന്റെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് നിലവില്‍വന്നു. ഈ സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് പരിഗണിക്കാതെ ഉപസമിതിയെ നിയോഗിച്ച് കോപ്പിയടി നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. കെ എസ് കൃഷ്ണകുമാരി ചെയര്‍മാനായ വിഗദ്ധസമിതി റിപ്പോര്‍ട്ടാണ് ഒരു കാരണവുമില്ലാതെ സിന്‍ഡിക്കേറ്റ് തള്ളിയത്.

പരീക്ഷാ ഭവനിലെ ഓരോ ബ്രാഞ്ചിന്റെയും ചുമതല ഓരോ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് നല്‍കിക്കൊണ്ടുള്ള തീരുമാനവും വിവാദമായിട്ടുണ്ട്. മുമ്പ് പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്കുമാത്രമാണ് പരീക്ഷാ സംബന്ധിയായ വിഷയങ്ങളില്‍ ഇടപെടാന്‍ അധികാരമുണ്ടായിരുന്നത്. അന്നും നയപരമായ കാര്യങ്ങളില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇടപെടാറില്ല. എന്നാല്‍ , പരീക്ഷാ ഭവനിലെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍പോലും സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് ഇടപെടാന്‍ പുതിയ തീരുമാനം വഴിയൊരുക്കും.

deshabhimani 170212

1 comment:

  1. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാന്‍ വഴിവിട്ട നീക്കങ്ങളുമായി കലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമും സിന്‍ഡിക്കേറ്റും രംഗത്ത്. പരീക്ഷാ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍വകലാശാല സ്വീകരിച്ച നിലപാടുകള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണെന്ന ആക്ഷേപം ശക്തമാണ്. ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയ ഉന്നത സമിതികളെ നോക്കുകുത്തിയാക്കിയാണ് വിസിയും സിന്‍ഡിക്കേറ്റും വിവാദ തീരുമാനങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നത്.

    ReplyDelete