Wednesday, February 15, 2012

പട്ടികജാതിക്കാര്‍ സമസ്തമേഖലകളിലും പിന്നിലെന്ന് കില റിപ്പോര്‍ട്ട്

കേരളത്തിലെ പട്ടികജാതിക്കാര്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും  ഏറെ പിന്നിലാണെന്ന് കില  നടത്തിയ സര്‍വേ. ഗാര്‍ഹിക കക്കൂസോ, പൊതു കക്കൂസോ ഇല്ലാത്ത 68,685 പട്ടികജാതി കുടുംബങ്ങളാണുള്ളത്. 53.67 ശതമാനം കുടുംബങ്ങള്‍ കുടിവെള്ളക്ഷാമം നേരിടുന്നു.

പട്ടികജാതിക്കാരുടെ 88,000 വീടുകള്‍ ഇനിയും വൈദ്യുതീകരിച്ചിട്ടില്ല. പട്ടികജാതിക്കാരില്‍ 15 - 59 വയസിനിടയില്‍ പ്രായമുള്ള 7,65,000 പേര്‍ തൊഴില്‍ രഹിതരാണ്. ഇവരില്‍ 33,055 ബിരുദധാരികളും, 4,869 ബിരുദാനന്തര ബിരുദധാരികളുമാണ്. സംസ്ഥാനത്തെ പട്ടികജാതിക്കാരില്‍ 26,864 പേര്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണെന്നതാണ് മറ്റൊരു കണ്ടെത്തല്‍. നിത്യരോഗികളായി 60,825 പട്ടികജാതിക്കാരുണ്ട്. റേഷന്‍കാര്‍ഡില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ എണ്ണം 80,174 ആണ്.

സംസ്ഥാനത്തെ പട്ടികജാതി സമൂഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തേണ്ടത് പ്രാഥമിക സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ പിന്‍ബലത്തോടെ ആയിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ‘കിലയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി സങ്കേതങ്ങളുടേയും കുടുംബങ്ങളുടേയും സാമൂഹ്യ - സാമ്പത്തിക സര്‍വേ നടത്തിയത്. തദ്ദേശഭരണസ്ഥാപനങ്ങളുടേയും പട്ടികജാതി വികസന വകുപ്പിന്റേയും സഹായത്തോടെയായിരുന്നു സര്‍വേ. 2009 ജൂലൈ മസത്തില്‍ തുടങ്ങിയ സര്‍വേ കഴിഞ്ഞ വര്‍ഷം നവംബറിലാണ് പൂര്‍ത്തിയായത്. 2366 പേരാണ് സര്‍വേ ജോലികളില്‍ പങ്കെടുത്തത്. 2 കോടി 31 ലക്ഷം രൂപയാണ് സര്‍വേക്കുവേണ്ടി ചെലവായത്.

രണ്ട് ഘട്ടങ്ങളിലായി നടത്തിയ സര്‍വേയിലൂടെ സംസ്ഥാനത്ത് എല്ലാ പട്ടികജാതി കുടുംബങ്ങളുടേയും അവരുടെ സങ്കേതങ്ങളുടേയും അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചു.
സര്‍വേ ഡേറ്റ ക്രോഡീകരിച്ചു ലഭിച്ച വിവരങ്ങളനുസരിച്ച് സംസ്ഥാനത്ത് 26,342 പട്ടികജാതി സങ്കേതങ്ങള്‍ നിലവിലുണ്ട്. ആകെ പട്ടികജാതി ജനസംഖ്യ 23.52 ലക്ഷം എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ 11.49 ലക്ഷം പേര്‍ പുരുഷന്‍മാരും, 12.03 ലക്ഷം പേര്‍ സ്ത്രീകളുമാണ്. ആകെ പട്ടികജാതി കുടുംബങ്ങള്‍ 5.58 ലക്ഷമാണ്. ഇവയില്‍ 3.44 ലക്ഷം കുടുംബങ്ങള്‍ സങ്കേതങ്ങളിലും, 2.14 ലക്ഷം കുടുംബങ്ങള്‍ സങ്കേതങ്ങള്‍ക്ക് പുറത്ത് ഒറ്റപ്പെട്ടും താമസിക്കുന്നു. 2001 ലെ സെന്‍സസുമായി താര്യതമ്യപ്പെടുത്തുമ്പോള്‍ പട്ടികജാതി ജനസംഖ്യയില്‍ സാരമായ കുറവുണ്ടായിട്ടുള്ളതായിട്ടാണ് സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.

പാലക്കാട് ജില്ലയിലെ തണ്ടാല്‍ സമുദായത്തെ പട്ടിജാതി ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയത്, പട്ടികജാതി ലിസ്റ്റില്‍പ്പെട്ടിരുന്ന കരിമ്പാലന്‍, മലവേട്ടുവന്‍, മാവിലന്‍ എന്നീ സമുദായങ്ങളെ 2002 - ലെ ഭരണഘടനാഭേദഗതിയിലൂടെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്, വ്യാജ സര്‍ട്ടിഫിക്കറ്റുകളിലൂടെ പട്ടികജാതിയില്‍ ഉള്‍പ്പെട്ടിരുന്നവരേയും, മതപരിവര്‍ത്തനം ചെയ്തവരേയും ഒഴിവാക്കിയത്, നഗര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവരെ പൂര്‍ണമായി കണ്ടെത്താന്‍ കഴിയാതിരുന്നത് എന്നിവയാണ് ജനസംഖ്യയില്‍ കുറവുണ്ടായതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പട്ടികജാതിക്കാരുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിന് ഉതകുന്ന വിവരവ്യൂഹം സര്‍വേ വഴി സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സര്‍വേ പ്രകാരം പട്ടികജാതിക്കാരുടെ സാക്ഷരത 88.73 ശതമാനമാണെന്നാണ് കണക്കായിട്ടുള്ളത്. 64.77 ശതമാനം പത്താം ക്ലാസില്‍ താഴെ മാത്രം വിദ്യാഭ്യാസ നിലവാരമുള്ളവരാണ്. എസ്.എസ്.എല്‍.സി ജയിച്ചവര്‍ 13.44 ശതമാനവും ഹയര്‍ സെക്കണ്ടറി ജയിച്ചവര്‍ 6.49 ശതമാനവും, ബിരുദവും, ബിരുദാനന്തര ബിരുദവും 2.80 ശതമാനവുമാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ കേവലം 0.09 ശതമാനമാണ്. 25 വയസില്‍ താഴെ പ്രായമുള്ള 55,318 പട്ടികജാതി യുവതീ - യുവാക്കള്‍ പഠനം ഉപേക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 5 -15 വയസിനിടയില്‍ പ്രായമുള്ള 2060 കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്നിട്ടില്ല.

ഭൂരഹിത-‘ഭവനരഹിതരായി 25,408 പട്ടികജാതി കുടുംബങ്ങളും ‘ഭവനരഹിതരായി 15,984 കുടുംബങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാകാതെ 67,911 വീടുകള്‍ നിലനില്‍ക്കുന്നുണ്ട്. 123871 വീടുകള്‍ ഒറ്റമുറി മാത്രമുള്ളവയാണ്. സ്വന്തമായുള്ളവയില്‍ 19,501 വീടുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തവിധം ജീര്‍ണ്ണാവസ്ഥയിലാണ്.

janayugom 150212

2 comments:

  1. കേരളത്തിലെ പട്ടികജാതിക്കാര്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഏറെ പിന്നിലാണെന്ന് കില നടത്തിയ സര്‍വേ. ഗാര്‍ഹിക കക്കൂസോ, പൊതു കക്കൂസോ ഇല്ലാത്ത 68,685 പട്ടികജാതി കുടുംബങ്ങളാണുള്ളത്. 53.67 ശതമാനം കുടുംബങ്ങള്‍ കുടിവെള്ളക്ഷാമം നേരിടുന്നു.

    പട്ടികജാതിക്കാരുടെ 88,000 വീടുകള്‍ ഇനിയും വൈദ്യുതീകരിച്ചിട്ടില്ല. പട്ടികജാതിക്കാരില്‍ 15 - 59 വയസിനിടയില്‍ പ്രായമുള്ള 7,65,000 പേര്‍ തൊഴില്‍ രഹിതരാണ്. ഇവരില്‍ 33,055 ബിരുദധാരികളും, 4,869 ബിരുദാനന്തര ബിരുദധാരികളുമാണ്. സംസ്ഥാനത്തെ പട്ടികജാതിക്കാരില്‍ 26,864 പേര്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണെന്നതാണ് മറ്റൊരു കണ്ടെത്തല്‍. നിത്യരോഗികളായി 60,825 പട്ടികജാതിക്കാരുണ്ട്. റേഷന്‍കാര്‍ഡില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ എണ്ണം 80,174 ആണ്.

    ReplyDelete
  2. കഴിഞ്ഞ അറുപതു വര്ഷം ഭരിച്ച ഗവര്‍മെന്റ് കള്‍ പട്ടിക ജാതിക്കു വേണ്ടി ഒന്നും ചെയ്തില്ല എന്ന്
    പകല്‍ പോലെ വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ട്‌ കേരളത്തിലെ നേതാക്കന്മാരൊക്കെ ഒന്ന് പഠിച്ചിരിക്കുന്നത് നല്ലതാണ്///

    ReplyDelete