Wednesday, February 15, 2012

നേഴ്സ് സമരം: സ്വകാര്യ ആശുപത്രികളില്‍ ആണ്‍നേഴ്സുമാരെ ഒഴിവാക്കുന്നു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരുടെ സമരം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ബിഎസ്സി നേഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികളെ ജോലിക്കെടുക്കുന്നില്ലെന്ന് പരാതി. നിലവില്‍ ജോലി ചെയ്യുന്നവരെയും ഒഴിവാക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആണ്‍നേഴ്സുമാരാണ് സമരത്തിനു നേതൃത്വം കൊടുക്കുന്നതെന്ന് ആരോപിച്ചാണിത്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരും ഭീഷണിയിലാണ്. നാലുവര്‍ഷത്തെ ബിരുദപഠനവും ആറുമാസം മുതല്‍ ഒരുവര്‍ഷംവരെ നീളുന്ന ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയവരാണ് ജോലി നഷ്ടപ്പെട്ടവരില്‍ ഭൂരിപക്ഷവും. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരുടെയും അറ്റന്‍ഡര്‍മാരുടെയും മറ്റും ഭാരിച്ച ജോലികള്‍ ഒരേസമയം നോക്കിയിരുന്ന ആണ്‍കുട്ടികളെയും ഒഴിവാക്കുകയാണ്. ഇവര്‍ക്കു നല്‍കിയിരുന്ന പ്രതിഫലവും തുച്ഛമായിരുന്നു. പുതുതായി നേഴ്സുമാരുടെ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ ആണ്‍കുട്ടികളും അപേക്ഷിക്കുന്നുണ്ട്. ഇന്റര്‍വ്യൂ നടത്തിയശേഷം ഇവരെ കൂട്ടത്തോടെ ഒഴിവാക്കുന്നുവെന്നാണ് പരാതി. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ക്കും അവസരമുണ്ട് എന്നാണ് സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ നിലപാട്. എന്നാല്‍ , ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ജോലിനോക്കുന്ന ആണ്‍കുട്ടികളെ ഉള്‍പ്പെടെ ഈ ആശുപത്രികളില്‍നിന്ന് പറഞ്ഞുവിട്ടതായി തെളിഞ്ഞിട്ടുണ്ട്.

സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനാണ് തൊഴില്‍ നിഷേധത്തിനു പിന്നിലെന്ന് നേഴ്സിങ് ബിരുദധാരികള്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് തലയെടുപ്പോടെ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്വകാര്യ ആശുപത്രികളില്‍ നടമാടുന്ന നഗ്നമായ നിയമലംഘനവും ചൂഷണവും പുറംലോകം അറിയാന്‍ ഇടയായതാണ് അസോസിയേഷനെ ചൊടിപ്പിച്ചത്. തുച്ഛമായ വേതനത്തിനു പണിയെടുക്കാന്‍ നിര്‍ബന്ധിതമായ ആയിരക്കണക്കിന് നേഴ്സുമാരുടെ കരളലയിക്കുന്ന ജീവിതം ലോകമറിഞ്ഞത് ഡല്‍ഹിയിലെ മലയാളി നേഴ്സുമാരുടെ സമരത്തോടെയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ സമരരംഗത്തിറങ്ങിയത്. തൊഴില്‍ നിയമങ്ങള്‍ നഗ്നമായി ലംഘിച്ച് മിനിമംകൂലി വ്യവസ്ഥപോലും നടപ്പാക്കാത്ത ആശുപത്രി മാനേജ്മെന്റുകളുമായി ചര്‍ച്ചയ്ക്കില്ലെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ പരസ്യമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തിലും ആണ്‍നേഴ്സുമാര്‍ക്ക് തൊഴില്‍ നിഷേധിക്കുന്നത് വ്യാപകമാകുകയാണ്. ഒപ്പം പഠിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകളോടെ ജോലി നോക്കുമ്പോഴാണ് സ്വകാര്യ ആശുപത്രികളില്‍ കുറഞ്ഞകൂലിക്കെങ്കിലും ഉണ്ടായിരുന്ന ജോലി ഇവര്‍ക്കു നഷ്ടമാകുന്നത്. സ്വകാര്യ സ്വാശ്രയകോളേജുകളിലും മറ്റും ഭീമമായ ഫീസ് നല്‍കി പഠിച്ചവര്‍ക്കാണ് ഈ ദുര്‍ഗതി. ലക്ഷക്കണക്കിനു രൂപ വിദ്യാഭ്യാസവായ്പ എടുത്താണ് ഇവര്‍ പഠിച്ചത്. ഉള്ള ജോലി നഷ്ടപ്പെടുന്ന സാഹചര്യം വന്നതോടെ നൂറുകണക്കിനു ആണ്‍നേഴ്സുമാരും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്.

deshabhimani 150212

1 comment:

  1. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരുടെ സമരം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ബിഎസ്സി നേഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികളെ ജോലിക്കെടുക്കുന്നില്ലെന്ന് പരാതി. നിലവില്‍ ജോലി ചെയ്യുന്നവരെയും ഒഴിവാക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആണ്‍നേഴ്സുമാരാണ് സമരത്തിനു നേതൃത്വം കൊടുക്കുന്നതെന്ന് ആരോപിച്ചാണിത്.

    ReplyDelete