Thursday, February 16, 2012

എ ഗ്രൂപ്പിന് വീണ്ടും തിരിച്ചടി; ആലപ്പുഴ "ഐ വിഭാഗം" പിടിച്ചു


ഗ്രൂപ്പ് പോരും ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പും രൂക്ഷമായ കെഎസ്യു മധ്യമേഖലാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് തിരിച്ചടി. എ ഗ്രൂപ്പില്‍നിന്ന് ആലപ്പുഴ ജില്ല വിശാല ഐ ഗ്രൂപ്പ് പിടിച്ചെടുത്തു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വി ഡി സതീശന്‍ വിഭാഗത്തെ എ വിഭാഗം കാലുവാരിയപ്പോള്‍ ഇവിടെയും ഐ വിഭാഗത്തിനായി മുന്‍തൂക്കം. കോട്ടയം, ഇടുക്കി ജില്ലാകമ്മറ്റികള്‍ എ ഗ്രൂപ്പ് നിലനിര്‍ത്തി. തെരഞ്ഞെടുപ്പു നടന്ന എറണാകുളം ടൗണ്‍ഹാള്‍ പരിസരത്ത് വിശാല ഐ, സതീശന്‍ വിഭാഗങ്ങള്‍ തമ്മില്‍ പലതവണ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയെങ്കിലും പൊലീസ് ഇടപെട്ടതിനാല്‍ സംഘര്‍ഷം ഒഴിവായി.

എറണാകുളം, തൃശൂര്‍ , ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലാ കമ്മറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ബുധനാഴ്ച നടന്നത്. എറണാകുളത്ത് സതീശന്‍ വിഭാഗത്തെ പിന്തുണയ്ക്കാന്‍ ധാരണയുണ്ടായിരുന്നെങ്കിലും എ ഗ്രൂപ്പ് അവരുടെ വോട്ട് വിഭജിച്ച് സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് നല്‍കി അഞ്ച് സെക്രട്ടറിമാരെ വിജയിപ്പിച്ചു. ഇവിടെ വിശാല ഐ വിഭാഗത്തിന്റെ ടിറ്റു ആന്റണി(297 വോട്ട്) പ്രസിഡന്റായപ്പോള്‍ എ ഗ്രൂപ്പിന്റെ "പരസ്യ പിന്തുണ"യോടെ മത്സരിച്ച സതീശന്‍ ഗ്രൂപ്പിന്റെ ജിനോ ജോണ്‍(230 വോട്ട്) വൈസ് പ്രസിഡന്റായി. ജില്ലയില്‍ വിശാല ഐയ്ക്ക് പ്രസിഡന്റും ഒരു സെക്രട്ടറിയും ലഭിച്ചപ്പോള്‍ സതീശന്‍ വിഭാഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഒതുങ്ങി. നാലാംഗ്രൂപ്പ് രണ്ട് സെക്രട്ടറി സ്ഥാനങ്ങള്‍ സ്വന്തമാക്കി.

തൃശൂരിലും എ ഗ്രൂപ്പുകാര്‍ കാലുവാരി. ഇതോടെ സതീശന്‍ വിഭാഗത്തിലെ ഒ ജെ ജീനിഷിന് വിജയിക്കാനായില്ല. ഐ ഗ്രൂപ്പിന്റെ ശോഭ സുനിലാണ് പ്രസിഡന്റായത്. ആലപ്പുഴയിലാണ് എ ഗ്രൂപ്പിന് കനത്ത തിരിച്ചടിയേറ്റത്. ജില്ലാ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പില്‍നിന്ന് ഐ വിഭാഗം പിടിച്ചെടുത്തു. ഐ ഗ്രൂപ്പിന്റെ ദേവദാസ് മല്ലനാണ് പ്രസിഡന്റായത്. ജില്ലയില്‍ വയലാര്‍ രവിയുടെ നാലാംഗ്രൂപ്പിന് മൂന്നു ജനറല്‍ സെക്രട്ടറിമാരെ ലഭിച്ചു. ഇടുക്കിയില്‍ എ ഗ്രൂപ്പിന്റെ നിയാസ് കൂരപ്പള്ളി പ്രസിഡന്റായി. കോട്ടയത്ത് വിശാല ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഷെറിന്‍ സലീം ഉള്‍പ്പെടെ മൂന്ന് പേരെ അയോഗ്യരാക്കി. എ ഗ്രൂപ്പിന്റെ ജോബിന്‍ ജേക്കബ് പ്രസിഡന്റും സി ആര്‍ ഗീവര്‍ഗീസ് വൈസ് പ്രസിഡന്റുമായി. മലബാര്‍മേഖലയില്‍ തിരിച്ചടിയേറ്റതിനു പിന്നാലെ മധ്യ കേരളത്തിലും എ ഗ്രൂപ്പിനെ കമ്മറ്റികള്‍ കൈവിട്ടു.

എറണാകുളത്ത് വ്യാപകമായി കള്ളവോട്ട് ചെയ്തതായി ഇരുവിഭാഗവും ആരോപിച്ചു. കോതമംഗലം കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ എട്ട് എ ഗ്രൂപ്പുകാരുടെ വോട്ട് കള്ളവോട്ട്ചെയ്തു. ഇവര്‍ റിട്ടേണിങ് ഓഫീസര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. വിശാല ഐ വിഭാഗം കളളവോട്ടിലൂടെയാണ് എറണാകുളം നേടിയതെന്ന് സതീശന്‍ വിഭാഗം ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഏറേനേരം നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. വോട്ടര്‍മാരും പ്രവര്‍ത്തകരും റോഡില്‍ തടിച്ചുകൂടിയത് പൊലീസിന് തലവേദന സൃഷ്ടിച്ചു. പലതവണ വോട്ടര്‍മാര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറാന്‍ ശ്രമിച്ചതും വോട്ടര്‍മാരെ ഡല്‍ഹിയില്‍നിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ബലമായി പരിശോധന നടത്തിയതും വാക്കുതര്‍ക്കത്തിനിടയാക്കി. സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച ഫ്ളക്സ് ബോര്‍ഡ് തെരഞ്ഞെടുപ്പുകേന്ദ്രത്തിന് സമീപംവച്ചതിനെച്ചൊല്ലി ഐ, സതീശന്‍ വിഭാഗങ്ങള്‍ തമ്മില്‍ രാവിലെ വാക്കേറ്റമുണ്ടായി. മലബാറില്‍ കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് കനത്ത പൊലീസ് ക്യാമ്പ് ചെയ്തിരുന്നു.

deshabhimani 160212

1 comment:

  1. ഗ്രൂപ്പ് പോരും ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പും രൂക്ഷമായ കെഎസ്യു മധ്യമേഖലാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് തിരിച്ചടി. എ ഗ്രൂപ്പില്‍നിന്ന് ആലപ്പുഴ ജില്ല വിശാല ഐ ഗ്രൂപ്പ് പിടിച്ചെടുത്തു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വി ഡി സതീശന്‍ വിഭാഗത്തെ എ വിഭാഗം കാലുവാരിയപ്പോള്‍ ഇവിടെയും ഐ വിഭാഗത്തിനായി മുന്‍തൂക്കം. കോട്ടയം, ഇടുക്കി ജില്ലാകമ്മറ്റികള്‍ എ ഗ്രൂപ്പ് നിലനിര്‍ത്തി. തെരഞ്ഞെടുപ്പു നടന്ന എറണാകുളം ടൗണ്‍ഹാള്‍ പരിസരത്ത് വിശാല ഐ, സതീശന്‍ വിഭാഗങ്ങള്‍ തമ്മില്‍ പലതവണ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയെങ്കിലും പൊലീസ് ഇടപെട്ടതിനാല്‍ സംഘര്‍ഷം ഒഴിവായി.

    ReplyDelete