Saturday, February 18, 2012

വിപ്ലവ ഗാനമാധുരി നിലച്ചിട്ട് ഇന്ന് ഒരുപതിറ്റാണ്ട്

ചാരുംമൂട്: മലയാളികളുടെ ചുണ്ടിലിന്നും തത്തിക്കളിക്കുന്ന വിപ്ലവഗാനങ്ങള്‍ക്ക് ഈണംപകര്‍ന്ന നൂറനാട് കൃഷ്ണന്‍കുട്ടി വിടപറഞ്ഞിട്ട് ശനിയാഴ്ച ഒരുപതിറ്റാണ്ട് തികയും. സിപിഐ എം പാര്‍ടി കോണ്‍ഗ്രസുകള്‍ക്കുള്‍പ്പെടെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതസംവിധാനമൊരുക്കിയ കൃഷ്ണന്‍കുട്ടി പാര്‍ടി പരിപാടികളിലും സജീവമായിരുന്നു. 13-ാം പാര്‍ടി കോണ്‍ഗ്രസ് തിരുവനന്തപുരത്ത് നടന്നപ്പോഴും 14-ാം പാര്‍ടി കോണ്‍ഗ്രസ് ചെന്നൈയില്‍ നടന്നപ്പോഴും ഇവിടങ്ങളില്‍ മുഴങ്ങിയ ശ്രദ്ധേയ ഗാനങ്ങള്‍ക്ക് സംഗീതാവിഷ്കാരം നിര്‍വഹിച്ചത് കൃഷ്ണന്‍കുട്ടിയാണ്. 14-ാം പാര്‍ടി കോണ്‍ഗ്രസിനായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന കെ വരദരാജന്‍ എഴുതിയ തമിഴ് വിപ്ലവഗാനങ്ങള്‍ക്ക് ഇദ്ദേഹം ഈണം നല്‍കി.

സാമ്പത്തിക പരാധീനതമൂലം ഉഴലുമ്പോഴും പാര്‍ടി പ്രചാരണത്തിനായി പീപ്പിള്‍സ് കോറസ് രൂപീകരിച്ച് ഗാനാവിഷ്കാരം നടത്തിയവരില്‍ പ്രമുഖനായിരുന്നു കൃഷ്ണന്‍കുട്ടി. ഏവരെയും ആകര്‍ഷിക്കുന്ന സംഗീതാവിഷ്കരണരീതി ഇദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിന് ഏറെ ചാരുത പകര്‍ന്നു. മലയാളികളുടെ പ്രിയവിപ്ലവഗാനമായി മാറിയ "പൊന്നരിവാളാണെ ഇത് കൊയ്ത്തരിവാളാണെ, നായനാരുവന്നപ്പോള്‍ , പെന്‍ഷന്‍ തന്നപ്പോള്‍ അപ്പൂപ്പന്‍ തീര്‍പ്പിച്ചു തന്നതാണെ" എന്നുതുടങ്ങുന്ന ഗാനംമുതല്‍ മതേതരത്വത്തെക്കുറിച്ചും നിസ്വവര്‍ഗത്തിന്റെ മോചനത്തെക്കുറിച്ചുമൊക്കെയുള്ള നൂറുകണക്കിന് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഒഎന്‍വി കുറുപ്പ്, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവരുടെ നിരവധി ഗാനങ്ങള്‍ക്ക് ഈണംപകരാനും കൃഷ്ണന്‍കുട്ടിക്ക് അവസരം ലഭിച്ചു.

1975ല്‍ അമേചര്‍ നാടകങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചാണ് കൃഷ്ണന്‍കുട്ടി സംഗീതരംഗത്തേക്ക് കടന്നുവന്നത്. നല്ല ഗായകന്‍കൂടിയായിരുന്ന ഇദ്ദേഹത്തിന് സംഗീതത്തോടുള്ള താല്‍പര്യമാണ് ഈ രംഗത്തെത്താന്‍ കാരണം. ആകാശവാണിയിലൂടെ ഒഴുകിയെത്തിയ നിരവധി ഗാനങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഒമ്പതിന് സിപിഐ എം നേതൃത്വത്തില്‍ കുളത്തിന്റെമേല്‍ ജങ്ഷനില്‍ പുഷ്പാര്‍ച്ചനയും മൂന്നിന് പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തില്‍ പാലമേലില്‍ അനുസ്മരണവും നടക്കും. ജില്ലാ സെക്രട്ടറി ജി ശശിധരന്‍പിള്ള ഉദ്ഘാടനംചെയ്യും. പീപ്പിള്‍സ് കോറസിന്റെ ഗാനാവിഷ്കാരവും ഉണ്ടാകും.

ആര്‍ ശിവപ്രസാദ് deshabhimani 180212

1 comment:

  1. മലയാളികളുടെ ചുണ്ടിലിന്നും തത്തിക്കളിക്കുന്ന വിപ്ലവഗാനങ്ങള്‍ക്ക് ഈണംപകര്‍ന്ന നൂറനാട് കൃഷ്ണന്‍കുട്ടി വിടപറഞ്ഞിട്ട് ശനിയാഴ്ച ഒരുപതിറ്റാണ്ട് തികയും. സിപിഐ എം പാര്‍ടി കോണ്‍ഗ്രസുകള്‍ക്കുള്‍പ്പെടെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതസംവിധാനമൊരുക്കിയ കൃഷ്ണന്‍കുട്ടി പാര്‍ടി പരിപാടികളിലും സജീവമായിരുന്നു. 13-ാം പാര്‍ടി കോണ്‍ഗ്രസ് തിരുവനന്തപുരത്ത് നടന്നപ്പോഴും 14-ാം പാര്‍ടി കോണ്‍ഗ്രസ് ചെന്നൈയില്‍ നടന്നപ്പോഴും ഇവിടങ്ങളില്‍ മുഴങ്ങിയ ശ്രദ്ധേയ ഗാനങ്ങള്‍ക്ക് സംഗീതാവിഷ്കാരം നിര്‍വഹിച്ചത് കൃഷ്ണന്‍കുട്ടിയാണ്. 14-ാം പാര്‍ടി കോണ്‍ഗ്രസിനായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന കെ വരദരാജന്‍ എഴുതിയ തമിഴ് വിപ്ലവഗാനങ്ങള്‍ക്ക് ഇദ്ദേഹം ഈണം നല്‍കി.

    ReplyDelete