Wednesday, February 15, 2012

തൊഴില്‍നിയമങ്ങളില്‍ അയവുവരുത്തും: പ്രധാനമന്ത്രി

 താല്‍ക്കാലിക തൊഴിലുകള്‍ക്ക് നിയമസാധുത നല്‍കും വിധം നിയമപരിഷ്കാരങ്ങള്‍ക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഈ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് രൂപരേഖ തയ്യാറാക്കേണ്ടതുണ്ടെന്നും 44-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ സംസാരിച്ച ട്രേഡ്യൂണിയന്‍ നേതാക്കളെല്ലാം യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചു. ഫെബ്രു. 28ന്റെ ദേശീയ പണിമുടക്ക് കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. രണ്ടുദിവസത്ത ലേബര്‍ കോണ്‍ഫറന്‍സില്‍ ഒരു മണിക്കൂര്‍ മാത്രം ചെലവഴിച്ച പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് ശേഷം വേദിവിട്ടു.

ഹൃസ്വമായ പ്രസംഗത്തില്‍ തൊഴിലുടമകള്‍ക്ക് സഹായകമാംവിധം തൊഴില്‍നിയമങ്ങളില്‍ വരേണ്ട മാറ്റങ്ങളെക്കകുറിച്ചാണ് ഒളിഞ്ഞും തെളിഞ്ഞും പ്രധാനമന്ത്രി ഊന്നിയത്. മിനിമം കൂലി, സാമൂഹ്യസുരക്ഷ, തൊഴിലും തൊഴില്‍സാധ്യതകളും എന്നീ വിഷയങ്ങളിലൂന്നിയാണ് 44-ാമത് തൊഴില്‍ കോണ്‍ഫറന്‍സ്. ഇതില്‍ മിനിമം കൂലിയെക്കുറിച്ച് ഒരു പരാമര്‍ശവും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായില്ല. പൂര്‍ണസമയ തൊഴിലിന്റെ സമാനസ്വാഭാവത്തിലേക്ക് താല്‍ക്കാലിക തൊഴിലുകളെയും കൊണ്ടുവരാന്‍ വ്യവസ്ഥ ഉണ്ടാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന് നിയമപരമായ മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ തയ്യാറാകണം. ഇന്ത്യന്‍ തൊഴില്‍നയങ്ങള്‍ സ്ഥിരതൊഴില്‍ എടുക്കുന്നവരുടെ താല്‍പ്പര്യം മാത്രമാണ് സംരക്ഷിക്കുന്നതെന്ന വിമര്‍ശമുണ്ട്. സംഘടിതമേഖലയില്‍ തൊഴില്‍വ്യാപനത്തിന് നിയമം തടസ്സം നില്‍ക്കുന്നുവെന്നും പരാതിയുണ്ട്. എന്നാല്‍ , അടുത്തയിടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ തൊഴില്‍നിയമങ്ങളുടെ കാര്യത്തില്‍ അയവുള്ള സമീപനം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. തൊഴില്‍വളര്‍ച്ചയ്ക്കും വ്യവസായസംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും അനാവശ്യതടസ്സം സൃഷ്ടിക്കുന്ന വിധം നമ്മുടെ തൊഴില്‍ചട്ടങ്ങള്‍ മാറുന്നുണ്ടോയെന്ന് സ്വയംവിമര്‍ശനപരമായി വിലയിരുത്തണം- പ്രധാനമന്ത്രി പറഞ്ഞു.

തൊഴിലാളിവിരുദ്ധ സമീപനമാണ് സര്‍ക്കാരിന്റേതെന്ന് സിഐടിയു ജനറല്‍സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. തൊഴിലാളി ക്ഷേമത്തിനായുള്ള ബോര്‍ഡുകളുടെ സ്ഥിരംനിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ഈടാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നില്ല. കോര്‍പറേറ്റുകള്‍ക്ക് കോടികളുടെ നികുതിഇളവ് അനുവദിക്കുമ്പോഴാണിത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാരവല്‍കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ വിലക്കയറ്റം, കരാര്‍വല്‍ക്കരണം, തൊഴില്‍നിയമങ്ങളുടെ ലംഘനം, കുറഞ്ഞകൂലി എന്നിങ്ങനെ തൊഴിലാളികള്‍ക്ക് ദോഷകരമായ സാഹചര്യം സൃഷ്ടിക്കുന്നു. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ പിഎഫ് പലിശനിരക്ക് ഒമ്പതര ശതമാനമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം- തപന്‍സെന്‍ പറഞ്ഞു.

കോര്‍പറേറ്റ് ഭീമന്മാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി ലേബര്‍ കോണ്‍ഫറന്‍സില്‍ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ലെന്ന് ബിഎംഎസ് പ്രസിഡന്റും ലേബര്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷനുമായ സജി നാരായണന്‍ പറഞ്ഞു. തൊഴില്‍രഹിത വളര്‍ച്ചയാണ് ഇപ്പോള്‍ പ്രകടമാകുന്നത്. നേരത്തെ മാന്യമായ ശമ്പളമെന്ന ലക്ഷ്യത്തോടെ സമിതിയെവച്ചത് ഏറെ പ്രതീക്ഷയോടെയാണ്. എന്നാല്‍ , മാന്യമായ ശമ്പളം പോയിട്ട് മിനിമംകൂലിപോലും കിട്ടാത്ത സ്ഥിതിയാണിപ്പോള്‍ . സാഹചര്യങ്ങളുടെ രൂക്ഷത മനസ്സിലാക്കിയാണ് ട്രേഡ്യൂണിയനുകള്‍ ഐക്യത്തോടെ ദേശീയ പണിമുടക്കിന് തയ്യാറാകുന്നത്. പണിമുടക്കിന് ട്രേഡ്യൂണിയനുകള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എച്ച് മഹാദേവന്‍ (എഐടിയുസി), അശോക്സിങ് (ഐഎന്‍ടിയുസി) എന്നിവരും സംസാരിച്ചു.
(എം പ്രശാന്ത്)

തൊഴിലാളിസമരങ്ങള്‍ ശക്തിപ്പെടുത്തുക: ഡബ്ല്യുഎഫ്ടിയു

ന്യൂഡല്‍ഹി: ലോകമെങ്ങും തൊഴിലാളിസമരങ്ങള്‍ ശക്തിപ്പെടുത്താനും സാര്‍വദേശീയ തൊഴിലാളിവര്‍ഗ ഐക്യം കെട്ടിപ്പടുക്കാനും വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്തു. സ്ഥാപകദിനമായ ഒക്ടോബര്‍ മൂന്നിന്, ലോകജനതയ്ക്ക് ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും എത്തിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രചാരണം നടത്താനും ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ ചേര്‍ന്ന ഡബ്ല്യുഎഫ്ടിയു അധ്യക്ഷ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. തൊഴിലില്ലായ്മയ്ക്കെതിരെ ഈ വര്‍ഷം മുഴുവന്‍ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചെന്ന് യോഗത്തില്‍ പങ്കെടുത്ത സിഐടിയു പ്രസിഡന്റും ഡബ്ല്യുഎഫ്ടിയു വൈസ് പ്രസിഡന്റുമായ എ കെ പത്മനാഭന്‍ അറിയിച്ചു.

ഡബ്ല്യുഎഫ്ടിയു ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരായ സിഐടിയു സെക്രട്ടറി സ്വദേഷ് ദേവ് റോയ്, എഐടിയുസി നേതാവ് എച്ച് മഹാദേവന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യുവതൊഴിലാളികളുടെ സമ്മേളനം ഏപ്രില്‍ 28നും 29നും ക്യൂബയിലെ ഹവാനയിലും വനിതാ തൊഴിലാളികളുടെ യോഗം ഡല്‍ഹിയിലും നടത്താന്‍ യോഗം തീരുമാനിച്ചു. ഡബ്ല്യുഎഫ്ടിയു അധ്യക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി കൂടിക്കാഴ്ച നടത്തി. കരാര്‍തൊഴില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയിലെ കോണ്‍ഫെഡറേഷന്‍ ഓഫ് സൗത്ത് ആഫ്രിക്കന്‍ ട്രേഡ് യൂണിയന്‍ മാര്‍ച്ച് ഏഴുമുതല്‍ പണിമുടക്കും.

ദേശീയ പണിമുടക്കിന് നോട്ടീസ് നല്‍കി

സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ 28ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ-വ്യവസായ സ്ഥാപനങ്ങെി തൊഴിലാളികളും പണിമുക്ക് നോട്ടീസ് നല്‍കി. ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലും തൊഴിലാളികള്‍ അതാത് സ്ഥാപന മേധാവികള്‍ക്കുമാണ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരത്ത് പ്രകടനമായി എത്തിയ ജീവനക്കാര്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. സെക്രട്ടറിയറ്റിനു മുന്നില്‍ നടന്ന യോഗത്തില്‍ എഫ്എസ്ഇടിഒ പ്രസിഡന്റ് എം ഷാജഹാന്‍ , ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ , സമരസമതി ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ് പ്രകാശ്, ഫെറ്റോ ജനറല്‍ സെക്രട്ടറി പി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തലസ്ഥാനത്ത് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ചീഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്. യോഗം കെഎസ്ആര്‍ടി എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് ഉദ്ഘാടനംചെയ്തു.

ദേശീയ പണിമുടക്ക്: ഐഎന്‍ടിയുസിക്ക് മാറിനില്‍ക്കാനാകില്ല-സഞ്ജീവറെഡ്ഡി

കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ നിലകൊള്ളേണ്ടത് തൊഴിലാളിവര്‍ഗത്തോടൊപ്പമാണെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ്് ഡോ. ജി സഞ്ജീവറെഡ്ഡി. ഐഎന്‍ടിയുസി കേരള ബ്രാഞ്ചിന്റെ വെബ്സൈറ്റ് പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി സിഐടിയുവും ബിഎംഎസുമെല്ലാം പണിമുടക്കുമ്പോള്‍ ഐഎന്‍ടിയുസിക്കുമാത്രം മാറിനില്‍ക്കാനാകില്ല. പങ്കെടുക്കാതിരുന്നാല്‍ തൊഴിലാളികള്‍ ഐഎന്‍ടിയുസി വിട്ടുപോകും. ഫെബ്രുവരി 28ലെ ദേശീയ പണിമുടക്കില്‍ ഐഎന്‍ടിയുസി പങ്കെടുക്കുന്നതിന്റെ പേരില്‍ ബദല്‍ സംഘടന രൂപീകരിച്ചവരെ സഞ്ജീവറെഡ്ഡി രൂക്ഷമായി വിമര്‍ശിച്ചു.

തൊഴിലാളികള്‍ക്കുവേണ്ടിയുള്ള നിലപാട് കൈക്കൊള്ളുമ്പോള്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തെറ്റിദ്ധരിക്കുകയാണ്. കേന്ദ്ര ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി താന്‍ നിയമിതനായത് യുപിഎ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാനാണെന്നു ധരിച്ചാണ് ചിലര്‍ തനിക്കെതിരെ രംഗത്തെത്തിയത്. കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ തൊഴിലാളികള്‍ക്കുവേണ്ടിയാണ് രംഗത്തിറങ്ങേണ്ടത്. തൊഴിലാളികള്‍ക്കുവേണ്ടി നിലപാടെടുക്കുമ്പോള്‍ സര്‍ക്കാരിനെതിരാണെന്ന് ചിലര്‍ പ്രചരിപ്പിക്കുകയാണ്. കരാര്‍ത്തൊഴിലിനെ ഐഎന്‍ടിയുസിക്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. പത്തും ഇരുപതും വര്‍ഷമായി ഒരു തൊഴിലാളി കരാറടിസ്ഥാനത്തില്‍ തുടരുന്നത് ആശാസ്യമല്ല- റെഡ്ഡി പറഞ്ഞു.
ഐഎന്‍ടിയുസി സംസ്ഥാന നേതൃയോഗം ദേശീയ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചു. വിമര്‍ശങ്ങള്‍ ഉയര്‍ന്നതുകൊണ്ടുമാത്രം ദേശീയ പണിമുടക്കില്‍നിന്ന് പിന്മാറേണ്ട കാര്യമില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനായി.

deshabhimani 150212

1 comment:

  1. താല്‍ക്കാലിക തൊഴിലുകള്‍ക്ക് നിയമസാധുത നല്‍കും വിധം നിയമപരിഷ്കാരങ്ങള്‍ക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഈ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് രൂപരേഖ തയ്യാറാക്കേണ്ടതുണ്ടെന്നും 44-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ സംസാരിച്ച ട്രേഡ്യൂണിയന്‍ നേതാക്കളെല്ലാം യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചു. ഫെബ്രു. 28ന്റെ ദേശീയ പണിമുടക്ക് കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. രണ്ടുദിവസത്ത ലേബര്‍ കോണ്‍ഫറന്‍സില്‍ ഒരു മണിക്കൂര്‍ മാത്രം ചെലവഴിച്ച പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് ശേഷം വേദിവിട്ടു.

    ReplyDelete