Friday, March 7, 2014

കൊല്ലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ്

ലോക്സഭയിലേക്കു 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കൈവിട്ടുപോയ കൊല്ലം മണ്ഡലം തിരിച്ചുപിടിക്കാനുള്ള എല്‍ഡിഎഫിന്റെ ദൃഢനിശ്ചയംനിറഞ്ഞ പോരാട്ടത്തിനു കരുത്തേകുന്ന ഘടകങ്ങള്‍ ഒട്ടേറെ. 1996 മുതല്‍ എല്‍ഡിഎഫ് നാലുതവണ തുടര്‍ച്ചയായി ജയിച്ച കൊല്ലം മണ്ഡലം കഴിഞ്ഞതവണ നേരിയ വ്യത്യാസത്തിനാണ് കൈവിട്ടുപോയത്. ഈ "കൈക്കുറ്റപ്പാട്" തിരുത്താനും വര്‍ധിച്ച ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിക്കുന്നതിനുമുള്ള ജഗ്രതയാര്‍ന്ന പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് മുന്നിട്ടിറങ്ങുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും ഗതിവേഗവും പകരുന്നതാണ് നിലവിലെ രാഷ്ട്രീയകാലാവസ്ഥ.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജന്രദോഹനയങ്ങള്‍ തീര്‍ക്കുന്ന അരക്ഷിതാവസ്ഥ ജനങ്ങളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി. ഇതിനുപുറമെ, ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷശക്തികള്‍ക്കു മുന്‍തൂക്കം കിട്ടുന്നനിലയില്‍ വന്ന പ്രകടമായ മാറ്റങ്ങള്‍, ഇതിന് അനുരോധമായി കേരളരാഷ്ട്രീയത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി ഉരുത്തിരിയുന്ന സംഭവവികാസങ്ങള്‍ എന്നിവയും കൊല്ലത്ത് എല്‍ഡിഎഫിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണം, ആ മാതൃക പിന്തുടര്‍ന്നു കേരളത്തില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ച കെടുതികള്‍, അതിരൂക്ഷമായ വിലക്കയറ്റം, സോളാര്‍തട്ടിപ്പും അതിന്റെ മറവില്‍ തട്ടിപ്പുകാരിയായ സരിത എസ് നായരുമായി ഭരണകക്ഷി നേതാക്കള്‍ സ്ഥാപിച്ച അവിശുദ്ധ കൂട്ടുകെട്ട് എന്നിവയൊക്കെ യുഡിഎഫിന്റെ ഉറക്കം കെടുത്തുന്നു. ഈ വിഷയങ്ങളാകും എല്‍ഡിഎഫ് പ്രചാരണത്തിന്റെ തുറുപ്പുചീട്ടുകള്‍.

കഴിഞ്ഞ കേരളപ്പിറവിദിനത്തില്‍ കൊല്ലത്തുനടന്ന പ്രസിഡന്റ്സ്് ട്രോഫി വള്ളംകളി മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയത് അറിയപ്പെടുന്ന നടി ശ്വേതാമേനോന്‍ ആണ്. പരിപാടിയില്‍ ആദ്യാവസാനം കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ് എംപി അപമാനിച്ചു എന്ന നടിയുടെ ആരോപണം കേരളത്തില്‍ വലിയ രാഷ്ട്രീയകൊടുങ്കാറ്റ് സൃഷ്ടിച്ചു. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സിറ്റി പൊലീസ് കമീഷണര്‍ക്കു നല്‍കിയ പരാതിയുടെയും അവരുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് പീതാംബരക്കുറുപ്പിനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 354, 354എ, കേരള പൊലീസ് ആക്ട് 119എ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. പിന്നീട് പലവിധ സമ്മര്‍ദങ്ങള്‍ക്കും ഭീഷണിക്കും മുന്നില്‍ തളര്‍ന്നുപോയ നടി എംപിക്കെതിരായ പരാതിയില്‍നിന്നു പിന്മാറുന്നതായി അറിയിച്ചു. എന്നാല്‍, തന്നെ എംപി അപമാനിച്ചില്ല എന്നു നടി വ്യക്തമാക്കിയിട്ടില്ല. ഇതിനര്‍ഥം പീതാംബരക്കുറുപ്പ് എംപി കുറ്റമുക്തനായില്ല എന്നതുതന്നെയാണ്. ഈ സംഭവം കൊല്ലത്ത് യുഡിഎഫിനു മറുപടി പറയാന്‍ കഴിയാത്തതായി ഉയര്‍ന്നുനില്‍ക്കും. വര്‍ധിച്ചുവരുന്ന സ്ത്രീപീഡനം, അതിക്രമങ്ങള്‍, നിയമനിരോധനം, തൊഴിലില്ലായ്മ, സാമൂഹ്യക്ഷേമ പദ്ധതികള്‍ തകര്‍ത്തത്, ക്ഷേമനിധി ബോര്‍ഡുകളില്‍ന്നുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയത് എന്നിവയൊക്കെ മണ്ഡലത്തിലെ പ്രചാരണത്തിന് എല്‍ഡിഎഫിന്റെ പക്കലുള്ള രാഷ്ട്രീയവിഷയങ്ങളാണ്.

എം സുരേന്ദ്രന്‍

2009ല്‍ യുഡിഎഫ് ലീഡ് 17,531; 2011ല്‍ എല്‍ഡിഎഫ് ലീഡ് 79,502

കൊല്ലം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് അസംബ്ലിമണ്ഡലങ്ങളില്‍ നാലിടത്ത് യുഡിഎഫും മൂന്നിടങ്ങളില്‍ എല്‍ഡിഎഫും ലീഡ് നേടി. യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ എന്‍ പീതാംബരക്കുറുപ്പ് 17,531 വോട്ടിനാണ് അന്നു ജയിച്ചത്. പിന്നീട് ചിത്രംമാറി. അതിര്‍ത്തി പുനര്‍നിര്‍ണയത്തിനുശേഷം 2011ല്‍ നടന്ന ആദ്യനിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് അസംബ്ലിമണ്ഡലങ്ങളില്‍ ആറിലും എല്‍ഡിഎഫ് ജയിച്ചു. കൊല്ലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂര്‍, ചടയമംഗലം, പുനലൂര്‍ മണ്ഡലങ്ങളിലാണ് 2011ല്‍ എല്‍ഡിഎഫ് ജയിച്ചത്. ഈ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 85,563 വോട്ടിനു മുന്നിലെത്തി. ചവറമാത്രം യുഡിഎഫിനൊപ്പം നിന്നു. ചവറയില്‍ യുഡിഎഫ് അന്നു 6061 വോട്ടിനാണ് ജയിച്ചത്. ഈ ലീഡ് തട്ടിക്കിഴിച്ചാല്‍ കൊല്ലം ലോക്സഭാ മണ്ഡലത്തിനു കീഴില്‍വരുന്ന ആറ് അസംബ്ലി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 79502 വോട്ടിന്റെ മേല്‍ക്കൈ നിലനിര്‍ത്തുന്നു.

2009ല്‍ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തിന്റെ നാലരമടങ്ങു കൂടുതലാണ് 2011ല്‍ എല്‍ഡിഎഫ് നേടിയത്. അസംബ്ലി മണ്ഡലങ്ങളില്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നേടിയ ഭൂരിപക്ഷം ഇങ്ങനെ. കൊല്ലം: 8540. കുണ്ടറ: 14,793. പുനലൂര്‍: 18,005. ചടയമംഗലം: 23,624. ഇരവിപുരം: 8012. ചാത്തന്നൂര്‍: 12,589. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ലീഡ് നേടിയ മണ്ഡലങ്ങളും ലീഡും. പുനലൂര്‍: 372. ചടയമംഗലം: 6561. ചാത്തന്നൂര്‍: 1075. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് നേടിയ മണ്ഡലങ്ങളും ലീഡും. ചവറ: 14,002. ഇരവിപുരം: 808. കൊല്ലം: 10625. കുണ്ടറ: 830. ഈ സഹചര്യത്തില്‍നിന്നാണ് 2011ല്‍ എല്‍ഡിഎഫ് അതിശക്തമായി തിരിച്ചുവന്നതും 79,502 വോട്ടിന്റെ മേല്‍ക്കൈ നേടിയതും.

എവിടെ കാഷ്യൂ ബോര്‍ഡ്? എംപിയോട് കൊല്ലത്തുകാര്‍ ചോദിക്കുന്നു

കശുവണ്ടി വ്യവസായമേഖലയില്‍ വന്‍കുതിപ്പ് ഉണ്ടാക്കാന്‍ സഹായിക്കുമായിരുന്ന കാഷ്യൂബോര്‍ഡ് കൊല്ലത്ത് സ്ഥാപിക്കുന്നതില്‍ സിറ്റിങ് എംപി എന്‍ പീതാംബരക്കുറുപ്പ് പരാജയപ്പെട്ടു. ഇത് കൊല്ലം മണ്ഡലത്തില്‍ ചൂടേറിയ പ്രചാരണായുധമാകും. ബോര്‍ഡ് കൊല്ലത്തിനു നഷ്ടപ്പെട്ടു എന്നുതന്നെ പറയാം. കശുമാവുകൃഷി ദ്രുതഗതിയില്‍ വളരുന്ന മഹാരാഷ്ട്രയില്‍ വേണം കാഷ്യൂബോര്‍ഡ് എന്നാണ് അവരുടെ അവകാശവാദം. ഇതിനുപുറമെ ബോര്‍ഡ് കേന്ദ്രവാണിജ്യ മന്ത്രാലയത്തിനു കീഴില്‍ വേണോ കൃഷിമന്ത്രാലയത്തിനു കീഴില്‍ ആകണോ എന്ന തര്‍ക്കവും ഉണ്ട്. ഇതും കൊല്ലത്തിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നു. ഈ പ്രതിസന്ധി മറികടന്നു ബോര്‍ഡ് കൊല്ലത്തു കൊണ്ടുവരുന്നതില്‍ പീതാംബരക്കുറുപ്പ് സമ്പൂര്‍ണ പരാജയമായി. ധനമന്ത്രി പി ചിദംബരം ഫെബ്രുവരി 17നു ലോക്സഭയില്‍ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഈ പ്രശ്നത്തില്‍ മൗനംപാലിച്ചു.

കശുവണ്ടി മേഖലയുടെ ചിരകാല അഭിലാഷമാണ് കൊല്ലം ആസ്ഥാനമായി കാഷ്യൂബോര്‍ഡ് എന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാഷ്യൂ ബോര്‍ഡിനുവേണ്ടി ശക്തമായ സമ്മര്‍ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തി. ഇതിന്റെ ഭാഗമായി അന്നു കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയവും പാസാക്കി. രണ്ടാം യുപിഎ സര്‍ക്കാര്‍ കേന്ദ്രവും യുഡിഎഫ് കേരളവും ഭരിക്കുമ്പോള്‍ കൊല്ലം ഈ പ്രശ്നത്തിലും നിരന്തരമായി അവഗണിക്കപ്പെട്ടു. കശുവണ്ടിപ്പരിപ്പ് കയറ്റുമതിയിലൂടെ രാജ്യത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന ഈ വ്യവസായം നാനാവിധത്തില്‍ വെല്ലുവിളികള്‍ നേരിടുകയാണ്. കൊല്ലത്ത് കാഷ്യൂബോര്‍ഡ് സ്ഥാപിതമായാല്‍ വ്യവസായത്തിന്റെ വന്‍കുതിപ്പിനു തുടക്കമാകും. ഇത് അട്ടിമറിക്കുന്നതിനുള്ള ഗൂഢനീക്കം ചില ഉത്തരേന്ത്യന്‍ ലോബികള്‍ നടത്തുന്നു. കേന്ദ്രത്തിലെ ചില ഉന്നതരും ഉദ്യോഗസ്ഥവൃന്ദവും ഇവര്‍ക്കുവേണ്ട ഒത്താശ ചെയ്യുന്നു. സ്വന്തം മണ്ഡലത്തിനു വേണ്ടിയുള്ള കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ തികഞ്ഞ പരാജയമായ കുറുപ്പ് നാക്കുകൊണ്ടുമാത്രം വികസനം വരുത്താന്‍ ശ്രമിച്ചുവെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍. ഇതിനു കണക്കു ചോദിക്കാന്‍ ഒരുങ്ങുകയാണ് കൊല്ലം.

deshabhimani

No comments:

Post a Comment