Friday, March 21, 2014

ആര്‍എംപി കോണ്‍ഗ്രസിന്റെ വാല്‍: വി എസ്

ആര്‍എംപി കോണ്‍ഗ്രസിന്റെ വാലാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് വി എസ് ഇക്കാര്യം പറഞ്ഞത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതനുസരിച്ചാണ് ആര്‍എംപി നേതാക്കള്‍ ഓരോകാര്യവും ചെയ്യുന്നത്. ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് സിപിഐ എം അന്വേഷണം നടത്തി കൃത്യമായ നടപടിയെടുത്തു. ഇത് ആര്‍എംപിയും രമയും ഉള്‍ക്കൊള്ളണം.

ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍ടിപ്രവര്‍ത്തകര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കാരാട്ട് ഉറപ്പ് നല്‍കി. അക്കാര്യങ്ങളില്‍ പാര്‍ടി അന്വേഷണം നടത്തി. രാമചന്ദ്രന്‍ എന്ന പ്രവര്‍ത്തകന്‍ ഇതില്‍ കുറ്റക്കാരനാണെന്ന് പാര്‍ടി കണ്ടെത്തി. അതനുസരിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് നിര്‍ദേശിച്ചു.

പാര്‍ടി ധീരമായ നടപടിയെടുത്തു. ഇത്തരത്തില്‍ ധീരമായ നിലപാടെടുക്കാന്‍ ഇന്ത്യയില്‍ മറ്റേതു പാര്‍ടിക്ക് കഴിയും. പാര്‍ടി അങ്ങനെയൊരു നിലപാടെടുത്തതില്‍ പൂര്‍ണതൃപ്തനാണ്. ഈയവസരത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിപ്പിച്ച് മോഡിയും മന്‍മോഹന്‍സിങ്ങും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിട്ട് എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ജനങ്ങളുടെ പടയണിയില്‍ ആവേശത്തോടെ പങ്കെടുക്കുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത് കേട്ടാണ് ആര്‍എംപി പ്രവര്‍ത്തിക്കുന്നത്. തിരുവഞ്ചൂര്‍ പറഞ്ഞതനുസരിച്ചാണ് രമ കേരളയാത്ര റദ്ദാക്കിയത്. ആര്‍എംപി കോണ്‍ഗ്രസിന്റെ വാലായെന്ന് മനസ്സിലായതോടെ അവരോട് ഏതെങ്കിലും വിധത്തില്‍ സംസാരിക്കുന്നത് നന്നല്ലെന്ന് മനസ്സിലാക്കി. എങ്കിലും അവര്‍ എന്നോട് ബന്ധപ്പെട്ടു. അവരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.

കെ ആര്‍ ഗൗരിയമ്മ എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് നല്ലതാണ്. യുഡിഎഫുമായുള്ള ബന്ധമുപേക്ഷിക്കാന്‍ തീരുമാനിച്ച് ഇടതുപക്ഷ മനോഭാവത്തോടെയാണ് അവര്‍ എല്‍ഡിഎഫിലേക്ക് വന്നിരിക്കുന്നത്. ഇത് ഗുണകരമാണെന്നും വി എസ് പറഞ്ഞു.

സ്വതന്ത്രരെ മുമ്പും കമ്യൂണിസ്റ്റ് പാര്‍ടി മത്സരിപ്പിച്ചിട്ടുണ്ടെന്ന് വി എസ് വ്യക്തമാക്കി. നല്ല വ്യക്തിത്വവും സ്വഭാവവൈശിഷ്ട്യവുമുള്ളവരെയാണ് മത്സരിപ്പിക്കുന്നത്. 1957ലെ തെരഞ്ഞെടുപ്പില്‍ വി ആര്‍ കൃഷ്ണയ്യര്‍, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയവരെ സ്വതന്ത്രരായി മത്സരിപ്പിച്ചു. കോണ്‍ഗ്രസുമായി ആര്‍എസ്പി ബന്ധപ്പെട്ടിരുന്നുവെന്നത് മനസ്സിലാക്കാന്‍ വൈകിയെന്നത് സത്യമാണ്. ആര്‍എസ്പിയില്‍നിന്ന് രണ്ട് എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമം നടന്നിരുന്നു. നേരത്തെ കൂടിയാലോചിച്ചാണ് ആര്‍എസ്പി യുഡിഎഫിലേക്ക് പോയത്. ആര്‍എസ്പി നേതൃത്വത്തിന്റെ നിലപാടിനോട് വിയോജിപ്പുള്ള നിരവധിപേര്‍ എല്‍ഡിഎഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വി എസ് പറഞ്ഞു.

deshabhimani

No comments:

Post a Comment