Thursday, March 6, 2014

ജാട്ടുകളും ഒബിസിയില്‍ കേരളത്തിന് തിരിച്ചടി

ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജാട്ട് സമുദായത്തെ ഒബിസി പട്ടികയില്‍പ്പെടുത്താനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ പിന്നോക്കവിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും. കേന്ദ്രസര്‍വീസിലും പൊതുമേഖലാസ്ഥാപനങ്ങളിലും ദേശസാല്‍കൃത ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലും വിദ്യാഭ്യാസമേഖലയിലും ഒബിസി വിഭാഗത്തിനുള്ള 27 ശതമാനം സംവരണത്തിന്റെ പരിധിയില്‍ ജാട്ടുകളെയും കൊണ്ടുവരാനാണ് കേന്ദ്രതീരുമാനം. വിദ്യാഭ്യാസപരമായും സാമൂഹികമായും ശക്തമാണ് ഈ സമുദായം. സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യത്തിന് ജാട്ടുകളെ ഒബിസിയില്‍ ഉള്‍പ്പെടുത്തുന്നത് പ്രതികൂലമാവുക കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പിന്നോക്കസമുദായങ്ങള്‍ക്കാണ്. അഖിലേന്ത്യാ മത്സരപ്പരീക്ഷകളില്‍ ന്യായമായ വിഹിതം നിഷേധിക്കപ്പെടും.
യുപിഎസ്സി-എസ്എസ്സി, ബാങ്കിങ് റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന മത്സരപ്പരീക്ഷകളിലൂടെയുള്ള നിയമനങ്ങളിലാണ് ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണവിഹിതം. അല്ലാതെയുള്ള നിയമനങ്ങളില്‍ ഒബിസി വിഹിതം 25.84 ശതമാനം. പട്ടികജാതി-15 ശതമാനം, പട്ടികവര്‍ഗം-7.5 ശതമാനം എന്നിവ ഉള്‍പ്പെടെ ഭരണഘടനാപരമായി മൊത്തം 49.5 ശതമാനം സംവരണമാണ് നിലവിലുള്ളത്. കേരളത്തില്‍ 81 ജാതികളാണ് ഒബിസി പട്ടികയില്‍. ഇവയില്‍ ഓരോന്നിനും അവാന്തരവിഭാഗങ്ങളുമുണ്ട്. കടുത്തമത്സരം നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ കുറഞ്ഞ പ്രാതിനിധ്യമാണ് കേരളീയര്‍ക്ക് ലഭിക്കുന്നത്. അപ്രഖ്യാപിതനിയമനിരോധനം നിലനില്‍ക്കുന്നതിനാല്‍ റെയില്‍വേ ഉള്‍പ്പെടെ ലക്ഷക്കണക്കിന് തസ്തികകള്‍ നികത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിതിയും ഭിന്നമല്ല. ഒഴിവുകള്‍ നികത്തണമെന്ന യുവജനപ്രസ്ഥാനങ്ങളുടെയും സര്‍വീസ് സംഘടനകളുടെയും ഇടതുപക്ഷപാര്‍ടികളുടെയും ആവശ്യത്തോട് സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്.

സാജന്‍ എവുജിന്‍

ഗുജ്ജറുകള്‍ക്ക് രോഷം

ന്യൂഡല്‍ഹി: ജാട്ട് വിഭാഗത്തിന് സംവരണം പ്രഖ്യാപിച്ച യുപിഎ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഒമ്പതു സംസ്ഥാനത്തെ എട്ടരക്കോടിയോളം ജാട്ടുകളുടെ വോട്ട്. മറ്റു പിന്നോക്ക സമുദായങ്ങളുടെ (ഒബിസി)}പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ജാട്ട് സംവരണം പ്രഖ്യാപിച്ചത്. സംവരണപ്രഖ്യാപനം ഗുജ്ജറുകളെ രോഷാകുലരാക്കിയിട്ടുണ്ട്. ശക്തമായ സമരം നടത്തിയിട്ടും ഗുജ്ജറുകള്‍ക്ക് സംവരണം നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ രാജസ്ഥാനിലും നേട്ടമുണ്ടാകുന്നതോടൊപ്പം മുസഫര്‍നഗര്‍ കലാപത്തോടെ കാവിയണിഞ്ഞ ജാട്ടുകളെ തിരിച്ചുകൊണ്ടുവരാമെന്നും കോണ്‍ഗ്രസ്-രാഷ്ട്രീയ ലോക്ദള്‍ സഖ്യം മോഹിക്കുന്നു. ഒമ്പതു സംസ്ഥാനത്തങ്ങളിലുള്ള ഒബിസി സംവരണം കേന്ദ്രസര്‍വീസില്‍ വ്യാപിക്കുകയാണെന്നാണ് വ്യാഖ്യാനം. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ ജാട്ടുകള്‍- 25 ശതമാനം. കൃഷിയാണ് പ്രധാന തൊഴില്‍. മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ്ങും ജാട്ടുതന്നെ. രാജസ്ഥാനില്‍ 19 ശതമാനമാണ് ജാട്ടുകള്‍. പ്രധാന കേന്ദ്രം ഭരത്പുര്‍-ധോള്‍പുര്‍ മേഖല. സംവരണ തീരുമാനം ബിജെപിക്ക് ക്ഷീണമാകും. ഉത്തര്‍പ്രദേശില്‍ ജാട്ട് ജനസംഖ്യ 1.5 ശതമാനം. പശ്ചിമ യുപിയില്‍ 15 ലോക്സഭാ സീറ്റിലും ജാട്ടുകള്‍ നിര്‍ണായകം. ആര്‍എല്‍ഡി നേതാവ് അജിത്സിങ്ങിനും തീരുമാനം ആശ്വാസമാകും.

ജാട്ടുകളുടെ പാര്‍ടിയായ ആര്‍എല്‍ഡി മുസഫര്‍നഗര്‍ കലാപത്തെ തുടര്‍ന്നുണ്ടായ ജാട്ട്-മുസ്ലിം ധ്രുവീകരണത്തോടെ ദുര്‍ബലമായിരുന്നു. സംവരണപ്രഖ്യാപനം ആര്‍എല്‍ഡിക്ക് പുതുജീവനേകും. 20 വര്‍ഷത്തെ ആവശ്യം അനുവദിച്ച യുപിഎക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ജാട്ട് മഹാസഭാ ജനറല്‍ സെക്രട്ടറി യുദ്ധ്വീര്‍സിങ് പറഞ്ഞു. ഗുജ്ജറുകള്‍ക്ക് സംവരണം നല്‍കാത്തത് അനീതിയാണെന്ന് ഗുജ്ജര്‍ നേതാവ് കിരോരിസിങ് ബെയ്ന്‍സില പറഞ്ഞു. ജാട്ടുകളെ പോലെ ഗുജ്ജറുകളും രാജസ്ഥാനിലെ ഭരത്പുര്‍ മേഖലയിലാണ് ഏറെയുള്ളത്. രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റും ഗുജ്ജറാണ്. ജാട്ടുകളുടെ വോട്ട് നേടുമ്പോള്‍ ഗുജ്ജറുകളുടെ വോട്ട് നഷ്ടപ്പെടുമെന്നാണ്.

deshabhimani

No comments:

Post a Comment