Friday, March 7, 2014

കസ്തൂരിരംഗന്‍: ചെന്നിത്തലയുടെ വാദം പച്ചക്കള്ളം

കസ്തൂരിരംഗന്‍ നിര്‍ദേശങ്ങളുടെ കാര്യത്തില്‍ ബുധനാഴ്ചയിറങ്ങിയ ഓഫീസ് മെമ്മോറാണ്ടത്തോടെ 2013 നവംബര്‍ 13ന്റെ ഉത്തരവ് അസാധുവായെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാദം പച്ചക്കള്ളം. ജനുവരി 28ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവില്‍ നവംബര്‍ 13ന്റെ ഉത്തരവ് മാറ്റമില്ലാതെ തുടരുമെന്ന കേന്ദ്ര നിലപാട് വ്യക്തമായി പറയുന്നുണ്ട്. ഇതറിയിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ വസ്തുതകളെല്ലാം തള്ളിയാണ് നവംബര്‍ 13ന്റെ ഉത്തരവ് ഇനി നിലനില്‍ക്കില്ലെന്ന പച്ചക്കള്ളം ചെന്നിത്തല തട്ടിയത്.

ഗോവ ഫൗണ്ടേഷന്റെ ഹര്‍ജി പരിഗണിക്കവെയാണ് നവംബര്‍ 13ന്റെ ഉത്തരവില്‍നിന്ന് പിന്നോക്കം പോകില്ലെന്ന് ഹരിത ട്രിബ്യൂണലില്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചത്. ഡിസംബര്‍ 20 ന് പരിസ്ഥിതി മന്ത്രാലയം ഒരു ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയിരുന്നു. കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ കൃഷിക്ക് തടസ്സമാകില്ലെന്നും ആരെയും കുടിയിറക്കില്ലെന്നും മറ്റും അറിയിച്ചുള്ളതായിരുന്നു ഓഫീസ് മെമ്മോറാണ്ടം. കേരളത്തില്‍ മലയോര കര്‍ഷകര്‍ ശക്തമായി രംഗത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാല്‍, കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്നോക്കം പോവുകയാണെന്ന് ഗോവ ഫൗണ്ടേഷന്‍ അഭിഭാഷകര്‍ ട്രിബ്യൂണലില്‍ വാദിച്ചു. നിലപാട് വ്യക്തമാക്കാന്‍ ട്രിബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ നവംബര്‍ 13ന്റെ ഉത്തരവ് അന്തിമമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ അറിയിച്ചു. ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടം വെറും വകുപ്പുതല നടപടി മാത്രമാണെന്നും നിയമപരമായി സാധുതയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷക നീലം റാത്തോര്‍ അറിയിച്ചു. ഇടക്കാല ഉത്തരവില്‍ ഈ പരാമര്‍ശംകൂടി ട്രിബ്യൂണല്‍ ഉള്‍പ്പെടുത്തി.

ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടം വെറും വകുപ്പുതല നടപടി മാത്രമായിരിക്കെ കഴിഞ്ഞ ബുധനാഴ്ച പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം മാത്രം എങ്ങനെ സര്‍ക്കാര്‍ ഉത്തരവായി പരിണമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല വിശദീകരിക്കുന്നില്ല. ഓഫീസ് മെമ്മോറാണ്ടത്തിന് നിയമപരമായ സാധുതയില്ലെന്ന നിലപാടില്‍ തന്നെയാണ് പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളില്‍ പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ എതിര്‍പ്പുമുണ്ട്. ഇത്തരത്തില്‍ തട്ടിക്കൂട്ടിയിറക്കുന്ന കരട്വിജ്ഞാപനം പിന്നീട് പിന്‍വലിക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. മാത്രമല്ല തെരഞ്ഞെടുപ്പ് കമീഷന്റെ ഇടപെടലുമുണ്ടാകും.

deshabhimani

No comments:

Post a Comment