Thursday, May 26, 2011

ദുരന്തമേഖലയില്‍ വീണ്ടും ആശങ്കപരത്തി കേന്ദ്രപഠനസംഘം

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ വീണ്ടും ആശങ്കയുടെ കരിനിഴലുകള്‍ പരത്തി കേന്ദ്ര പഠന സംഘമെത്തി. സ്റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യത്ത് പൂര്‍ണമായും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് തെളിവുകള്‍ ആവശ്യമാണെന്ന സുപ്രിംകോടതിയുടെ ഉത്തരവുപ്രകാരമാണ് ചൊവ്വാഴ്ച കോഴിക്കോട്ടും ഇന്നലെ കാസര്‍കോട്ടും കേന്ദ്ര പഠന സംഘമെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ചനടത്തിയത്. അഞ്ഞൂറിലധികംപേര്‍ എന്‍ഡോസള്‍ഫാന്‍ കിടനാശിനി മൂലംരോഗബാധിതരായി മരിക്കുകയും അയ്യായിരത്തിലധികംപേര്‍ തീരാരോഗബാധിതരാകുകയും ചെയ്ത കാസര്‍കോട് ജില്ലയില്‍ വീണ്ടും പഠനമെന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ കേന്ദ്രസംഘമെത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. വിശ്വമോഹന്‍ കട്ടോച്ചിന്റെ നേതൃത്വത്തിലുള്ള~പത്തംഗ സംഘം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ശീതീകരിച്ച മുറിയില്‍ വച്ചാണ് ദുരിതബാധിത മേഖലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ സംബന്ധിച്ച്  ഈയിടെ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവുമായി ചര്‍ച്ചചെയ്തതിനുശേഷമാണ് ഇവര്‍ കാസര്‍കോട്ടെത്തിയത്.

രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും സുപ്രിംകോടതി ഉത്തരവുപ്രകാരം കേന്ദ്രസംഘം പഠനം നടത്തുന്നുണ്ട്. ഈ പഠനറിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കാന്‍  മൂന്നുകൊല്ലമെങ്കിലും വേണ്ടിവരുമെന്ന് സംഘത്തലവന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് ഇതിനകം 200 ഓളം പഠനങ്ങളാണ് ഇന്ത്യയില്‍ നടന്നിട്ടുള്ളത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ രോഗകാരണമാകുന്നുവെന്ന് വ്യക്തമാക്കുന്ന പഠനറിപ്പോര്‍ട്ടുകള്‍ ഇതുവരെയും സമര്‍പ്പിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. 2001 ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപ്പേഷന്‍ ഹെല്‍ത്ത് (എന്‍ ഐ ഒ എച്ച് ) കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ 60ഓളം പേരില്‍ നടത്തിയ പഠനത്തില്‍ രക്തത്തില്‍ അനുവദനീയമായതിലും 900 മടങ്ങ് എന്‍ഡോസള്‍ഫാന്‍കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു.  വെള്ളത്തിലും മണ്ണിലും എന്‍േഡാസള്‍ഫാന്‍ ഭീകരമായ തോതില്‍ കാണപ്പെട്ട ഇവിടെ അമ്മമാരുടെ മുലപ്പാലിലും കീടനാശിനിയുടെ അംശം കണ്ടെത്തി. അതേസമയം 10 വര്‍ഷമായി ഈമേഖലയില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാത്തതിനാല്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ടെന്ന്  ആരോഗ്യമേഖലയിലെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.  എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാനല്ല, പഠിച്ചതിനെക്കുറിച്ച് മനസിലാക്കാനും  ഈ വിഷയത്തില്‍ പരിഹാരം കാണാനുമാണ് തങ്ങളെത്തിയതെന്ന് സംഘം പറയുന്നുണ്ടെങ്കിലും ഇവിടെത്തെ രോഗ കാരണം എന്‍ഡോസള്‍ഫാന്‍മൂലമാണെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത്തരത്തിലുള്ള രോഗങ്ങളും രോഗ ലക്ഷണങ്ങളും കാണുന്നുണ്ടെന്നും അതെല്ലാം എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് പറയാനാവില്ലെന്നുമാണ് കേന്ദ്രസംഘ തലവന്‍ ഡോ. വിശ്വമോഹന്‍ കട്ടോച്ച് പറഞ്ഞത്. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹത്തില്‍ ജനിക്കുന്ന കുട്ടികളിലും പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള വിവാഹ ബന്ധത്തില്‍ പിറക്കുന്ന കുട്ടികളിലും മാനസിക രോഗപ്രശ്‌നങ്ങളും ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാമെന്നും സമര്‍ഥിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത മേഖലയിലെയും എന്‍ഡോസള്‍ഫാന്‍തളിക്കാത്ത ഭാഗങ്ങളിലെയും രോഗങ്ങളുടെ സമാനതകളെക്കുറിച്ചും രോഗികളുടെ എണ്ണത്തെക്കുറിച്ചും താരതമ്യ പഠനം നടത്തിയിട്ടുണ്ടോ എന്ന കാര്യവും കേന്ദ്രസംഘത്തിന് അറിയണം. അതേസമയം ചര്‍ച്ചയില്‍ സംബന്ധിച്ച ഡോക്ടര്‍മാരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രവര്‍ത്തകരും രോഗകാരണങ്ങളെസംബന്ധിച്ച് തെളിവുകളുടെയും അനുഭവങ്ങളുടെയും ബലത്തില്‍ വാദിച്ചെങ്കിലും ശാസ്ത്രിയ പഠനം അപര്യാപ്തമാണെന്ന സൂചനയാണ്് കേന്ദ്രസംഘം നല്‍കുന്നത്. 2000 മുതല്‍ 16 കമ്മിഷനുകള്‍ പഠനം നടത്തിയിട്ടും ഇതുവരെയും തീരാനമെടുക്കാനായില്ല.   2002-ലും 2004 - ലും ഡോക്ടര്‍ മായി കമ്മിഷനും 2002-ല്‍ ഡോക്ടര്‍ ദുബെ കമ്മിഷനും എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ നടത്തിയതുപോലുള്ള ഒരു ശ്രമമായിരിക്കാം  ഈ പഠന റിപ്പോര്‍ട്ട് വഴിയും ഉണ്ടാകുകയെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു.

ഡോ. മായികമ്മിഷനും ദുബെ കമ്മിഷനും ദുരിത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെയും രോഗികളെ പരിശോധിക്കാതെയുമാണ് എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നു ആക്ഷേപമുണ്ടായിരുന്നു. കാസര്‍കോട്ടെ ഒരു ശീതീകരിച്ച മുറിയിലിരുന്നായിരുന്നു അന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്നലെ  കോഴിക്കോടുനിന്നു റോഡുമാര്‍ഗം കാസര്‍കോട്ടെത്തിയ സംഘം രാവിലെ 11.15 ഓടെ ചര്‍ച്ചയാരംഭിച്ചു.  ചര്‍ച്ചയ്ക്കിടെ സംഘത്തിലെ ഏഴുപേരും മുങ്ങിയത് കടുത്ത എതിര്‍പ്പിനിടയാക്കി. 12 ഓടെസ്വന്തം നാട്ടിലേക്ക് തിരിക്കാനായി മംഗലാപുരം വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇവര്‍. ഐ സി എം ആര്‍ ഡയറക്ടറെ കൂടാതെ സംഘത്തില്‍ ലക്‌നൗവിലെ ബയോടെക് പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. പി കെ സേത്, മുംബൈയിലെ ഡോ. പി എസ് ചൗഹാന്‍, ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫാര്‍മക്കോളജി തലവന്‍ ഡോ. വൈ കെ ഗുപ്ത, അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓക്യുപേഷണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. പി കെ നാഗ്, കേന്ദ്ര കൃഷി മന്ത്രാലയം കമ്മീഷണര്‍ ഡോ ഗുരുണചന്‍ സിംഗ്, അഹമ്മദാബാദിലെ ഡോ എച്ച് എന്‍ സയ്യദ്, ബാംഗ്ലൂര്‍ രാമയ്യ സ്മാരക ആശുപത്രി കുട്ടികളുടെ വിഭാഗം തലവന്‍ ഡോ ലെഫ്റ്റനന്റ് കേണല്‍ എ ടി കെ റാവ്, ഐ സി എം ആര്‍ പ്രതിനിധികളായ ഡോ ബേലാഷാ, ഡോ ആര്‍ എസ് ധാലിവാല്‍ എന്നിവരുമുണ്ടായിരുന്നു.

നാരായണന്‍ കരിച്ചേരി ജനയുഗം 260511

1 comment:

  1. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ വീണ്ടും ആശങ്കയുടെ കരിനിഴലുകള്‍ പരത്തി കേന്ദ്ര പഠന സംഘമെത്തി. സ്റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യത്ത് പൂര്‍ണമായും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് തെളിവുകള്‍ ആവശ്യമാണെന്ന സുപ്രിംകോടതിയുടെ ഉത്തരവുപ്രകാരമാണ് ചൊവ്വാഴ്ച കോഴിക്കോട്ടും ഇന്നലെ കാസര്‍കോട്ടും കേന്ദ്ര പഠന സംഘമെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ചനടത്തിയത്. അഞ്ഞൂറിലധികംപേര്‍ എന്‍ഡോസള്‍ഫാന്‍ കിടനാശിനി മൂലംരോഗബാധിതരായി മരിക്കുകയും അയ്യായിരത്തിലധികംപേര്‍ തീരാരോഗബാധിതരാകുകയും ചെയ്ത കാസര്‍കോട് ജില്ലയില്‍ വീണ്ടും പഠനമെന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ കേന്ദ്രസംഘമെത്തിയത്.

    ReplyDelete