Monday, May 30, 2011

ആന കൊടുക്കാം, ആശ കൊടുക്കാമോ ആന്റണീ?

പാര്‍ടിയുടെ പേരില്‍ സോഷ്യലിസം എന്ന് എഴുതിച്ചേര്‍ത്താല്‍ സോഷ്യലിസ്റ്റാകുമോ? വയനാട്ടുകാര്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അങ്ങനെയെങ്കില്‍ അച്ഛനും മകനുമാണ് ഏറ്റവും വലിയ സോഷ്യലിസ്റ്റ്. പേരില്‍ സോഷ്യലിസമുള്ള സ്വന്തമായി ഒരു പാര്‍ടിയുണ്ടാക്കി വലതുമുന്നണിയില്‍ എത്തിയപ്പോഴേ ഉറപ്പുകിട്ടിയതാണ്, ഭരണത്തില്‍ വന്നാല്‍ "കാര്യമായ ഉത്തരവാദിത്തം" ലഭിക്കുമെന്ന്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രമന്ത്രി എ കെ ആന്റണി വന്ന് കല്‍പ്പറ്റയില്‍ പ്രസംഗിച്ചത് എത്ര സന്തോഷത്തോടെയാണ് ശ്രവിച്ചത്. ആന്റണി മറന്നാലും അത് ഈ നാട്ടുകാര്‍ മറക്കുമോ?. അദ്ദേഹത്തിന് പലതും മറക്കാം. ആദര്‍ശ രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. അപ്പോള്‍ എല്ലാം മറക്കാനാകും. പച്ചവെള്ളം ചവച്ചുകുടിക്കണം എന്ന് പറഞ്ഞാല്‍ അതിനും റെഡി. കശ്മീര്‍ അതിര്‍ത്തിയില്‍ എത്ര ജവാന്മാര്‍ കാവല്‍ നില്‍ക്കുന്നു. പാക്കിസ്ഥാനില്‍ എത്ര ഭീകര താവളങ്ങളുണ്ട്. ഇന്ത്യന്‍ സേനയില്‍ എത്ര ബോഫോഴ്സ് തോക്ക് ഉണ്ട്. എപ്പോഴാണ് അണുബോംബ് പരീക്ഷണം നടത്തേണ്ടത്. എന്നിങ്ങനെ എത്ര കാര്യങ്ങള്‍ ഓര്‍ക്കണം.

എന്നാല്‍ ഇവിടുത്തെ പാവം നാട്ടുകാരുടെ കാര്യം അങ്ങനെയാണോ? ചെറിയ തോട്ടവും ഒരു പത്രവും അല്‍പം സ്വത്തുക്കളും നോക്കി നടത്തുന്ന ഒരാള്‍ക്ക് ആന്റണിയെപ്പോലെയൊന്നും ആകാന്‍ കഴിയില്ലല്ലോ? എങ്കിലും "അച്ഛന്റെ മകന്‍ തന്നെ, കല്‍പ്പറ്റയില്‍നിന്ന് ജയിച്ചുവന്നാല്‍ കുടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കും" എന്നെല്ലാം ആന്റണി നാട്ടുകാരെ സാക്ഷിയാക്കി പ്രസംഗിച്ചപ്പോള്‍ ആരാണ് മോഹിച്ചുപോകാത്തത്. പോരെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു- "അച്ഛനെപ്പോലെ കഴിവുള്ള മകനാണ്. പത്രം, റേഡിയോ, ഇപ്പോഴിതാ ചാനലും വരുന്നു. യുഡിഎഫിന് ഭാഗ്യമാണ് ഇവര്‍ . യുഡിഎഫ് വന്നാല്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കണം". 2006ലും ചുണ്ടിനും കപ്പിനും ഇടയിലാണ് മന്ത്രിക്കുപ്പായം പോയത്. അന്നും മറ്റൊരു അച്ഛന്റെ മകന്‍ രംഗത്ത് എത്തിയെങ്കിലും ഒരു തിരുവല്ലക്കാരന്‍ താടിക്കാരന്‍ അന്ന് ഇടയിലെത്തി. ഇത്തവണയെങ്കിലും ആ കസേര കിട്ടുമെന്ന് കരുതിയതാണ്. ഏതായാലും "മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയി" എന്നതുപോലെയായി വയനാട്ടിലെ കാര്യം.

മാനന്തവാടി മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയുടെ പട്ടികയില്‍നിന്ന് ഒരാള്‍ സ്ഥാനാര്‍ഥിയാകുമെന്ന് ജില്ലയിലെ ഒരു കോണ്‍ഗ്രസ്സുകാരും കരുതിയിരുന്നില്ല. ജയിക്കുമെന്നും കരുതിയില്ല. എന്നിട്ടല്ലേ അവിടുന്ന് ഒരു മന്ത്രിയുണ്ടാകും എന്ന് കരുതാന്‍ . സംഭവിച്ചതോ? ഇതാണ് കലികാല വൈഭവം എന്ന് പണ്ടുള്ളവര്‍ പറഞ്ഞത്. മറ്റുള്ളിടത്തെല്ലാം അണിനിരന്ന സുഭാഷിണികളായ നേതാക്കള്‍ പരാജയപ്പെട്ടിടത്ത് വില്ലുകുലച്ച് ജയലക്ഷ്മി ജയിച്ചു. നിനച്ചിരിക്കാതെ മന്ത്രിയുമായി. ഇവിടെയാരും പറഞ്ഞിരുന്നില്ല. "കൂടുതല്‍ ഉത്തരവാദിത്തം നിര്‍വഹിക്കണം" എന്ന്. പറഞ്ഞതുമുഴുവന്‍ കല്‍പ്പറ്റയിലെ വീരപുത്രനെകുറിച്ചാണ്. എന്നിട്ടോ? "ആന കൊടുത്താലും ആശ കൊടുക്കരുത്" എന്നത് ആന്റണിക്കും മുല്ലപ്പള്ളിക്കും അറിഞ്ഞുകൂടാത്തതല്ലല്ലോ. അച്ഛന്റെയും മകന്റേയും സങ്കടത്തിന് ആര് സമാധാനം പറയും. ഇനി അടുത്ത തവണ സീറ്റുകിട്ടുമെന്നും ജയിക്കുമെന്നും യുഡിഎഫില്‍ ഉണ്ടാകുമെന്നും ആരുകണ്ടു. കെ കെ രാമചന്ദ്രന്‍ മാഷെക്കൂടി കരയിപ്പിച്ചാണ് സീറ്റ് ഒപ്പിച്ചെടുത്തത്. വീരപുത്രന് കല്‍പ്പറ്റ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് കോഴിക്കോട്ട് കെപിസിസി ചേര്‍ന്നപ്പോള്‍ രാമചന്ദ്രന്‍ മാഷ് മാത്രമല്ല, ബാലചന്ദ്രനും റോസക്കുട്ടിയും എല്ലാം ഒന്നിച്ച് പറഞ്ഞതാണ്. രാമചന്ദ്രന്‍ മാഷ് തിരുവനന്തപുരത്ത്ചെന്ന് കരഞ്ഞപ്പോള്‍ ഇവടുത്തെ നേതാക്കള്‍ ചിരിച്ചു. വീരപുത്രര്‍ മന്ത്രിയാകില്ലെന്നറിഞ്ഞപ്പോഴും ചിരിച്ചു. എന്നാല്‍ പുതിയമന്ത്രിയെ കേട്ടപ്പോള്‍ അവര്‍ ശരിക്കും വാ പൊളിച്ചുപോയെന്നാണ് പറയുന്നത്.

റോസക്കുട്ടി ടീച്ചര്‍ എത്ര സമുന്നതനേതാവാണ്. എന്നിട്ടിതുവരെ മന്ത്രിയായോ. കഴിഞ്ഞതവണ കല്‍പ്പറ്റയ്ക്കോ ബത്തേരിക്കോവേണ്ടി ആഞ്ഞുപിടിച്ചതാണ്. അതുമില്ലെങ്കില്‍ തൃശൂരില്‍ ഒല്ലൂര്‍ മതിയെന്നായി. എന്നിട്ടും ആരും കനിഞ്ഞില്ല. ഇക്കുറി ടീച്ചര്‍ സീറ്റിനുവേണ്ടി ശ്രമിച്ചില്ലത്രെ. ആരും വിളിച്ചുകൊടുത്തതുമില്ല. പിന്‍കുറിപ്പ്: കഴിഞ്ഞതവണ ജയിച്ച് പോയെങ്കിലും നിയമസഭയില്‍ ഹാജര്‍ കുറവാണ് എന്ന് ആരോപണമുണ്ടായിരുന്നു. വിദേശകാര്യത്തിലാണ് താല്‍പര്യമത്രെ. അത് ഓര്‍ത്താണ് ആന്റണിയും മുല്ലപ്പള്ളിയും കുടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് ഉപദേശിച്ചത് എന്നും ചില സദ്ബുദ്ധികള്‍ പറയുന്നുണ്ട്.
(ഒ.വി.സുരേഷ്)

ദേശാഭിമാനി 300511

1 comment:

  1. പാര്‍ടിയുടെ പേരില്‍ സോഷ്യലിസം എന്ന് എഴുതിച്ചേര്‍ത്താല്‍ സോഷ്യലിസ്റ്റാകുമോ? വയനാട്ടുകാര്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അങ്ങനെയെങ്കില്‍ അച്ഛനും മകനുമാണ് ഏറ്റവും വലിയ സോഷ്യലിസ്റ്റ്. പേരില്‍ സോഷ്യലിസമുള്ള സ്വന്തമായി ഒരു പാര്‍ടിയുണ്ടാക്കി വലതുമുന്നണിയില്‍ എത്തിയപ്പോഴേ ഉറപ്പുകിട്ടിയതാണ്, ഭരണത്തില്‍ വന്നാല്‍ "കാര്യമായ ഉത്തരവാദിത്തം" ലഭിക്കുമെന്ന്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രമന്ത്രി എ കെ ആന്റണി വന്ന് കല്‍പ്പറ്റയില്‍ പ്രസംഗിച്ചത് എത്ര സന്തോഷത്തോടെയാണ് ശ്രവിച്ചത്. ആന്റണി മറന്നാലും അത് ഈ നാട്ടുകാര്‍ മറക്കുമോ?. അദ്ദേഹത്തിന് പലതും മറക്കാം. ആദര്‍ശ രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. അപ്പോള്‍ എല്ലാം മറക്കാനാകും. പച്ചവെള്ളം ചവച്ചുകുടിക്കണം എന്ന് പറഞ്ഞാല്‍ അതിനും റെഡി. കശ്മീര്‍ അതിര്‍ത്തിയില്‍ എത്ര ജവാന്മാര്‍ കാവല്‍ നില്‍ക്കുന്നു. പാക്കിസ്ഥാനില്‍ എത്ര ഭീകര താവളങ്ങളുണ്ട്. ഇന്ത്യന്‍ സേനയില്‍ എത്ര ബോഫോഴ്സ് തോക്ക് ഉണ്ട്. എപ്പോഴാണ് അണുബോംബ് പരീക്ഷണം നടത്തേണ്ടത്. എന്നിങ്ങനെ എത്ര കാര്യങ്ങള്‍ ഓര്‍ക്കണം.

    ReplyDelete