Saturday, May 28, 2011

ലക്ഷക്കണക്കിനു കുടുംബങ്ങള്‍ ബിപിഎലിനു പുറത്താകും

ബിപിഎല്‍ പട്ടിക പരമാവധി വെട്ടിച്ചുരുക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണകമീഷന്‍ തയ്യാറാക്കിയ സര്‍വേ മാനദണ്ഡങ്ങള്‍ക്ക് സോണിയഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതി (എന്‍എസി)യുടെ അംഗീകാരം. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച മാനദണ്ഡങ്ങളെ എന്‍എസിയിലെ ചില അംഗങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ , സോണിയഗാന്ധി നിലപാട് കര്‍ക്കശമാക്കിയതോടെ എതിര്‍പ്പുകള്‍ ഇല്ലാതായി. 66 ശതമാനം പട്ടികവിഭാഗക്കാര്‍ ബിപിഎല്ലില്‍ വരുമെന്ന ആസൂത്രണകമീഷന്റെ അവകാശവാദം കണക്കിലെടുത്താണ് മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍എസി യോഗം തീരുമാനിച്ചത്.

പുതിയ പട്ടിക വരുന്നതോടെ അര്‍ഹരായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ബിപിഎല്ലിന് പുറത്താകും. കുടുംബങ്ങളെ മൂന്നായി തരംതിരിച്ചാണ് പുതിയ ബിപിഎല്‍ നിര്‍ണയം. ആദ്യ വിഭാഗത്തില്‍ വരുന്ന അതിസമ്പന്നര്‍ (ഫോണ്‍കണക്ഷന്‍ , റഫ്രിജറേറ്റര്‍ തുടങ്ങിയവയുള്ള കുടുംബങ്ങള്‍)}ബിപിഎല്‍ പട്ടികയില്‍ നിന്ന് പുറത്താകും. പ്രാചീന ഗോത്രവിഭാഗങ്ങള്‍ , അനാഥര്‍ , തോട്ടിപണിക്കാര്‍ തുടങ്ങി അതീവ ദുര്‍ബലവിഭാഗങ്ങള്‍ ബിപിഎല്‍ പട്ടികയിലുള്‍പ്പെടും. ഈ രണ്ടു വിഭാഗങ്ങള്‍ക്ക് ഇടയിലുള്ളവരില്‍ ആരെയൊക്കെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്ടെത്തുന്നതിനാണ് മാനദണ്ഡം കൊണ്ടുവരുന്നത്. ഏഴ് സൂചികയാണ് ഇതിന് ഉപയോഗിക്കുക. മാസവരുമാനമുള്ള അഞ്ചു അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ വാര്‍ഷികവരുമാനം 27,000ത്തില്‍ അധികമായാല്‍ ബിപിഎല്ലില്‍നിന്ന് പുറത്താകും. അതായത്, ഒരു വ്യക്തിക്ക് മാസം 447 രൂപയില്‍ കൂടുതല്‍ വേതനമുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളില്‍നിന്ന് പുറത്താകും.

ഗ്രാമീണമേഖലയില്‍ പ്രതിദിനം 15 രൂപയില്‍ കൂടുതല്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നവരെ ദരിദ്രരായി കാണാനാകില്ലെന്ന ആസൂത്രണകമീഷന്റെ നിലപാടിനോട് യോജിക്കുന്നതാണ് ഈ കണക്കുകള്‍ . സുപ്രീംകോടതിയില്‍ ഈയിടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗ്രാമീണമേഖലയില്‍ 15ഉം നഗരങ്ങളില്‍ 20ഉം രൂപയില്‍ കൂടുതല്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നവരെ ദരിദ്രരായി കാണാനാകില്ലെന്ന്് ആസൂത്രണകമീഷന്‍ അറിയിച്ചിരുന്നു. കമീഷന്‍ കണക്കുപ്രകാരം മാസം 578 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ ദരിദ്രരായി കാണാനാകില്ല. ഇതിനോട് യോജിക്കുന്ന മാനദണ്ഡങ്ങളാണ് മന്ത്രിസഭയും എന്‍എസിയും അംഗീകരിച്ചത്. കോണ്‍ഗ്രസ് നേതൃത്വം കൊട്ടിഘോഷിക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം രാജ്യത്ത് നടപ്പാക്കുന്നത് പുതിയ ബിപിഎല്‍ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും. മണ്ണെണ്ണ-എല്‍പിജി സബ്സിഡിയും ബിപിഎല്‍ വിഭാഗത്തിന് മാത്രമായി സര്‍ക്കാര്‍ ചുരുക്കാനൊരുങ്ങുമ്പോള്‍ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും ആസൂത്രണകമീഷനും കര്‍ക്കശ നിലപാടെടുക്കുന്നത് ചെലവു കുറയ്ക്കാനെന്ന് വ്യക്തം.
(എം പ്രശാന്ത്)

ദേശാഭിമാനി 280511

1 comment:

  1. ബിപിഎല്‍ പട്ടിക പരമാവധി വെട്ടിച്ചുരുക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണകമീഷന്‍ തയ്യാറാക്കിയ സര്‍വേ മാനദണ്ഡങ്ങള്‍ക്ക് സോണിയഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതി (എന്‍എസി)യുടെ അംഗീകാരം. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച മാനദണ്ഡങ്ങളെ എന്‍എസിയിലെ ചില അംഗങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ , സോണിയഗാന്ധി നിലപാട് കര്‍ക്കശമാക്കിയതോടെ എതിര്‍പ്പുകള്‍ ഇല്ലാതായി. 66 ശതമാനം പട്ടികവിഭാഗക്കാര്‍ ബിപിഎല്ലില്‍ വരുമെന്ന ആസൂത്രണകമീഷന്റെ അവകാശവാദം കണക്കിലെടുത്താണ് മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍എസി യോഗം തീരുമാനിച്ചത്.

    ReplyDelete