Thursday, May 26, 2011

നാഫെഡില്‍ 900 കോടിയുടെ ക്രമക്കേട്; അന്വേഷിക്കാന്‍ കോടതി ഉത്തരവ്

നാഫെഡിലെ 900 കോടിയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഡല്‍ഹി ഹൈക്കോടതി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോട് (സി എ ജി) ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി ഹൈക്കാടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബഞ്ച് ഉത്തരവായി. സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കേസ് ഈ മാസം അവസാനം കോടതി വീണ്ടും പരിഗണിക്കും.

നാഫെഡിന് ചെയ്യാന്‍ അനുവാദമില്ലാത്ത കച്ചവടങ്ങള്‍ക്കായി 5000 കോടി രൂപയാണ് ഡയറക്ടര്‍ ബോര്‍ഡ് ചെലവഴിച്ചതെന്ന് നാഫെഡിലെ അഴിമതികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ആര്‍ ആര്‍ മിശ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ടു നല്‍കി രണ്ടു വര്‍ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇരുമ്പയിര് കയറ്റുമതി, വജ്രം, മൊബൈല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി അന്താരാഷ്ട്ര കച്ചവടങ്ങള്‍, സൗന്ദര്യ മല്‍സരം തുടങ്ങി കര്‍ഷകരുമായി യാതൊരു ബന്ധവുമില്ലാത്ത കച്ചവടങ്ങള്‍ക്കാണ് നാഫെഡ് വന്‍ തുക വഴിവിട്ട് ചെലവഴിച്ചത്. നാഫെഡിന്റെ ബിസിനസ് പങ്കാളിയായ സ്വരൂപ് ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ് (എസ് ജി ഐ) എം എഫ് ഹുസൈന്റെ 25 ചിത്രങ്ങള്‍ വാങ്ങാന്‍ 2006ല്‍ 37 കോടി രൂപയാണ് ചെലഴിച്ചത്. രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകിയ കാലത്താണ്, കര്‍ഷകരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട സ്ഥാപനം ഇത്തരത്തില്‍ പണം ചെലവഴിച്ചത്.

നാഫെഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് മൂംബൈ ആസ്ഥാനമായ എസ് ജി ഐക്ക് 236 കോടി രൂപയാണ് ഇരുമ്പയിര് കയറ്റുമതിക്കായി അനുവദിച്ചത്. ബല്ലാരി ഖനികളില്‍നിന്ന് ചൈനയിലേയ്ക്കായിരുന്നു കയറ്റുമതി. എന്നാല്‍ ജസ്റ്റിസ് മിശ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ അനുവദിച്ച തുകയില്‍ എസ് ജി ഐ കയറ്റുമതിക്കായി വിനിയോഗിച്ചത് 52 കോടി രൂപമാത്രം. ബാക്കിയുള്ള തുക പെയിന്റിങ്ങുകളിലും മെട്രോ മാളുകളിലും എസ് ജി ഐ നിക്ഷേപിക്കുകയാണുണ്ടായത്. ഇത്തരത്തില്‍ വാങ്ങിയ പെയിന്റിംഗുകള്‍ ഇപ്പോള്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ മൂംബൈയിലെ ലോഖണ്ടവാല ബ്രാഞ്ചിലെ ലോക്കറില്‍ നാഫെഡിന്റെയും എസ് ജി ഐയുടെയും സംയുക്ത കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള കച്ചവടങ്ങള്‍ക്ക് നാഫെഡിന്റെ ചട്ടങ്ങളും നിയമങ്ങളും അനുവദിക്കാത്ത സാഹചര്യം നിയമ ഭേദഗതിയിലൂടെ മാറ്റി അതിന് കോ ഓപ്പറേറ്റീവ് രജിസ്ട്രാറുടെ അനുമതി സമ്പാദിച്ചാണ് നാഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അഴിമതിക്ക് വഴി തുറന്നെടുത്തത്.

ആറ് വര്‍ഷം കൊണ്ട് നാഫെഡിന് കാര്‍ഷികേതര മേഖലയില്‍ കച്ചവടത്തിനായി അനുവദിച്ച 5000 കോടിരൂപയില്‍ നഷ്ടമായത് 1610.94 കോടി രൂപയാണ്. മൊത്തം 62 സ്ഥാപനങ്ങളുമായുള്ള കാര്‍ഷികേതര കച്ചവട ഇടപാടില്‍ ഇനിയും നാഫെഡിന് തുക മടക്കി നല്‍കാനുള്ള 33 പങ്കാളികളുടെ പട്ടികയില്‍ ഡല്‍ഹി ആസ്ഥാനമായ എര്‍ത്ത് ടെക് എന്റര്‍ പ്രൈസസ് (550), എസ് ജി ഐ (150), ആന്ധ്രപ്രദേശ് ആസ്ഥാനമായ ഹാന്റം ഇന്‍ഡസ്ട്രീസ് (95), കട്ടക് ആസ്ഥാനമായ സെനിത്ത് മൈനിംഗ് (180 കോടി രൂപ) എന്നിവയാണ് പ്രഥമ സ്ഥാനത്തുള്ളത്.

കാര്‍ഷികേതര കച്ചവടങ്ങള്‍ക്കായി നാഫെഡ് മുന്നിട്ടിറങ്ങിയത് 2004 ലാണ്. ജസ്റ്റിസ് മിശ്രയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നാഫെഡിന്റെ മുന്‍ എം ഡി അലോക് രാജനെയും അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടര്‍ ഹോമി രാജ്‌വംശിനെയും പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്.
(റെജി കുര്യന്‍)

janayugom 260511

1 comment:

  1. നാഫെഡിലെ 900 കോടിയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഡല്‍ഹി ഹൈക്കോടതി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോട് (സി എ ജി) ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി ഹൈക്കാടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബഞ്ച് ഉത്തരവായി. സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കേസ് ഈ മാസം അവസാനം കോടതി വീണ്ടും പരിഗണിക്കും.

    ReplyDelete