Thursday, May 26, 2011

കോടികള്‍ ഒഴുകും; അനധികൃത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കാന്‍ ശ്രമം

തദ്ദേശ സ്വയംഭരണവകുപ്പിനെ വെട്ടിമുറിച്ച് നഗരസഭ-കോര്‍പറേഷന്‍ ഭരണം ലീഗ് പങ്കിട്ടെടുത്തതോടെ സംസ്ഥാനത്തെ കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ചട്ടങ്ങളുടെ കുരുക്കിലായ അനധികൃത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കി കോടികളുടെ കച്ചവടത്തിന് പല നഗരസഭയിലും നീക്കം തുടങ്ങി. എറണാകുളം ജില്ലയിലെ തൃക്കാക്കര നഗരസഭയില്‍ മാത്രം ഏകദേശം 150 അനധികൃത കെട്ടിടം നിയമാനുസൃതമാക്കാന്‍ ശ്രമം ആരംഭിച്ചു. ചട്ടം ലംഘിച്ച് പണിത ഇവയ്ക്ക് ഇതുവരെ കെട്ടിട നമ്പര്‍ നല്‍കിയിട്ടില്ല. കെട്ടിട ഉടമകള്‍ കോടതിയെ സമീപിച്ചപ്പോള്‍ നിശ്ചിത ഫീസ് ഈടാക്കി പരിഹരിക്കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ , കൊച്ചിയുടെ സ്ട്രക്ചറല്‍ പ്ലാനില്‍ മാറ്റം വരുത്താതെ ഇതു കഴിയില്ലെന്നതാണ് സ്ഥിതി. എന്നാല്‍ , ലീഗ് വകുപ്പ് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഈ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ ലഭ്യമാക്കാന്‍ ശ്രമം ആരംഭിച്ചതായി അറിയുന്നു.

കെട്ടിടത്തില്‍ താമസിക്കുന്നവരുടെയും സമീപവാസികളുടെയും സുരക്ഷ കണക്കിലെടുക്കാതെയായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തുടനീളം നിരവധി കെട്ടിടം പണിതത്. ബഹുനില കെട്ടിങ്ങള്‍ പണിത് നിര്‍മാണ ലോബി കോടികള്‍ വാരിയപ്പോള്‍ ഇവയുടെ സമീപം താമസിക്കുന്നവര്‍ക്ക് കുടിവെള്ളക്ഷാമവും വെള്ളക്കെട്ടുമെല്ലാം ദുരിതമായി. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സമഗ്രമായ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് രൂപംനല്‍കിയത്. മതിയായ സ്ഥലസൗകര്യത്തിന് അനുസരിച്ചാകണം ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണമെന്ന് ചട്ടം അനുശാസിക്കുന്നു. കെട്ടിടത്തിലേക്ക് ആവശ്യത്തിനു വീതിയുള്ള റോഡും ചട്ടം ഉറപ്പാക്കുന്നു. അപകടമുണ്ടായാല്‍ ഫയര്‍ എന്‍ജിന്‍ അടക്കമുള്ള രക്ഷാവാഹനങ്ങള്‍ എത്താന്‍ വേണ്ടിയാണ് ഇത്. എന്നാല്‍ , യുഡിഎഫ് ഈ ചട്ടങ്ങള്‍ പൊളിക്കാന്‍ ശ്രമം തുടങ്ങി. തദ്ദേശവകുപ്പിനെ വെട്ടിമുറിച്ച് നഗരസഭ-കോര്‍പറേഷന്‍ ഭരണം കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തത് നിര്‍മാണലോബിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഭൂകമ്പ സാധ്യതയുള്ള സംസ്ഥാനമായതിനാല്‍ കെട്ടിടങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയമാനുസൃതം നിഷ്കര്‍ഷിക്കാനിരിക്കെയാണ് നിലവിലുള്ള ചട്ടങ്ങള്‍ പോലും ലംഘിക്കാനുള്ള നീക്കം.

പിആര്‍ഡി നിയമനം: അട്ടിമറിക്കുപിന്നില്‍ മുന്‍ ഡെ. ഡയറക്ടര്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലേക്കുള്ള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ നിയമനം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നില്‍ പിആര്‍ഡിയിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ . പിആര്‍ഡിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന ഒരു ബന്ധുവിനെകൊണ്ട് പിഎസ്സി നിയമനത്തിനെതിരെ ഇയാള്‍ കോടതിയെ സമീപിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെതന്നെ മറ്റൊരു ബന്ധുവായ പത്രപ്രവര്‍ത്തകന്റെ സഹായവും ഇതിനുണ്ട്. പിഎസ്സി പരീക്ഷയ്ക്കെതിരെ തിരുവനന്തപുരം പത്രങ്ങളില്‍ ഒരേപോലെ വാര്‍ത്തകള്‍ വന്നിരുന്നു. പ്രമുഖ പത്രത്തിലെ തലസ്ഥാനത്തെ മുന്‍ ലേഖകനാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയുന്നു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമനത്തിനുള്ള പിഎസ്സി പരീക്ഷ മലയാളത്തിലെഴുതിയവരുടെ ചോദ്യപേപ്പറുകള്‍ മൂല്യനിര്‍ണയം ചെയ്തില്ലെന്ന് ആരോപിച്ച് താല്‍ക്കാലിക ജീവനക്കാരായിരുന്ന റീനമോള്‍ , ചിത്രലേഖ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് നിയമനനടപടി തടസ്സപ്പെട്ടത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ് സിരിജഗന്‍ മലയാളത്തില്‍ എഴുതിയവരുടെ ഉത്തരക്കടലാസുകൂടി പരിഗണിക്കണമെന്നും ഇതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയശേഷമെ തുടര്‍നടപടികളാകാവൂ എന്നും ഉത്തരവിട്ടു.

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് ഇംഗ്ലീഷിലുള്ള ചോദ്യപേപ്പറാണുള്ളത്. വിവരണാത്മകരീതിയിലുള്ള പരീക്ഷയില്‍ നാലാമത്തെ ചോദ്യത്തിനുമാത്രം ഇംഗ്ലീഷിലോ മലയാളത്തിലോ ഉത്തരമെഴുതാം. കാലങ്ങളായുള്ള രീതിയാണിത്. എന്നാല്‍ നാലാമത്തെ ചോദ്യംമാത്രം ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാമെന്നും മറ്റു ചോദ്യങ്ങള്‍ക്ക് ഏതു ഭാഷയില്‍ ഉത്തരമെഴുതിയാല്‍ മതിയെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. കോടതി നടപടി അനന്തമായി നീളുന്ന സാഹചര്യത്തില്‍ പിആര്‍ഡിയിലെ നിരവധി ഒഴിവുകളിലേക്ക് താല്‍ക്കാലികക്കാരെ തിരുകിക്കയറ്റാനുള്ള ആസൂത്രിതശ്രമവും തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതിയില്‍ നിലവിലുള്ള ഹര്‍ജിയില്‍ തീര്‍പ്പായാല്‍ പോലും മറ്റേതെങ്കിലും ഹര്‍ജി നല്‍കി നിയമനം നീട്ടിവയ്പിക്കാനും പിഎസ്സിയുടെ ഷോര്‍ട്ട്ലിസ്റ്റ്തന്നെ റദ്ദാക്കിക്കാനുമാണ് ഈ ലോബിയുടെ ശ്രമം. ഏറെക്കാലമായി നിയമനം നടക്കാത്തതിനാല്‍ നിരവധി ഒഴിവുകളാണ് പിആര്‍ഡിയിലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുള്ളത്.

ദേശാഭിമാനി 260511

1 comment:

  1. തദ്ദേശ സ്വയംഭരണവകുപ്പിനെ വെട്ടിമുറിച്ച് നഗരസഭ-കോര്‍പറേഷന്‍ ഭരണം ലീഗ് പങ്കിട്ടെടുത്തതോടെ സംസ്ഥാനത്തെ കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ചട്ടങ്ങളുടെ കുരുക്കിലായ അനധികൃത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കി കോടികളുടെ കച്ചവടത്തിന് പല നഗരസഭയിലും നീക്കം തുടങ്ങി. എറണാകുളം ജില്ലയിലെ തൃക്കാക്കര നഗരസഭയില്‍ മാത്രം ഏകദേശം 150 അനധികൃത കെട്ടിടം നിയമാനുസൃതമാക്കാന്‍ ശ്രമം ആരംഭിച്ചു. ചട്ടം ലംഘിച്ച് പണിത ഇവയ്ക്ക് ഇതുവരെ കെട്ടിട നമ്പര്‍ നല്‍കിയിട്ടില്ല. കെട്ടിട ഉടമകള്‍ കോടതിയെ സമീപിച്ചപ്പോള്‍ നിശ്ചിത ഫീസ് ഈടാക്കി പരിഹരിക്കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ , കൊച്ചിയുടെ സ്ട്രക്ചറല്‍ പ്ലാനില്‍ മാറ്റം വരുത്താതെ ഇതു കഴിയില്ലെന്നതാണ് സ്ഥിതി. എന്നാല്‍ , ലീഗ് വകുപ്പ് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഈ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ ലഭ്യമാക്കാന്‍ ശ്രമം ആരംഭിച്ചതായി അറിയുന്നു.

    ReplyDelete