Wednesday, May 25, 2011

പെപ്സിയുടെ ജല ഉപയോഗം കോടതിവിധിയില്‍ ജനങ്ങള്‍ക്ക് ആശങ്ക

പാലക്കാട്: കഞ്ചിക്കോട് പെപ്സി കമ്പനി ജലം ഉപയോഗിക്കുന്നത് സംബന്ധിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം സമര്‍പ്പിക്കണമെന്ന് കോടതിവിധിയില്‍ ജനങ്ങള്‍ക്ക് ആശങ്ക. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ തല്‍സ്ഥിതി തുടരാമെന്ന ഹൈക്കോടതി വിധി പ്രദേശത്തെ ജനങ്ങളെ ദോഷകരമായി ബാധിക്കും. കമ്പനി നിര്‍ബാധം ജലചൂഷണം തുടരുമെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്.

കഞ്ചിക്കോട് വ്യവസായമേഖലയിലാണ് പെപ്സി കമ്പനിസ്ഥാപിച്ചിട്ടുള്ളത്. 2000 ത്തില്‍ സ്ഥാപിച്ച കമ്പനി ഒമ്പതോളം കുഴല്‍ക്കിണറുകളില്‍ നിന്നായി ഒരുദിവസം ആറ് ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലമാണ് ഊറ്റിയെടുക്കുന്നത്. സമീപപ്രദേശങ്ങളിലുള്ള കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതരത്തിലുള്ള ജലചുഷണത്തിനെതിരെ കടുത്തപ്രതിഷേധം ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് 2003ല്‍ പുതുശേരി പഞ്ചായത്ത് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. ഇതോടെ ലൈസന്‍സ് പുതുക്കിത്തരണമെന്നാവശ്യപ്പെട്ട് കമ്പനി കോടതിയെ സമീപിച്ചു. കോടതിയില്‍നിന്ന് കമ്പനിക്കനുകൂലമായ വിധിയുണ്ടായി. 2006ല്‍ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചപ്പോള്‍ പുതുക്കിനല്‍കാന്‍ പഞ്ചായത്ത് വിസമ്മതിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കമ്പനിയുടെ ജലചൂഷണത്തിനെതിരെ സുപ്രീംകോടതിയില്‍ പോയി. ഇതിനിടയില്‍ കേരളത്തിലെ വിദഗ്ധരായ ശാസ്ത്രജ്ഞരുടെ സംഘം പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എല്ലാ റിപ്പോര്‍ട്ടുകളും പെപ്സിയുടെ ജലചൂഷണം അടിവരയിട്ടു പറഞ്ഞിരുന്നു. മാത്രമല്ല വാളയാര്‍പുഴയിലെ വെള്ളത്തില്‍ ഗുരുതരമായ വിഷാംശം കലരുന്നുവെന്നും കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനെതിരെ കോടതികളില്‍നിന്നും താലക്കാലിക ഉത്തരവുകള്‍ നേടി കമ്പനി പ്രവര്‍ത്തനം തുടരുകയായിരുന്നു.

നിലവില്‍ പുതുശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളില്‍ നിന്നുള്ള വെള്ളത്തില്‍ ഫ്ളൂറൈഡിന്റെ അംശം അളവില്‍ കൂടുതല്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഫ്ളൂറൈഡിന്റെ അംശം കൂടിയാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലക്ഷയം വരുകയും താമസിയാതെ രോഗാവസ്ഥയിലാവുകയും ചെയ്യും. ആരോഗ്യവകുപ്പ് 2000ത്തിനു മുമ്പ് നടത്തിയ വിദഗ്ധ പഠനത്തില്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഫ്ളൂറൈഡ് കലര്‍ന്ന ഈ വെള്ളമാണ് പെപ്സി കമ്പനി ശീതളപാനീയം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്നതിന് സംശയമില്ല. മലമ്പുഴഡാമില്‍നിന്ന് വെള്ളം പമ്പ് ചെയ്താണ് പുതുശേരി, മരുതറോഡ് പഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്. നാട്ടിലെ ജനങ്ങള്‍ കുടിവെള്ളത്തിനുവേണ്ടി ബുദ്ധിമുട്ടുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് പെപ്സിയുടെ ജലചൂഷണം. പുതുശേരി പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതി പെപ്സിക്ക് അനുകൂലമായ നിലാപാടാണെടുക്കുന്നത്. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നതോടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതായി നാട്ടുകാര്‍ പറഞ്ഞു. വരും നാളുകളില്‍ പെപ്സിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും വിവിധ സംഘടനകളും.

deshabhimani 250511

1 comment:

  1. കഞ്ചിക്കോട് പെപ്സി കമ്പനി ജലം ഉപയോഗിക്കുന്നത് സംബന്ധിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം സമര്‍പ്പിക്കണമെന്ന് കോടതിവിധിയില്‍ ജനങ്ങള്‍ക്ക് ആശങ്ക. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ തല്‍സ്ഥിതി തുടരാമെന്ന ഹൈക്കോടതി വിധി പ്രദേശത്തെ ജനങ്ങളെ ദോഷകരമായി ബാധിക്കും. കമ്പനി നിര്‍ബാധം ജലചൂഷണം തുടരുമെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്.

    ReplyDelete