Saturday, May 28, 2011

മുഹമ്മദ് കമ്മിറ്റി ഉത്തരവ് സ്റ്റേചെയ്തു

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വാര്‍ഷിക ഫീസ് 2.54 ലക്ഷമായി നിശ്ചയിച്ച ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. മാനേജ്മെന്റുകള്‍ക്ക് 3.5 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രന്‍നായര്‍ വ്യക്തമാക്കി. ഫീസ് നിശ്ചയിച്ചത് ചോദ്യംചെയ്ത് വിവിധ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മുഹമ്മദ് കമ്മിറ്റിയുടെ നടപടി പ്രഥമദൃഷ്ട്യാ നീതിയുക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. കോളേജ് നടത്തിപ്പിനാവശ്യമായ ചെലവ് വിലയിരുത്തിയാവണം ഫീസ് നിശ്ചയിക്കേണ്ടതെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ കമ്മിറ്റി പരിഗണിച്ചിട്ടില്ലെന്നും സ്വാശ്രയനിയമന കേസിലെ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിനു വിരുദ്ധമായാണ് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയുടെ ഉത്തരവെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിയിലെ അന്തിമവിധിക്കു വിധേയമായാണ് 3.5 ലക്ഷം ഫീസെന്നും കോടതി ചൂണ്ടിക്കാട്ടി.

മലങ്കര മെഡിക്കല്‍ കോളേജ് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് 3.5 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവ് മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും ബാധകമാക്കുകയാണെന്ന് കോടതി പറഞ്ഞു. ഫീസ് 3.5 ലക്ഷത്തില്‍ കൂടുതലായി അന്തിമവിധിയില്‍ നിശ്ചയിക്കുകയാണെങ്കില്‍ ബാക്കി തുക വിദ്യാര്‍ഥികളില്‍നിന്ന് മാനേജ്മെന്റുകള്‍ക്ക് ഈടാക്കാവുന്നതാണെന്നും കുറവാണെങ്കില്‍ വിദ്യാര്‍ഥികളില്‍നിന്ന് അധികമായി ഈടാക്കിയ തുക മാനേജ്മെന്റുകള്‍ തിരികെനല്‍കണമെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കല്‍ ഫീസ് നിശ്ചയിക്കാന്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് അധികാരമില്ലെന്നും കഴിഞ്ഞവര്‍ഷം വിദ്യാര്‍ഥി പ്രവേശനത്തിന് സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ മാനേജ്മെന്റുകള്‍ക്ക് 4.1 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ കമ്മിറ്റി അനുമതി നല്‍കിയിരുന്നെന്നും മാനേജ്മെന്റുകള്‍ വാദിച്ചു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറഞ്ഞ തുക ഫീസ് നിശ്ചയിച്ച മുഹമ്മദ് കമ്മിറ്റിയുടെ നടപടിക്ക് നീതീകരണമില്ലെന്നും മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടി. മാനേജ്മെന്റ് ക്വാട്ടയിലും സര്‍ക്കാര്‍ ക്വാട്ടയിലും വ്യത്യസ്ത നിരക്കില്‍ ഫീസ് ഈടാക്കാനും കഴിഞ്ഞവര്‍ഷം മുഹമ്മദ് കമ്മിറ്റി അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കൊല്ലം 5.7 ലക്ഷം രൂപ വാര്‍ഷികഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ , എംഇഎസ് തുടങ്ങിയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് നോട്ടീസ് അയച്ചു.

അതേസമയം, സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ ഫീസ് നിശ്ചയിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. നിയമാനുസൃതം ഉത്തരവു പുറപ്പെടുവിക്കാതെ എന്‍ജിനിയറിങ് കോളേജുകളില്‍ 2008ലെ ഫീസ് നിശ്ചയിച്ചത് ചോദ്യംചെയ്ത് രാജഗിരി എന്‍ജിനിയറിങ് കോളേജും മാനേജ്മെന്റ് അസോസിയേഷനുമാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാരുമായി ധാരണയുണ്ടാക്കുമെന്ന് മാനേജ്മെന്റുകള്‍ അറിയിച്ചിരുന്നെങ്കിലും ഫീസ്ഘടന, വിദ്യാര്‍ഥിപ്രവേശനം എന്നീ കാര്യങ്ങളില്‍ ഇതുവരെ കരാര്‍ ഒപ്പുവയ്ക്കാത്തതിനാലാണ് 2008ലെ ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് മുഹമ്മദ് കമ്മിറ്റി പത്രക്കുറിപ്പിലൂടെ നിര്‍ദേശം നല്‍കിയത്. ഇത് നിയമപരമല്ലെന്നാണ് മാനേജ്മെന്റുകളുടെ വാദം.

മാനേജ്മെന്റുകളെ സഹായിക്കുന്ന വിധി: എം എ ബേബി

കൊല്ലം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ നിലവിലുള്ള ഫീസ് ഘടന ഇടക്കാല ഉത്തരവിലൂടെ തടഞ്ഞ ഹൈക്കോടതിവിധി മാനേജ്മെന്റുകള്‍ക്ക് കൂടുതല്‍ ഫീസ് ഈടാക്കുന്നതിന് അവസരമൊരുക്കുമെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. വിധിക്ക് കോടതി എന്തു മാനദണ്ഡമാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല. നിലവിലുള്ള ഫീസ്ഘടന പോലും സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കുന്നതാണെന്ന ആരോപണമുണ്ട്. മാനേജ്മെന്റുകള്‍ക്ക് കൂടുതല്‍ ഫീസ് വാങ്ങാന്‍ സഹായകമായ രീതിയിലാണ് ഇടക്കാല ഉത്തരവ്്. കേന്ദ്ര നിയമത്തിന്റെ അഭാവമാണ് വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് യുക്തിഭദ്രമാക്കിയിരുന്നു. ഫീസ് വര്‍ധന വിദ്യാര്‍ഥികള്‍ക്ക് അധിക ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 280511

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വാര്‍ഷിക ഫീസ് 2.54 ലക്ഷമായി നിശ്ചയിച്ച ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. മാനേജ്മെന്റുകള്‍ക്ക് 3.5 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രന്‍നായര്‍ വ്യക്തമാക്കി. ഫീസ് നിശ്ചയിച്ചത് ചോദ്യംചെയ്ത് വിവിധ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മുഹമ്മദ് കമ്മിറ്റിയുടെ നടപടി പ്രഥമദൃഷ്ട്യാ നീതിയുക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. കോളേജ് നടത്തിപ്പിനാവശ്യമായ ചെലവ് വിലയിരുത്തിയാവണം ഫീസ് നിശ്ചയിക്കേണ്ടതെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ കമ്മിറ്റി പരിഗണിച്ചിട്ടില്ലെന്നും സ്വാശ്രയനിയമന കേസിലെ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിനു വിരുദ്ധമായാണ് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയുടെ ഉത്തരവെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിയിലെ അന്തിമവിധിക്കു വിധേയമായാണ് 3.5 ലക്ഷം ഫീസെന്നും കോടതി ചൂണ്ടിക്കാട്ടി.

    ReplyDelete