Thursday, May 26, 2011

അപകടമരണംവച്ചും രാഷ്ട്രീയക്കളിയോ?

നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അമ്പതുശതമാനത്തിലേറെ വോട്ടുനേടിയ മൂന്നുജില്ലകളിലൊന്നും ഏറ്റവും കൂടുതല്‍ വോട്ടുശതമാനം നേടിയ ജില്ലയുമാണ് കണ്ണൂര്‍ . ഏതുമാര്‍ഗത്തിലൂടെയും കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിനെ തളര്‍ത്താന്‍ കാലാകാലമായി ശത്രുക്കള്‍ ശ്രമിച്ചുവരുന്നു. ഇത്തവണ നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ അതിനായി പൊലീസ് സംവിധാനത്തെ നഗ്നമായി ദുരുപയോഗംചെയ്യുകയാണ്. വഴിയരികില്‍ നില്‍ക്കുകയായിരുന്ന നാല്‍പ്പാടി വാസുവിനെ വെടിവച്ചു കൊന്ന്, ഒരുത്തനെ കൊന്നിട്ടിട്ടുണ്ട് എന്നു പ്രസംഗിക്കുകയും അധികാര ദുര്‍വിനിയോഗത്തിലൂടെ കേസില്‍നിന്ന് ഒഴിവാകുകയുംചെയ്ത വ്യക്തി കണ്ണൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയാണിന്ന്. അക്രമ രാഷ്ട്രീയത്തിനും ധിക്കാരപൂര്‍ണമായ സമീപനങ്ങള്‍ക്കും പേരുകേട്ട അതേ എംപിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍ സിപിഐ എമ്മിനെതിരായ നീക്കങ്ങള്‍ നടക്കുന്നത്.

ചാലാട് തെക്കന്‍ മണല്‍ ജങ്ഷനില്‍ ബൈക്ക് വീട്ടുമതിലില്‍ ഇടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് സജീര്‍ മരിച്ച സംഭവത്തെ എല്ലാ തെളിവുകളെയും അവഗണിച്ച് കൊലപാതകമായി ചിത്രീകരിക്കാനാണ് കെ സുധാകരന്റെ നേതൃത്വത്തില്‍ ഏറ്റവുമൊടുവില്‍ ശ്രമമുണ്ടായത്. ചാലാടുനിന്നാണ് സജീറും സുഹൃത്ത് ജിതിന്‍ രധീപും ബൈക്കില്‍ തെക്കന്‍ മണലില്‍ എത്തിയത്. അതിവേഗത്തിലായിരുന്ന ബൈക്ക് മണലിലെ തോമസിന്റെ വീട്ടുമതിലിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഇതിന്റെ ഫോട്ടോ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീട്ടുടമ തോമസാണ് ഒട്ടോറിക്ഷയില്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആരും ആക്രമിക്കുന്നതായി കണ്ടില്ലെന്നും അപകടം നടന്നയുടന്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുവെന്നുമാണ് തോമസിന്റെ മൊഴി. മദ്യലഹരിയും അമിതവേഗവുമാണ് സജീറിന്റെ മരണത്തിനിടയാക്കിയ അപകട കാരണം. ദൃക്സാക്ഷികളായ വീട്ടുടമ തോമസ്, അയല്‍വാസി ശിവപ്രസാദ് എന്നിവരുടെ മൊഴി അപകടമരണം സ്ഥിരീകരിക്കുന്നതാണ്. പള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ പി കെ രാഗേഷ് ഫോണില്‍ വിളിച്ച് ദൃക്സാക്ഷികളോട് മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപകടമരണത്തിനാണ് പൊലീസ് കേസെടുത്തത്.

മാധ്യമങ്ങളും അപകടമരണമെന്ന് റിപ്പോര്‍ട്ട് ചെയ്ത സംഭവം കല്ലെറിഞ്ഞുവെന്നും ബോംബെറിഞ്ഞുവെന്നും വടിയെടുത്ത് അടിച്ചുവെന്നും കയര്‍ ഉപയോഗിച്ചുവെന്നും മാറിമാറി നുണ പ്രചരിപ്പിച്ച് "കൊലപാതക"മാക്കാനാണ് കെ സുധാകരന്‍ എംപിയും ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനും ശ്രമിക്കുന്നത്. മാരകായുധങ്ങളില്‍നിന്ന് മുറിവേറ്റല്ല മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ബൈക്കപകടത്തില്‍ പറ്റാവുന്നവിധം വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അതില്‍ പറയുന്നു. ബൈക്കില്‍ സഞ്ചരിച്ചവര്‍ ലഹരിക്ക് അടിപ്പെട്ടിട്ടുണ്ടോയെന്നത് രക്തപരിശോധനയോടെ വ്യക്തമാവും. ഇതൊക്കെയായിട്ടും സംഭവം കൊലപാതകമാണെന്നു വരുത്തിത്തീര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത് എന്നത് ഖേദകരമാണ്. സിപിഐ എം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും പൊലീസ് വ്യാപകമായി റെയ്ഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലും കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും പരക്കെ അക്രമം നടത്തി. ചാലാട് പ്രദേശത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം അക്രമം നടക്കുന്നു. പൊലീസിനൊപ്പം സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ്ചെയ്യാന്‍ പോകുന്നത് കോണ്‍ഗ്രസ് നേതാക്കളാണ്. അപകടമരണം "കൊലപാതകമാക്കി" കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസുകാര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു; പൊലീസുകാരെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ഡിസിസി നേതൃത്വം പൊലീസില്‍ സമ്മര്‍ദം തുടരുകയാണ്. എന്നാല്‍ , കൊലപാതകമാണെന്ന് തെളിയിക്കുന്ന തുമ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

പൊലീസ് സത്യസന്ധമായി അന്വേഷിക്കുന്നതിനോട് ഞങ്ങള്‍ക്ക് ഒരെതിര്‍പ്പുമില്ല. എന്നാല്‍ , കള്ളക്കഥ പ്രചരിപ്പിച്ചും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുപ്പിച്ചും നാട്ടില്‍ സംഘര്‍ഷം വളര്‍ത്തുന്നത് അപകടകരമാണ്.

കേസില്‍നിന്ന് രക്ഷപ്പെടാനും എതിരാളികളെ കേസില്‍ കുടുക്കാനും യുഡിഎഫിന്റെ മുന്‍ ഭരണകാലങ്ങളില്‍ കോണ്‍ഗ്രസ് പലവട്ടം തുനിഞ്ഞ അനുഭവമുണ്ട്. അത്തരം ശ്രമങ്ങളെല്ലാം തിരിച്ചറിഞ്ഞ് ജനങ്ങള്‍ പ്രതിരോധിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഇറക്കുമതിചെയ്ത് സംരക്ഷണം നല്‍കിയ നേതാവാണ് കണ്ണൂരില്‍നിന്നുള്ള എംപി. അത്തരക്കാരുടെ നിലതെറ്റിയ ആഗ്രഹങ്ങള്‍ക്കായി കൊലപാതകകഥ സൃഷ്ടിക്കാനും അതിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പിനും തയ്യാറായാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് അറിയിക്കട്ടെ.

കണ്ണൂര്‍ ജില്ലയില്‍ ഏറ്റവുമധികം വോട്ടുനേടി അജയ്യമായ ജനപിന്തുണ തെളിയിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ വിജയിക്കാനായതിന്റെ തുടര്‍ച്ച പ്രതീക്ഷിച്ച കോണ്‍ഗ്രസിന് ഇതില്‍ നൈരാശ്യം സ്വാഭാവികമാണ്. ആ നൈരാശ്യം തീര്‍ക്കാന്‍ നാടിന്റെ സമാധാനജീവിതം തല്ലിത്തകര്‍ക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുയായികളെ ഉപദേശിക്കുമെന്ന് ആശിക്കുന്നു. യുഡിഎഫ് അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം കാസര്‍കോട്ട് സിപിഐ എം പ്രവര്‍ത്തകന്‍ രവീന്ദ്രറാവുവിനെ വെടിവച്ചുകൊന്നാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അക്രമത്തിന് തുടക്കമിട്ടത്.

അതിന്റെ തുടര്‍ച്ചയെന്നോണം അക്രമരാഷ്ട്രീയം കണ്ണൂരിലും തലപൊക്കുകയാണ്. പിണറായി പഞ്ചായത്തിലെ എരുവട്ടി കാപ്പുമ്മലിനടുത്ത് സായുധ ആര്‍എസ്എസ്-ബിജെപി സംഘം മത്സ്യവില്‍പ്പനക്കാരനായ പാനുണ്ട കോമ്പിലെ അഫ്ഷീദ മന്‍സിലില്‍ അഷറഫി (40)നെ കൊലപ്പെടുത്തിയത് അതില്‍ ആദ്യത്തെ സംഭവമാണ്. അടുത്തകാലത്തായി കാര്യമായ സംഘര്‍ഷമോ പ്രശ്നങ്ങളോ ഇല്ലാത്ത സ്ഥലത്താണ് അക്രമിസംഘം ആയുധവുമായി ഇറങ്ങിയത്. അഷറഫിന്റെ കൈയും കാലും വെട്ടുമെന്ന് ഏതാനുംദിവസം മുമ്പ് ആര്‍എസ്എസുകാര്‍ ഭീഷണി മുഴക്കിയിരുന്നു. മത്സ്യവില്‍പ്പനയ്ക്കിടെയാണ് അഷറഫിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. കൊടുവാള്‍ , മഴു, വാള്‍ എന്നിവ ഉപയോഗിച്ച് ശരീരമാസകലം വെട്ടിക്കീറി. ഇടതു കാല്‍മുട്ടിനുതാഴെ അറുത്തുമാറ്റി. വലതുകാലിനും രണ്ടു കൈക്കും വയറിനും വെട്ടേറ്റു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായതിനാല്‍ ഉടന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റി. വെട്ടിമാറ്റിയ ഇടതുകാല്‍ പതിനാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിരുന്നു. അപകടനില തരണംചെയ്തെന്ന് കരുതിയ ഘട്ടത്തിലാണ് ആരോഗ്യസ്ഥിതി വീണ്ടും വഷളായത്. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിര്‍ധന കുടുംബത്തിന്റെ താങ്ങായിരുന്നു അഷറഫ്. മത്സ്യം വിറ്റും ഓട്ടോറിക്ഷ ഓടിച്ചുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

ഇത്തരം അക്രമികളെ നിലയ്ക്കുനിര്‍ത്താനും ജില്ലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ശക്തികളെ, അത് കോണ്‍ഗ്രസ് പാര്‍ടിയിലോ മുന്നണിയിലോ പെട്ടവരായാല്‍പ്പോലും നിലയ്ക്കുനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു. കണ്ണൂര്‍ ജില്ല സമാധാനമാണ് ആഗ്രഹിക്കുന്നത്. കണ്ണൂരില്‍ ആര്‍എസ്എസ് അക്രമരാഷ്ട്രീയം അരങ്ങേറിയപ്പോള്‍ ശാന്തിയാത്ര നടത്തിയ ആളാണ് ഉമ്മന്‍ചാണ്ടി. സമാധാനം തകര്‍ക്കുന്ന ശ്രമങ്ങള്‍ക്ക് അതേ ഉമ്മന്‍ചാണ്ടി കാരണക്കാരനാകരുത്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ നാളുകള്‍ ആരും ഇച്ഛിക്കുന്നില്ല. സമാധാനത്തിന് ഭംഗമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും ജനങ്ങള്‍ അംഗീകരിക്കില്ല. ആ ചുവരെഴുത്ത് മനസിലാക്കി സ്വന്തം അനുയായികളെയും സഹനേതാക്കളെയും പിന്തിരിപ്പിക്കുന്നതിനോടൊപ്പം പൊലീസിനെ ദുരുപയോഗംചെയ്യാനുള്ള ശ്രമങ്ങള്‍ തടയാനും മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തമുണ്ട്. കെ സുധാകരനെപ്പോലുള്ളവരെ നിലയ്ക്കുനിര്‍ത്തുന്നതിലൂടെ മാത്രമേ കണ്ണൂരിന് സ്വസ്ഥത കൈവരൂ. അപകടമരണം കൊലപാതകമാക്കി മാറ്റാനുള്ള നീക്കം എത്രയുംപെട്ടെന്ന് അവസാനിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെടണം. അതല്ല, കണ്ണൂരിലെ വെറിപിടിച്ച കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി പൊലീസിനെ ദുരുപയോഗംചെയ്ത് കേസ് അട്ടിമറിച്ചാല്‍ നിലവിലുള്ള സമാധാനാന്തരീക്ഷം തകരുമെന്നത് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.

പി ജയരാജന്‍ (മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ നിവേദനത്തില്‍നിന്ന്)

deshabhimani 260511

1 comment:

  1. നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അമ്പതുശതമാനത്തിലേറെ വോട്ടുനേടിയ മൂന്നുജില്ലകളിലൊന്നും ഏറ്റവും കൂടുതല്‍ വോട്ടുശതമാനം നേടിയ ജില്ലയുമാണ് കണ്ണൂര്‍ . ഏതുമാര്‍ഗത്തിലൂടെയും കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിനെ തളര്‍ത്താന്‍ കാലാകാലമായി ശത്രുക്കള്‍ ശ്രമിച്ചുവരുന്നു. ഇത്തവണ നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ അതിനായി പൊലീസ് സംവിധാനത്തെ നഗ്നമായി ദുരുപയോഗംചെയ്യുകയാണ്. വഴിയരികില്‍ നില്‍ക്കുകയായിരുന്ന നാല്‍പ്പാടി വാസുവിനെ വെടിവച്ചു കൊന്ന്, ഒരുത്തനെ കൊന്നിട്ടിട്ടുണ്ട് എന്നു പ്രസംഗിക്കുകയും അധികാര ദുര്‍വിനിയോഗത്തിലൂടെ കേസില്‍നിന്ന് ഒഴിവാകുകയുംചെയ്ത വ്യക്തി കണ്ണൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയാണിന്ന്. അക്രമ രാഷ്ട്രീയത്തിനും ധിക്കാരപൂര്‍ണമായ സമീപനങ്ങള്‍ക്കും പേരുകേട്ട അതേ എംപിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍ സിപിഐ എമ്മിനെതിരായ നീക്കങ്ങള്‍ നടക്കുന്നത്.

    ReplyDelete