Thursday, May 26, 2011

ഒരു വാലും പല തലയും

തലയിരിക്കുമ്പോള്‍ വാലാടരുത് എന്നത് പഴമൊഴി. പക്ഷേ, ആടുന്ന പല തലകളും ആടാത്ത ഒരു വാലും. ഈ രൂപം കാണാന്‍ കേരളഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ ചെന്നാല്‍ മതി. യുഡിഎഫ് മന്ത്രിസഭയ്ക്കാണ് ഈ രൂപം. ഉമ്മന്‍ചാണ്ടിയും 19 മന്ത്രിമാരും എന്നത് കണക്കില്‍ . ഭരണത്തിന്റെ തലയായി കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കെ എം മാണിയും മാറി. ഉമ്മന്‍ചാണ്ടി വാലായി ചുരുളുന്നു.

യുഡിഎഫ് ഭരണരഥം ഉരുളാന്‍ തുടങ്ങിയിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനുമുമ്പേ കേരളീയ അന്തരീക്ഷത്തെയും സംസ്കാരത്തെയും ഭീമമായ തോതിലാണ് അവര്‍ മലീമസമാക്കിയിരിക്കുന്നത്. രണ്ടു ഘട്ടം പിന്നിട്ട, ഇനിയും പൂര്‍ത്തിയാകാത്ത യുഡിഎഫ് മന്ത്രിസഭാ രൂപീകരണം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ ജാതി-മത-സമുദായ ബോധത്തില്‍ അടിപ്പെടുത്തി. സമുദായവും ഗ്രൂപ്പും പ്രധാന മാനദണ്ഡമാക്കി. മതേതര പാര്‍ടിയായ കോണ്‍ഗ്രസിലെ മന്ത്രിമാര്‍ക്കുപോലും ഇനി ജാതിയുടെയും സമുദായത്തിന്റെയും ലേബലാണ്. ഇത് അപകടകരമായ അവസ്ഥയിലേക്ക് കേരളീയ സമൂഹത്തെ എത്തിക്കുന്നു. നാട്ടില്‍ മതനിരപേക്ഷതയ്ക്ക് പകരം വര്‍ഗീയ ചേരിതിരിവിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇടം നല്‍കി. ഇതിന് സംസ്ഥാനം കൊടുക്കേണ്ടിവരുന്ന വില വലുതാകും. എല്‍ഡിഎഫ് മന്ത്രിമാര്‍ക്ക് ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ ഛായ ഇല്ലായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണം മതനിരപേക്ഷമായി മുന്നേറിയെങ്കില്‍ ഇന്നത്തെ ഭരണത്തെ ചലപ്പിക്കുന്ന ചക്രങ്ങളായി ജാതിയും സമുദായവും മാറി. അതിലൂടെ ഹിന്ദുവിനെ മുസ്ലിമിനും ക്രിസ്ത്യാനിക്കും എതിരെയും തിരിച്ചും മൂച്ചുകൂട്ടി പോരിനിറക്കാനുള്ള അന്തരീക്ഷം പരുവപ്പെടുത്തുന്നു. ഒരു ചെറിയ തീപ്പൊരി മതി, ഇനിയിവിടെ വര്‍ഗീയതയുടെ തീ ആളിക്കത്താന്‍ .

മന്ത്രിമാരെ തീരുമാനിക്കാന്‍ ജാതിയും സമുദായവും മുഖ്യ മാനദണ്ഡമാക്കിയത് ഭരണത്തിലും പ്രകടമായിത്തുടങ്ങി. ഈ പോക്കണംകെട്ട പോക്കിനെച്ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ സ്വഭാവികമായി യുഡിഎഫിനുള്ളിലും തലപൊക്കും. പ്രത്യേകിച്ച് ചില ഘടകകക്ഷികളിലും കോണ്‍ഗ്രസിലും. മതനിരപേക്ഷവാദികള്‍ ഒരു ഭാഗത്തും വര്‍ഗീയതയുടെ തടവുകാരും കൈകാര്യകര്‍ത്താക്കളും മറുഭാഗത്തും എന്നവിധമുള്ള ചേരിതിരിവിനുള്ള സാധ്യത ഇപ്പോള്‍ത്തന്നെ തെളിഞ്ഞിട്ടുണ്ട്. അധികാരം ലാക്കാക്കിയുള്ള ബൂര്‍ഷ്വാകക്ഷികളിലെ മത്സരത്തിനിടയില്‍ ആശയപരമായ നിലപാടുകളും ചില പ്രത്യേക ഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടാം. ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ പോക്ക് നല്ല ദിശയിലേക്കല്ലെന്ന ചിന്ത ഈ വിഭാഗങ്ങളില്‍ അങ്കുരിച്ചിട്ടുണ്ട്. എല്ലാവിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിയും അവരുടെ വഴിവിട്ട സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയുംമാത്രമേ ഭരണം നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയൂ.

സമ്പൂര്‍ണബജറ്റ് സമ്മേളനത്തില്‍ ബജറ്റുമായി ബന്ധപ്പെട്ട് പതിനഞ്ച് ദിവസം വോട്ടെടുപ്പുണ്ടാകും. ഇതില്‍ ഒന്നില്‍ തോറ്റാല്‍ മതി സര്‍ക്കാര്‍ വീഴാന്‍ . ഇപ്പോഴത്തെ കക്ഷിനിലപ്രകാരം ഭരണപക്ഷത്തെ നാലുപേര്‍ സഭയില്‍ ഹാജരായില്ലെങ്കില്‍ ഭരണം നിലംപൊത്തും. ജൂണ്‍ രണ്ടിന് സ്പീക്കര്‍ തെരഞ്ഞെടുപ്പാണ്. ഭരണപക്ഷത്തെ രണ്ട് വോട്ട് അസാധുവായാല്‍ ഭരണം തവിടുപൊടി. കോണ്‍ഗ്രസ് പ്രതിനിധി ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ ആകുന്നത് ത്രിശങ്കുവിലാകുകയും ചെയ്യും. അതുകൊണ്ടാണ് നിയമസഭ ചേരുംമുമ്പായി ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധിയെ ഗവര്‍ണറെക്കൊണ്ടു നോമിനേറ്റ് ചെയ്യിപ്പിച്ചത്. നോമിനേറ്റഡ് അംഗത്തിന് അവിശ്വാസം, രാജ്യസഭ എന്നിവയ്ക്കൊഴികെ വോട്ടവകാശമുണ്ടാകും. പക്ഷേ, ഇതുകൊണ്ടു ഭരണം സുഗമമാകില്ല.

മന്ത്രിസഭാ രൂപീകരണത്തോടെ യുഡിഎഫില്‍ അസ്വസ്ഥതയുടെ വന്‍കടലാണ് രൂപം കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസും ചില ഘടകകക്ഷികളും തമ്മിലുള്ള ബന്ധത്തിലും ഓരോ കക്ഷികള്‍ക്കുള്ളിലും വിള്ളലുകള്‍ വീണിട്ടുണ്ട്. ഇത് ഏതുവിധം വളരുമെന്ന് പിന്നീടറിയാം. തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ കോണ്‍ഗ്രസും കേരളകോണ്‍ഗ്രസ് എമ്മും രണ്ടു തട്ടിലായിരുന്നു. കെ എം മാണിക്ക് ധനം വിട്ടുകൊടുത്തതുകൊണ്ടുമാത്രം ഈ ബന്ധം സുഖകരമായിട്ടില്ല. മൂന്നാം മന്ത്രി, സ്പീക്കര്‍ എന്നിവയെച്ചൊല്ലിയുള്ള തര്‍ക്കം നീളുകയാണ്. ധനം കിട്ടിയില്ലെങ്കില്‍ സത്യപ്രതിജ്ഞയ്ക്കില്ലെന്ന മാണിയുടെ ഭീഷണിക്കു മുന്നില്‍ ഉമ്മന്‍ചാണ്ടി മുട്ടുമടക്കി. 2001ലെ യുഡിഎഫ് ഭരണകാലത്ത് 11 എംഎല്‍എമാരുണ്ടായിരുന്ന മാണിയില്‍നിന്ന് എ കെ ആന്റണി ഏറ്റെടുത്ത് കോണ്‍ഗ്രസിന് നല്‍കിയതാണ് ധനകാര്യം. എന്നിട്ടാണ് 9 എംഎല്‍എമാരായി ചുരുങ്ങിയ മാണിക്ക് സുപ്രധാന വകുപ്പ് തിരികെ സമ്മാനിച്ച് ഉമ്മന്‍ചാണ്ടി ആന്റണിചെയ്ത അപരാധം പൊറുക്കണമേയെന്ന് കേഴുന്നത്. അങ്ങനെയാണ് മെയ് 18ന് മന്ത്രിസഭാ സത്യപ്രതിജ്ഞ നടന്നത്. ഇതിലൂടെ ഭരണത്തിന്റെ തലയായി മാണിയും വാലായി ഉമ്മന്‍ചാണ്ടിയും മാറി. ജയിലില്‍ കിടക്കുന്ന ഘടകകക്ഷിനേതാവായ ആര്‍ ബാലകൃഷ്ണപിള്ള പരോളില്‍ പുറത്തുവന്ന് തന്റെ മകന് നല്‍കിയ വകുപ്പ് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ ടൂറിസത്തിനുപകരം വനം-വന്യജീവിസംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതമായതും ഭരണത്തിന്റെ തുടക്കത്തിലെ വിശേഷമാണ്. ഇതും തലയേത്, വാലേത് എന്നത് വ്യക്തമാക്കുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ ക്ഷണവുമായി രണ്ടാം യുപിഎ സര്‍ക്കാരിന്റെ വാര്‍ഷികവിരുന്ന് ഇന്ദ്രപ്രസ്ഥത്തില്‍ സോണിയയോടൊപ്പം പുതിയ മുഖ്യമന്ത്രി ഉണ്ണുന്നതിനിടെയാണ് തിരുവനന്തപുരത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് തങ്ങള്‍ ലീഗ് മന്ത്രിമാര്‍ അഞ്ചെന്നും അവരുടെ വകുപ്പുകള്‍ ഏതെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. തന്റെ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് ഏതെന്ന് ഒരു കക്ഷിനേതാവ് ടിവിയിലൂടെ പറഞ്ഞത് ശ്രവിച്ച് "കോള്‍മയിര്‍കൊള്ളേണ്ട" ഗതികേട് 55 വര്‍ഷത്തെ കേരളചരിത്രത്തില്‍ മറ്റൊരു ഭരണാധികാരിക്കുമുണ്ടായിട്ടില്ല. മുന്നണിയും മുഖ്യമന്ത്രിയും അനുവദിക്കാത്ത അഞ്ചാംമന്ത്രിസ്ഥാനം പറ്റില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിനുപിന്നാലെ പണക്കാട് തങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതു തന്നെയെന്ന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. അപ്പോള്‍ ഭരണത്തിന്റെ കൂട്ടുത്തരവാദിത്തവും മുഖ്യമന്ത്രിയുടെ അധികാരവും കുഞ്ഞാലിക്കുട്ടിയുടെ പവറും വ്യക്തം.

ഐസ്ക്രീം കേസില്ലായിരുന്നെങ്കില്‍ കുഞ്ഞാപ്പ പിടിച്ചാല്‍ പിടികിട്ടാത്ത പരുവത്തിലായേനെയെന്ന് ഭരണക്കാരുടെ ആത്മഗതം. എന്തായാലും ഭരണത്തിലെ തലയേതെന്നും വാല്‍ ഏതെന്നും സുവ്യക്തം. കുഞ്ഞാലിക്കുട്ടി ആന്‍ഡ് കമ്പനിയാക്കി യുഡിഎഫ് ഭരണത്തെ മാറ്റാന്‍ മന്ത്രിസഭ അറിയാതെ തദ്ദേശഭരണ വകുപ്പ് മൂന്നാക്കി. ഐസ്ക്രീം കേസില്‍ വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പൊലീസ് "നന്നായി ചോദ്യം ചെയ്ത" മാന്യനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലാക്കി. ഇനി ഐസ്ക്രീംകേസില്‍ നിയമോപദേശം ഐപ്പില്‍നിന്ന് പൊലീസ് വാങ്ങട്ടെ.

ഹൈദരാബാദിലെ നൈസാംവാഴ്ചക്കാലത്തെ റസാക്കര്‍മാരെ പോലെയുള്ള ഒരു സംഘമായി യുഡിഎഫ് ഭരണത്തില്‍ ലീഗ് മാറിയിരിക്കുന്നു. നൈസാമിനെ എതിര്‍ക്കുന്നവരെ വാള്‍മുനയില്‍ നിര്‍ത്തി അനുസരിപ്പിക്കുക എന്നതായിരുന്നു റസാക്കര്‍മാരുടെ പണി. അതിന് മതഭ്രാന്തന്‍മാരെ കെട്ടഴിച്ചുവിടുകയും ആയുധബലം ഉപയോഗിക്കുകയുംചെയ്തു. റസാക്കര്‍മാരുടെ നേതാവ് കാസിം റസ്വിയുടെ റോളിലാണ് കുഞ്ഞാലിക്കുട്ടി. നൂലിഴ ഭൂരിപക്ഷമുള്ള യുഡിഎഫ് ഭരണം കുഞ്ഞാലിക്കുട്ടിവാഴ്ചയായി മാറിയിരിക്കുന്നു. സ്വന്തം പാര്‍ടി അധ്യക്ഷനായ സമാരാധ്യനായ പാണക്കാട്ട് തങ്ങളെ കളിപ്പാട്ടമാക്കി കൊണ്ടുനടക്കും. സ്വന്തം പാര്‍ടിയിലെ എതിരാളിയായ മുനീറിനെ താഴ്ത്തിക്കെട്ടാന്‍ മന്ത്രിസഭയെ മറികടന്ന് വകുപ്പ് പല കഷണമാക്കും. ഹൈദരാബാദിലെ നൈസാം ഭരണത്തിന്റെ അന്ത്യഘട്ടത്തില്‍ കാസിം റസ്വിയുടെ തടവുകാരനായി നൈസാം മാറിയെങ്കില്‍ ഇവിടെ ഭരണത്തിന്റെ തുടക്കത്തിലേ അഭിനവ കാസിം റസ്വിയുടെ തടവുകാരനായി മുഖ്യമന്ത്രി മാറി. കേരളമേ, ഹാ! കഷ്ടം എന്നല്ലാതെ എന്തുപറയാന്‍ . രാഷ്ട്രീയകക്ഷികളുടെ ഭരണം ഇവിടെ നിലച്ചുപോയോ?

ആര്‍ എസ് ബാബു ദേശാഭിമാനി 260511

1 comment:

  1. തലയിരിക്കുമ്പോള്‍ വാലാടരുത് എന്നത് പഴമൊഴി. പക്ഷേ, ആടുന്ന പല തലകളും ആടാത്ത ഒരു വാലും. ഈ രൂപം കാണാന്‍ കേരളഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ ചെന്നാല്‍ മതി. യുഡിഎഫ് മന്ത്രിസഭയ്ക്കാണ് ഈ രൂപം. ഉമ്മന്‍ചാണ്ടിയും 19 മന്ത്രിമാരും എന്നത് കണക്കില്‍ . ഭരണത്തിന്റെ തലയായി കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കെ എം മാണിയും മാറി. ഉമ്മന്‍ചാണ്ടി വാലായി ചുരുളുന്നു.

    ReplyDelete