Sunday, May 29, 2011

റെഡ്ഢിമാരെച്ചൊല്ലി ബി ജെ പിയില്‍ കലഹം മൂര്‍ഛിക്കുന്നു

കര്‍ണാടകയിലെ ഖനിലോബിക്കു നേതൃത്വം നല്‍കുന്ന റെഡ്ഢി സഹോദരന്മാരെ സംസ്ഥാന മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലി ബി ജെ പിയില്‍ കലഹം മൂര്‍ഛിക്കുന്നു. മുതിര്‍ന്ന നേതാവ് സുഷമാ സ്വരാജ് ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിനു തിരി കൊളുത്തിയത്. റെഡ്ഢി സഹോദരന്മാരെ മന്ത്രിമാരാക്കിയതില്‍ അരുണ്‍ ജയ്റ്റ്‌ലിക്കാണ് മുഖ്യപങ്കെന്നാണ് സുഷമ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനെതിരെ കഴിഞ്ഞ ദിവസം തന്നെ ജയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു. ഇന്നലെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സുഷമയ്‌ക്കെതിരെ രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലെത്തി. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ അനുരഞ്ജന നീക്കങ്ങള്‍ നടന്നതിനു പിന്നാലെയാണ് ഗഡ്കരി സുഷമയ്‌ക്കെതിരെ തിരിഞ്ഞത്.

അനാവശ്യമായ വിവാദത്തിനാണ് ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ഗഡ്കരി കര്‍ണാടകയിലെ മന്ത്രിമാരെ തീരുമാനിച്ചതില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്വമാണുള്ളതെന്നും ചൂണ്ടിക്കാട്ടി. ജനാര്‍ദന റെഡ്ഢി, കരുണാകര റെഡ്ഢി തുടങ്ങിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത് അരുണ്‍ ജയ്റ്റ്‌ലിയാണെന്നാണ് സുഷമാ സ്വരാജ് വെളിപ്പെടുത്തിയത്. മുതിര്‍ന്ന നേതാക്കളായ എം വെങ്കയ്യ നായിഡു, അനന്തകുമാര്‍ എന്നിവരും ഇതില്‍ പങ്കാളിയായിരുന്നുവെന്ന് സുഷമ പറഞ്ഞു. ഖനി ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന റെഡ്ഢി സഹോദരന്മാരെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതില്‍ തനിക്കു പങ്കൊന്നുമില്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. ഒരു കുടുംബത്തിലെ മൂന്നു പേരെ മന്ത്രിമാരാക്കുന്നതിനോട് തനിക്ക് എതിര്‍പ്പാണുണ്ടായിരുന്നത് എന്നാണ് അഭിമുഖത്തില്‍ സുഷമ അവകാശപ്പെട്ടത്. പാര്‍ട്ടിയില്‍ റെഡ്ഢി സഹോദരന്മാരുടെ സംരക്ഷകയായാണ് സുഷമ അറിയപ്പെടുന്നത്.

സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളുടെ പൂര്‍ണ പിന്തുണയോടെയാണ് മന്ത്രിമാരെ തീരുമാനിച്ചതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതില്‍ വ്യക്തികള്‍ പ്രത്യേക ഇടപെടലൊന്നും നടത്തിയിട്ടില്ലെന്നും സുഷമയ്ക്കു മറുപടിയായി ഗഡ്കരി പറഞ്ഞു. നേരത്തെ മുഖ്യ വിജിലന്‍സ് കമ്മിഷണര്‍ പി ജെ തോമസിന്റെ പ്രശ്‌നത്തിലും ഗഡ്കരി സുഷമയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. തോമസിന്റെ നിയമനം സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന സ്വീകാര്യമാണെന്നാണ് സുഷമ സ്വീകരിച്ച നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ഗഡ്കരി പ്രഖ്യാപിക്കുകയായിരുന്നു. 

കര്‍ണാടകയില്‍ വിമത കലാപം രൂക്ഷമായ സാഹചര്യത്തില്‍ റെഡ്ഢി സഹോദരന്മാരോടു സംസാരിക്കാന്‍ ദേശീയ നേതൃത്വം തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സുഷമ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അന്നു പാര്‍ട്ടി പ്രസിഡന്റായിരുന്ന രാജ്‌നാഥ് സിംഗ് ഇക്കാര്യം സമ്മതിച്ചു. അതേസമയം അരുണ്‍ ജയ്റ്റ്‌ലിയെ കര്‍ണാടകയുടെ ചുമതലക്കാരനാക്കിയത് താനാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. അവിടെ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ജയ്റ്റ്‌ലിയോട് കര്‍ണാടകയിലേക്കു പോവാന്‍ ആവശ്യപ്പെട്ടതും താനാണെന്ന് സിംഗ് പറഞ്ഞു. അന്ന് പാര്‍ട്ടിയുടെ കേന്ദ്രതലത്തില്‍ എടുത്ത തീരുമാനങ്ങള്‍ തന്റെ സമ്മതത്തോടെയായിരുന്നെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇതിനിടെ റെഡ്ഢി സഹോദരന്മാരുടെ കാര്യത്തില്‍ തടി രക്ഷിക്കാനാണ് സുഷമാ സ്വാരാജ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കര്‍ണാടക കത്തിയെരിയുമ്പോള്‍ ബി ജെ പിയിലെ നീറോമാര്‍ വീണവായിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ബി ജെ പി  പണക്കൊഴുപ്പില്‍ മുങ്ങിക്കിടക്കുകയാണെന്ന് യാഥാര്‍ഥ്യം ഒരിക്കല്‍ക്കൂടി വെളിച്ചത്തുകൊണ്ടുവരുന്നതാണ് സുഷമയുടെ വെളിപ്പെടുത്തലുകളെന്ന് തിവാരി പറഞ്ഞു.

ജനയുഗം 290511

1 comment:

  1. കര്‍ണാടകയിലെ ഖനിലോബിക്കു നേതൃത്വം നല്‍കുന്ന റെഡ്ഢി സഹോദരന്മാരെ സംസ്ഥാന മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലി ബി ജെ പിയില്‍ കലഹം മൂര്‍ഛിക്കുന്നു. മുതിര്‍ന്ന നേതാവ് സുഷമാ സ്വരാജ് ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിനു തിരി കൊളുത്തിയത്. റെഡ്ഢി സഹോദരന്മാരെ മന്ത്രിമാരാക്കിയതില്‍ അരുണ്‍ ജയ്റ്റ്‌ലിക്കാണ് മുഖ്യപങ്കെന്നാണ് സുഷമ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനെതിരെ കഴിഞ്ഞ ദിവസം തന്നെ ജയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു. ഇന്നലെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സുഷമയ്‌ക്കെതിരെ രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലെത്തി. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ അനുരഞ്ജന നീക്കങ്ങള്‍ നടന്നതിനു പിന്നാലെയാണ് ഗഡ്കരി സുഷമയ്‌ക്കെതിരെ തിരിഞ്ഞത്.

    ReplyDelete