Monday, August 15, 2011

ഇന്ത്യയെ രക്ഷിക്കാന്‍

രാജ്യത്തിന്റെ 65-ാം സ്വാതന്ത്ര്യവാര്‍ഷികം ആഘോഷിക്കുമ്പോള്‍ സേവ് ഇന്ത്യാ റാലി നാടെങ്ങും സംഘടിപ്പിക്കാന്‍ ഡിവൈഎഫ്ഐ തീരുമാനമെടുത്തിരിക്കുകയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദുര്‍ഭരണത്തെയും വൈദേശികാധിപത്യത്തെയും കെട്ടുകെട്ടിച്ചതിന്റെ ധീരസ്മരണകള്‍ ഇരമ്പുമ്പോള്‍ത്തന്നെയാണ് രാജ്യത്തെ രക്ഷിക്കാന്‍ യുവജനങ്ങള്‍ക്ക് വീണ്ടും പോരാട്ടത്തിനിറങ്ങേണ്ട സാഹചര്യം രൂപംകൊള്ളുന്നതെന്നത് ദുഃഖകരമായ യാഥാര്‍ഥ്യമാണ്. സ്വതന്ത്ര ഇന്ത്യയില്‍ അധികാരത്തിലേറിയവര്‍ വേഷപ്രച്ഛന്നരായ സാമ്രാജ്യത്വംതന്നെയായിരുന്നു എന്നത് തിരിച്ചറിയാന്‍ ഇന്ത്യയിലെ സാമാന്യജനത വൈകിപ്പോയിരുന്നു. അതുകൊണ്ടുതന്നെ നാടിന്റെ സമസ്ത മേഖലയെയും അവര്‍ നീരാളിക്കൈകളാല്‍ ചുറ്റിവരിഞ്ഞ് അളവറ്റ സമ്പത്തിനെ ചോര്‍ത്തിയെടുത്ത് കടത്തി. ഈ കാലയളവിനുള്ളില്‍ 70 ലക്ഷം കോടി രൂപയാണ് രാജ്യത്തുനിന്ന് കോര്‍പറേറ്റുകളും കുത്തകകളും രാഷ്ട്രീയനേതൃത്വവും വിദേശരാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്ക് കടത്തിയതെന്ന് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ഥത്തില്‍ സംഖ്യ ഇതിലും എത്രയോ അധികമാണ്. 2ജി സ്പെക്ട്രം ഇടപാടില്‍ 1,76,000 കോടി, എസ് ബാന്‍ഡ് ഇടപാടില്‍ രണ്ടുലക്ഷം കോടി, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തില്‍ ആയിരം കോടി, കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് 40,000 കോടി, കൃഷ്ണ- ഗോദാവരി തടത്തില്‍ റിലയന്‍സിന്റെ എണ്ണ പ്രകൃതിവാതക പരിവേക്ഷണവുമായി ബന്ധപ്പെട്ട് 50,000 കോടി, മധ്യപ്രദേശിലെ പന്ന- മുക്ത- താപ്തി മേഖലയിലെ വാതക പര്യവേക്ഷണം നടത്തിയ വകയില്‍ ബ്രിട്ടീഷ് കമ്പനി തട്ടിയെടുത്ത നിരവധി കോടികള്‍ തുടങ്ങി കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും കോണ്‍ഗ്രസും കാര്‍മികത്വം വഹിച്ച കുംഭകോണങ്ങളുടെ പട്ടികയോടൊപ്പം ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തിയ 10,000 കോടിയുടെ കണക്കുകളും ചേരുമ്പോള്‍ തീവെട്ടിക്കൊള്ളയുടെ പട്ടിക പെരുകിവരികയാണ്.

2ജി സ്പെക്ട്രം കേസില്‍ തിഹാര്‍ ജയിലഴിക്കുള്ളിലായ എ രാജയുടെ മൊഴി മന്‍മോഹന്‍സിങ്ങിനെയും പ്രതിക്കൂട്ടിലാക്കുന്നു. രാജയുടെ വാക്കുകള്‍ ചിദംബരത്തിലൂടെ യുപിഎ അധ്യക്ഷയുടെ നിലയും സംശയാസ്പദമാക്കുന്നു. ഉത്തരം പറയാനാകാതെ കോണ്‍ഗ്രസ് വിയര്‍ക്കുകയാണ്. പൊതുമുതല്‍ കൊള്ളയ്ക്കെതിരായ സമരത്തില്‍ അണിനിരക്കുന്നവരുടെയെല്ലാം കൂടെ കൈകോര്‍ത്തുപോവുകതന്നെ വേണം. എന്നാല്‍ , രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന നവ ലിബറല്‍ നയങ്ങളാണ് അഴിമതിയുടെ ആഴവും പരപ്പും വര്‍ധിപ്പിച്ചതെന്ന വസ്തുത വിസ്മരിച്ചുചെയ്യുന്ന സമരം ഫലവത്താവുകയില്ല. അന്ന ഹസാരെയുടെ പോരാട്ടങ്ങളുടെ പരിമിതി അതാണ്.

എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്കായി വാദിക്കാന്‍ കോണ്‍ഗ്രസ് വക്താവ് കോടതിയില്‍ ഹാജരാകുന്നു. ആ വാദം കോണ്‍ഗ്രസ് സ്വീകരിക്കുന്നു. ഭോപാല്‍ വിഷവാതകദുരന്തത്തിലെ ഇരകള്‍ക്കെതിരെ ഹാജരാകുന്നതും മോണ്‍സാന്റോയുടെ അന്തകവിത്തുകളെ ന്യായീകരിക്കുന്നതും ലോട്ടറിമാഫിയക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നതുമെല്ലാം കോണ്‍ഗ്രസിന്റെ ഉന്നതപദവിയിലിരിക്കുന്ന ആള്‍തന്നെ. ഈ കമ്പനികളുടെ ഉപദേഷ്ടാവും വക്കീലുമായി കോണ്‍ഗ്രസിന്റെ ഉന്നതനേതാവിന് തുടരാനാകുന്നത് അവിശുദ്ധകൂട്ടുകെട്ടിന്റെ നേര്‍സാക്ഷ്യമല്ലാതെ മറ്റെന്താണ്? രാജ്യത്തെ ചെറുകിട വ്യാപാരമേഖല വിദേശകുത്തകകള്‍ക്ക് തീറെഴുതിക്കഴിഞ്ഞു. ധനകാര്യമേഖലയിലെ നിയന്ത്രണങ്ങളെല്ലാം എടുത്തുകളയാന്‍ നിര്‍ദേശിക്കുന്ന ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ യുപിഎ തിടുക്കംകൂട്ടുകയാണ്. എണ്ണക്കമ്പനികളുടെ ദാക്ഷിണ്യത്തിലേക്ക് ജനങ്ങളെ എറിഞ്ഞുകൊടുത്തു. ഷെയര്‍ മാര്‍ക്കറ്റിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടത്തിലേക്ക് വിട്ടുകൊടുത്ത് പെന്‍ഷന്‍പദ്ധതി തുലയ്ക്കുന്നു. പാവപ്പെട്ടവന് നല്‍കുന്ന സബ്സിഡിയെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടുന്ന സര്‍ക്കാര്‍ , സമ്പന്നര്‍ക്ക് വന്‍ സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നു.

കേന്ദ്രത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും തികഞ്ഞ അഴിമതി ഭരണംതന്നെയാണ് യുഡിഎഫ് കാഴ്ചവയ്ക്കുന്നത്. പാമൊലിന്‍ കേസില്‍ കോടതി മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. വകുപ്പ് ഒഴിഞ്ഞാല്‍ അന്വേഷണം സുഗമവും സുതാര്യവുമാകുമെന്ന് കരുതാന്‍മാത്രം വിഡ്ഢികളാണോ കേരളത്തിലെ ജനങ്ങള്‍ ? പൊതുപണം അപഹരിച്ച കേസില്‍ കോടതി ശിക്ഷിച്ച യുഡിഎഫ് സമുന്നതനേതാവ് പഞ്ചനക്ഷത്ര ആശുപത്രിയില്‍ തികഞ്ഞ സുഖസൗകര്യങ്ങളോടെ വിലസുന്നു. നീര റാഡിയ ടേപ്പിലൂടെ കുപ്രസിദ്ധനായ അധികാരദല്ലാള്‍ തരുണ്‍ദാസിനെ, കേരളത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കേണ്ട ആസൂത്രണബോര്‍ഡില്‍ പ്രതിഷ്ഠിക്കുന്നു.

ജനവിരുദ്ധരും മൂലധനശക്തികളുടെ പിണിയാളുകളുമായ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്കെതിരെ നിരന്തരം പോരാടുകമാത്രമാണ് രാജ്യത്തെ പതനത്തില്‍നിന്ന് വീണ്ടെടുക്കാനുള്ള ഏകമാര്‍ഗം. സ്വാതന്ത്ര്യത്തിന്റെ ശോണാഭമായ സമരവീഥികളില്‍ രക്തസാക്ഷിത്വത്തിന്റെ മഹാത്യാഗംകൊണ്ട് അടയാളംകുറിച്ച ധീര ഭഗത്സിങ്, രാജ്ഗുരു, സുഖദേവ്, ചന്ദ്രശേഖര്‍ ആസാദ്, കര്‍ത്താര്‍സിങ് സരഭ, ഉദ്ധംസിങ് തുടങ്ങിയ അസംഖ്യം പോരാളികളുടെ സ്മരണകള്‍ നമ്മുടെ സമരങ്ങള്‍ക്ക് എക്കാലവും കരുത്തുപകരും. ചമ്പാരന്‍ , ചൗരിചൗരാ, ജാലിയന്‍ വാലാബാഗ് തുടങ്ങി കയ്യൂരിലും പുന്നപ്ര- വയലാറിലും പോരാട്ടങ്ങളുടെ മഹാചരിത്രം സൃഷ്ടിച്ച ഒരു നാടിനെ മൂലധനശക്തികള്‍ക്ക് അടിയറവയ്ക്കില്ലെന്ന് നാം പ്രതിജ്ഞയെടുക്കേണ്ടുന്ന സമയം എത്തിച്ചേര്‍ന്നിരിക്കുന്നു.

ടി വി രാജേഷ് (ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

  1. ജ്യത്തിന്റെ 65-ാം സ്വാതന്ത്ര്യവാര്‍ഷികം ആഘോഷിക്കുമ്പോള്‍ സേവ് ഇന്ത്യാ റാലി നാടെങ്ങും സംഘടിപ്പിക്കാന്‍ ഡിവൈഎഫ്ഐ തീരുമാനമെടുത്തിരിക്കുകയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദുര്‍ഭരണത്തെയും വൈദേശികാധിപത്യത്തെയും കെട്ടുകെട്ടിച്ചതിന്റെ ധീരസ്മരണകള്‍ ഇരമ്പുമ്പോള്‍ത്തന്നെയാണ് രാജ്യത്തെ രക്ഷിക്കാന്‍ യുവജനങ്ങള്‍ക്ക് വീണ്ടും പോരാട്ടത്തിനിറങ്ങേണ്ട സാഹചര്യം രൂപംകൊള്ളുന്നതെന്നത് ദുഃഖകരമായ യാഥാര്‍ഥ്യമാണ്. സ്വതന്ത്ര ഇന്ത്യയില്‍ അധികാരത്തിലേറിയവര്‍ വേഷപ്രച്ഛന്നരായ സാമ്രാജ്യത്വംതന്നെയായിരുന്നു എന്നത് തിരിച്ചറിയാന്‍ ഇന്ത്യയിലെ സാമാന്യജനത വൈകിപ്പോയിരുന്നു. അതുകൊണ്ടുതന്നെ നാടിന്റെ സമസ്ത മേഖലയെയും അവര്‍ നീരാളിക്കൈകളാല്‍ ചുറ്റിവരിഞ്ഞ് അളവറ്റ സമ്പത്തിനെ ചോര്‍ത്തിയെടുത്ത് കടത്തി. ഈ കാലയളവിനുള്ളില്‍ 70 ലക്ഷം കോടി രൂപയാണ് രാജ്യത്തുനിന്ന് കോര്‍പറേറ്റുകളും കുത്തകകളും രാഷ്ട്രീയനേതൃത്വവും വിദേശരാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്ക് കടത്തിയതെന്ന് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

    ReplyDelete