Wednesday, February 15, 2012

6 യൂറോപ്യന്‍ രാജ്യങ്ങളുടെ വായ്പാക്ഷമത താഴ്ത്തി

വായ്പാ പ്രതിസന്ധി അടക്കമുള്ള സാമ്പത്തികപ്രശ്നങ്ങളില്‍ വലയുന്ന യൂറോപ്പിലെ ഒമ്പത് രാജ്യങ്ങളുടെ സ്ഥിതി മോശമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് വ്യക്തമാക്കി. ഇതിനു പിന്നാലെ ഏഷ്യന്‍ വിപണിയില്‍ ചൊവ്വാഴ്ച ഡോളറും യെന്നുമടക്കമുള്ള നാണ്യങ്ങളുമായുള്ള വിനിമയത്തില്‍ യൂറോപ്യന്‍ പൊതുനാണ്യമായ യൂറോയുടെ മൂല്യം താണു. ഇറ്റലിയും സ്പെയിനും പോര്‍ച്ചുഗലുമടക്കം ആറ് രാഷ്ട്രങ്ങളുടെ വായ്പാക്ഷമതയാണ് മൂഡീസ് പല പടി താഴ്ത്തിയത്. സ്ലോവേനിയ, സ്ലോവാക്യ, മാള്‍ട്ട എന്നിവയാണ് വായ്പാക്ഷമത താഴ്ത്തപ്പെട്ട മറ്റ് രാജ്യങ്ങള്‍ . ഓസ്ട്രിയയും ഭൂഖണ്ഡത്തിലെ ഏറ്റവും പ്രബല രാജ്യങ്ങളായ ബ്രിട്ടനും ഫ്രാന്‍സും കുഴപ്പത്തിലേക്കാണെന്നും മൂഡീസ് മുന്നറിയിപ്പ് നല്‍കി. ഏകീകൃത നാണ്യമായി യൂറോ നിലനിര്‍ത്തുമെന്നും വിപണിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ ഉറപ്പു നല്‍കിയതിനാലാണ് നടപടി പരിമിതപ്പെടുത്തിയിരിക്കുന്നതെന്നും മൂഡീസ് വ്യക്തമാക്കി.

സ്പെയിനിന്റെ വായ്പാക്ഷമത എ3ല്‍ നിന്ന് രണ്ട് പടി താഴ്ത്തി എ1 ആക്കിയപ്പോള്‍ ഇറ്റലിയുടെത് എ3ല്‍ നിന്ന് ഒരുപടി താഴ്ത്തി എ2 ആക്കി. കൂടുതല്‍ മോശമായ പോര്‍ച്ചുഗലിന്റെ റേറ്റിങ് ബിഎ3ല്‍ നിന്ന് ബിഎ2ലേക്കാണ് ഒരുപടി താഴ്ത്തിയത്. വായ്പാക്ഷമത താഴ്ത്തപ്പെട്ട പല രാജ്യങ്ങളുടെയും റേറ്റിങ് കഴിഞ്ഞമാസവും മറ്റുമായി മറ്റ് പ്രധാന റേറ്റിങ് ഏജന്‍സികളായ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവേഴ്സും(എസ് ആന്‍ഡ് പി) ഫിച്ചും താഴ്ത്തിയിരുന്നു. ഇതിനിടെ സ്പെയിനിലെ 15 ബാങ്കുകളുടെ വായ്പാശേഷി എസ് ആന്‍ഡ് പി വെട്ടിക്കുറച്ചു. സ്പെയിനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളായ സാന്റാന്ദര്‍ , ബിബിവിഎ, ബാങ്കിയ, കൈക്സബാങ്ക എന്നിവയും റേറ്റിങ് താഴ്ത്തപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഇവ നാലിന്റെയും റേറ്റിങ് തിങ്കളാഴ്ച ഫിച്ചും താഴ്ത്തിയിരുന്നു.

വായ്പാ പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന ഗ്രീസ് ജനരോഷം അടിച്ചമര്‍ത്തി ചെലവുചുരുക്കല്‍ നടപടികള്‍ക്ക് തിരുമാനിച്ചതിന്റെ പിറ്റേന്നാണ് തകര്‍ച്ച നേരിടുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെയും റേറ്റിങ് മൂഡീസ് താഴ്ത്തിയത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ നാലാം പാദത്തിലും ഗ്രീക്ക് സമ്പദ്വ്യവസ്ഥ കടുത്ത മാന്ദ്യത്തില്‍തന്നെയാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകളും ചൊവ്വാഴ്ചതന്നെ പുറത്തുവന്നു. കടഭാരം കുറയ്ക്കാനെന്ന പേരിലുള്ള ചെലവുചുരുക്കല്‍ നടപടികള്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഏഴുശതമാനം ഇടിഞ്ഞതായുള്ള കണക്കുകള്‍ . കുറഞ്ഞ കൂലി വെട്ടിക്കുറച്ചും സര്‍ക്കാര്‍ ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടും മറ്റും ചെലവുചുരുക്കാനുള്ള പദ്ധതി ഞായറാഴ്ചയാണ് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകരിച്ചത്. ഇതിനെതിരെ ഉയര്‍ന്ന കലാപം ചൊവ്വാഴ്ചയും പടരുകയാണ്. കലാപത്തില്‍ 153 സ്ഥാപനങ്ങള്‍ക്ക് നാശമുണ്ടായതായും അവയില്‍ 45 എണ്ണം പാടെ തകര്‍ക്കപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചയും ബാങ്കുകള്‍ക്കും മറ്റും നേരെ ആക്രമണമുണ്ടായി.

deshabhimani 150212

1 comment:

  1. വായ്പാ പ്രതിസന്ധി അടക്കമുള്ള സാമ്പത്തികപ്രശ്നങ്ങളില്‍ വലയുന്ന യൂറോപ്പിലെ ഒമ്പത് രാജ്യങ്ങളുടെ സ്ഥിതി മോശമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് വ്യക്തമാക്കി. ഇതിനു പിന്നാലെ ഏഷ്യന്‍ വിപണിയില്‍ ചൊവ്വാഴ്ച ഡോളറും യെന്നുമടക്കമുള്ള നാണ്യങ്ങളുമായുള്ള വിനിമയത്തില്‍ യൂറോപ്യന്‍ പൊതുനാണ്യമായ യൂറോയുടെ മൂല്യം താണു. ഇറ്റലിയും സ്പെയിനും പോര്‍ച്ചുഗലുമടക്കം ആറ് രാഷ്ട്രങ്ങളുടെ വായ്പാക്ഷമതയാണ് മൂഡീസ് പല പടി താഴ്ത്തിയത്. സ്ലോവേനിയ, സ്ലോവാക്യ, മാള്‍ട്ട എന്നിവയാണ് വായ്പാക്ഷമത താഴ്ത്തപ്പെട്ട മറ്റ് രാജ്യങ്ങള്‍ . ഓസ്ട്രിയയും ഭൂഖണ്ഡത്തിലെ ഏറ്റവും പ്രബല രാജ്യങ്ങളായ ബ്രിട്ടനും ഫ്രാന്‍സും കുഴപ്പത്തിലേക്കാണെന്നും മൂഡീസ് മുന്നറിയിപ്പ് നല്‍കി. ഏകീകൃത നാണ്യമായി യൂറോ നിലനിര്‍ത്തുമെന്നും വിപണിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ ഉറപ്പു നല്‍കിയതിനാലാണ് നടപടി പരിമിതപ്പെടുത്തിയിരിക്കുന്നതെന്നും മൂഡീസ് വ്യക്തമാക്കി.

    ReplyDelete