Sunday, February 19, 2012

വാളകം: ഗണേഷിന്റെ പിഎയെ ചോദ്യം ചെയ്യണമെന്ന് പിള്ള ഗ്രൂപ്പ്

വാളകത്ത് അദ്ധ്യാപകനുനേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ മന്ത്രി ഗണേഷ്‌കുമാറിനും അദ്ദേഹത്തിന്റെ പിഎ പ്രദീപ്കുമാറിനും പങ്കുണ്ടെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കരിക്കോട് ദിലീപ് കുമാര്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഇതുവരെ യാതൊരു തുമ്പുമില്ലാതെ കിടന്ന ഈ കേസിന് ഇതോടെ പുതുജീവന്‍ കൈവന്നിരിക്കുന്നു. ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്താല്‍ യഥാര്‍ത്ഥ സംഭവം വ്യക്തമാകുമെന്നാണ് പിള്ള കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഈ കേസില്‍ ആദ്യം മുതല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു പ്രദീപ്കുമാര്‍.  സംഭവത്തിന്റെ തലേദിവസം വാളകം സ്‌കൂളില്‍ ഇദ്ദേഹം ചെന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രദീപിന്റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറും പൊലീസ് അന്ന് പരിശോധിച്ചിരുന്നു. എന്നാല്‍ ആ വഴിക്കുള്ള അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഈ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാവിന്റെ പുതിയ വെളിപ്പെടുത്തല്‍ കേസ് അന്വേഷണത്തിന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണ്.

ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനു നേരെ ആക്രമണം ഉണ്ടായിട്ട് അഞ്ച് മാസത്തോളമായി. ഏറെ വിവാദമായ ഈ കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ കഴിഞ്ഞ നവംബര്‍ മൂന്നിന് മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്തതാണ്. എന്നിട്ടും സിബിഐ കേസ് ഏറ്റെടുത്തില്ല.

കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും മകന്‍ മന്ത്രി ഗണേഷ്‌കുമാറും തമ്മിലുള്ള പോര് മൂര്‍ഛിച്ച സാഹചര്യത്തിലാണ് ഇതുവരെ ഒളിപ്പിച്ചുവച്ച രഹസ്യങ്ങളുടെ ചുരുളഴിയാന്‍ തുടങ്ങിയത്. ഇതേസമയം കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന സമിതി അംഗം മനോജ്കുമാറിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ബസുകള്‍ എറിഞ്ഞുതകര്‍ത്ത സംഭവത്തില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിനും പിഎ പ്രദീപ്കുമാറിനുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. പത്തനാപുരം, കോന്നി, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലാണ് പരാതി നല്‍കിയത്.

ഇരുവരുടെയും നിര്‍ദ്ദേശാനുസരണമാണ് ഗുണ്ടകളെ ഉപയോഗിച്ച് ബസുകള്‍ നശിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പിള്ള-ഗണേഷ്‌കുമാര്‍ പോരില്‍ പിള്ളയോടൊപ്പം നില്‍ക്കുന്നയാളാണ് മനോജ്കുമാര്‍. ബുധനാഴ്ച രാത്രിയില്‍ വിവിധ ഭാഗങ്ങളിലായി ഏഴ് യാത്രാബസുകളാണ് ആക്രമണത്തിന് ഇരയായത്. എന്നിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പിള്ള കോണ്‍ഗ്രസുകാര്‍ പരാതിപ്പെട്ടു. പിള്ള വിഭാഗം നേതാവ് കമുകുംചേരി ശ്രീരാഗത്തില്‍ എംബി ഗോപിനാഥന്‍നായരുടെ വീടിന് നേരെ കല്ലെറിഞ്ഞതായും പരാതിയുണ്ട്. കെടിയുസി (ബി) ജില്ലാപ്രസിഡന്റ് തോമസിനെ ആക്രമിച്ചതിന് പിന്നില്‍ മന്ത്രി ഗണേഷ്‌കുമാറിന്റെ പങ്ക് ഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് കെടിയുസി(ബി) യോഗം കഴിഞ്ഞദിവസം ആവശ്യപ്പെട്ടു.

janayugom 180212

1 comment:

  1. വാളകത്ത് അദ്ധ്യാപകനുനേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ മന്ത്രി ഗണേഷ്‌കുമാറിനും അദ്ദേഹത്തിന്റെ പിഎ പ്രദീപ്കുമാറിനും പങ്കുണ്ടെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കരിക്കോട് ദിലീപ് കുമാര്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഇതുവരെ യാതൊരു തുമ്പുമില്ലാതെ കിടന്ന ഈ കേസിന് ഇതോടെ പുതുജീവന്‍ കൈവന്നിരിക്കുന്നു. ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്താല്‍ യഥാര്‍ത്ഥ സംഭവം വ്യക്തമാകുമെന്നാണ് പിള്ള കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞത്.

    ReplyDelete