Wednesday, February 8, 2012

പണം തിരിമറി കേസ് ഗൂഢാലോചന: പെണ്‍കുട്ടിയുടെ അച്ഛന്‍

കോട്ടയം: സൂര്യനെല്ലി പീഡന കേസില്‍ ഇരയായ പെണ്‍കുട്ടിയെ പണം തിരിമറി കേസില്‍ കുടുക്കിയത് ഗൂഢാലോചനയാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. സൂര്യനെല്ലി കേസിലെ പ്രതികളെ ജില്ലാ കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതെ വിട്ടു. ഇതിനെതിരെ സുപ്രീംകോടതിയിലുള്ള അപ്പീല്‍ വാദം കേള്‍ക്കാന്‍ പരിഗണിച്ചിരിക്കെയാണ് പുതിയ സംഭവങ്ങള്‍ . സുപ്രീകോടതി കേസ് പരിഗണിക്കുമ്പോള്‍ പെണ്‍കുട്ടി പണം തിരിമറി കേസിലും പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി താറടിക്കാനാണ് ഗൂഡാലോചന. വില്‍പ്പന നികുതി ഓഫീസിലെ കോണ്‍ഗ്രസ് അനുകൂല സംഘടന നേതാവിനും ഈ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. കോണ്‍ഗ്രസുമായി ബന്ധമുള്ളവരുമാണ് സൂര്യനെല്ലി കേസിലെ പ്രതികള്‍ . പണം തിരിമറി നടത്തിയത് പെണ്‍കുട്ടിയാണെന്ന് എഴുതി നല്‍കാന്‍ നിര്‍ബന്ധിച്ചത് സംഘടനാ നേതാവാണ്. താന്‍ തന്നെയാണ് തിരിമറി നടത്തിയതെന്ന് കുട്ടി നല്‍കിയതായി പറയുന്ന രേഖ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. എന്നാല്‍ ഡല്‍ഹിയിലെ ചിലരുടെ കൈവശം ഇത് ലഭിച്ചതായി സൂചനയുണ്ടെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

ചങ്ങനാശ്ശേരി വില്‍പ്പന നികുതി ഓഫീസിലെ പ്യൂണായ പെണ്‍കുട്ടിയെ രണ്ട് ലക്ഷത്തിലേറെ രൂപ തിരിമറി നടത്തിയെന്ന കേസിലാണ് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2010, 2011 വര്‍ഷങ്ങളിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ഓഫീസിലെ നാലുപേരെ സര്‍ക്കാര്‍ അന്ന് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പണം ഉടന്‍ തിരികെ അടച്ചാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് സംഘടനാ നേതാവ് പറഞ്ഞിരുന്നു. തുടര്‍ന്ന് പണം തിരിച്ചടച്ചു. മകളെ ഇപ്പോഴും വേട്ടയാടാന്‍ ചിലര്‍ നിരന്തരം ശ്രമിക്കുന്നതായും അച്ഛന്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ഉന്നതരെ രക്ഷിക്കാന്‍ മകളെ ബലിയാടാക്കുകയാണ്. ഇതേക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം-അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ച അറസ്റ്റിലായ പെണ്‍കുട്ടിക്ക് ചൊവ്വാഴ്ച ജാമ്യം ലഭിച്ചില്ല. ബുധനാഴ്ച ഹാജരാക്കാന്‍ ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു.

deshabhimani 080212

2 comments:

  1. സൂര്യനെല്ലി പീഡന കേസില്‍ ഇരയായ പെണ്‍കുട്ടിയെ പണം തിരിമറി കേസില്‍ കുടുക്കിയത് ഗൂഢാലോചനയാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. സൂര്യനെല്ലി കേസിലെ പ്രതികളെ ജില്ലാ കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതെ വിട്ടു. ഇതിനെതിരെ സുപ്രീംകോടതിയിലുള്ള അപ്പീല്‍ വാദം കേള്‍ക്കാന്‍ പരിഗണിച്ചിരിക്കെയാണ് പുതിയ സംഭവങ്ങള്‍ . സുപ്രീകോടതി കേസ് പരിഗണിക്കുമ്പോള്‍ പെണ്‍കുട്ടി പണം തിരിമറി കേസിലും പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി താറടിക്കാനാണ് ഗൂഡാലോചന.

    ReplyDelete
  2. സൂര്യനെല്ലി പെണ്‍കുട്ടിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ ക്രൂര നടപടിയാണെന്ന് അന്വേഷി വിമന്‍സ് കൗണ്‍സിലിങ് സെന്റര്‍ പ്രസിഡന്റ് കെ അജിതയും സെക്രട്ടറി പി ശ്രീജയും പ്രസ്താവനയില്‍ പറഞ്ഞു. ഈ സംഭവം ഞെട്ടിക്കുന്നതാണ്. പീഡനക്കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെങ്കിലും ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ വീണ്ടും പീഡിപ്പിക്കപ്പെടുകയാണ്. സൂര്യനെല്ലി കേസില്‍ പ്രതികളില്‍ ധര്‍മരാജ് ഒഴികെ ബാക്കിയെല്ലാവരെയും വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ പെറ്റീഷന്‍ സുപ്രീം കോടതിയില്‍ വിചാരണക്കെടുക്കാനിരിക്കെയാണ് അറസ്റ്റ്. പെണ്‍കുട്ടിക്കും മാതാപിതാക്കള്‍ക്കുമെതിരെ നിരന്തരം പ്രതികാര നടപടികള്‍ സ്വീകരിക്കുന്ന പ്രതികളെ സഹായിക്കുന്നതാണ് പൊലീസിന്റെ നീക്കം. പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഇവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete