Tuesday, February 7, 2012

വിവാദങ്ങള്‍ സിപിഎം-സിപിഐ ബന്ധത്തെ ബാധിക്കില്ല: കോടിയേരി

പാര്‍ട്ടിയുടെ സംഘടനാശേഷി വര്‍ധിച്ചു

സമ്മേളന കാലയളവില്‍ സിപിഐഎമ്മിന്റെ സംഘടനാശക്തി വര്‍ധിച്ചതായി പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണന്‍ . സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ ആധാരമാക്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം കണ്‍വീനര്‍ എം വിജയകുമാര്‍ , തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

സമ്മേളന കാലയളവില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ 34,174 അംഗങ്ങളുടെ വര്‍ധനവുണ്ടായി. നിലവില്‍ പാര്‍ട്ടിയുടെ മൊത്തം മെമ്പര്‍ഷിപ്പ് 3,70,818 ആണ്. പതിനാല് ജില്ലാ കമ്മറ്റികളുടെ കീഴിലായി 28,525 ബ്രാഞ്ച് കമ്മറ്റികളും 1978 ലോക്കല്‍ കമ്മറ്റികളും 202 ഏരിയാ കമ്മറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷദ്വീപില്‍ പാര്‍ട്ടി ഘടകം ഉണ്ടാക്കണമെന്ന് കോട്ടയം സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപില്‍ പാര്‍ട്ടി കമ്മറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.

പാര്‍ലമെന്റ്, തദ്ദേശസ്വയം ഭരണം, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ച് വിശദമായ പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. എല്‍ഡിഎഫിന്റെ മികവുറ്റ
ഭരണഫലമായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 68 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത്. പാര്‍ട്ടി നേരിടുന്ന പ്രധാനവെല്ലുവിളികളായ ഇടതുപക്ഷതീവ്രവാദം, വര്‍ഗീയത തുടങ്ങിയവക്കെതിരെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇടതുപക്ഷം കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷ അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ശ്രമവും ഗൗരവത്തോടെ കാണണം. മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാചകത്വം തുടങ്ങിയ സാമൂഹ്യ വിപത്തുക്കള്‍ ചെറിയ രീതിയില്‍ പാര്‍ട്ടിക്കകത്തും കടന്നു കൂടിയിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് ഉടലെടുത്ത ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്.

വിഭാഗീയത നല്ലരീതിയില്‍ കുറയ്ക്കാന്‍ കഴിഞ്ഞു എന്നത് പാര്‍ട്ടിയുടെ സംഘടനാപരമായ വിജയമാണ് കാണിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ സിപിഎം-സിപിഐ ബന്ധത്തെ ബാധിക്കില്ല: കോടിയേരി

സിപിഐ എം സമ്മേളനത്തെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ഉന്നയിച്ച വിവാദങ്ങളും സിപിഐ എം നേതാക്കളുടെ പ്രതികരണങ്ങളും സിപിഎം-സിപിഐ ബന്ധത്തെ ബാധിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ . സമ്മേളനത്തിന്റെ ആദ്യ ദിവസത്തിലെ നടപടികള്‍ ക്രോഡീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മും സിപിഐയും നല്ലരീതിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഇടതുകക്ഷികളുടെ ഐക്യം ഏറ്റവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ട കാലഘട്ടവുമാണിത്. ഈ സാഹചര്യത്തില്‍ ചന്ദ്രപ്പന്റെ പ്രസ്താവന ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് സിപിഐ ആലോചിക്കണം. 80ന് മുന്‍പുള്ള രാഷ്ട്രീയ സാഹചര്യത്തിലേക്ക് തിരിച്ച്പോകാന്‍ സിപിഐ ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച നേതാവാണ് ചന്ദ്രപ്പന്‍ . ഇനി ചന്ദ്രപ്പന്‍ ശ്രമിച്ചാലും സിപിഐ മുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു.

രണ്ട് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കണം. സിപിഎമ്മിനെതിരായ തെറ്റായ പ്രചരണങ്ങള്‍ക്ക് മറുപടി പറയാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ മുന്നണിയിലെ എല്ലാ കക്ഷികളും ജനകീയ അടിത്തറ വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani news

1 comment:

  1. പാര്‍ലമെന്റ്, തദ്ദേശസ്വയം ഭരണം, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ച് വിശദമായ പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. എല്‍ഡിഎഫിന്റെ മികവുറ്റ
    ഭരണഫലമായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 68 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത്. പാര്‍ട്ടി നേരിടുന്ന പ്രധാനവെല്ലുവിളികളായ ഇടതുപക്ഷതീവ്രവാദം, വര്‍ഗീയത തുടങ്ങിയവക്കെതിരെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇടതുപക്ഷം കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷ അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ശ്രമവും ഗൗരവത്തോടെ കാണണം. മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാചകത്വം തുടങ്ങിയ സാമൂഹ്യ വിപത്തുക്കള്‍ ചെറിയ രീതിയില്‍ പാര്‍ട്ടിക്കകത്തും കടന്നു കൂടിയിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് ഉടലെടുത്ത ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്.

    ReplyDelete