Friday, February 17, 2012

ജുഡീഷ്യറിയോടുള്ള വെല്ലുവിളി: വി എസ്

അധികാരത്തില്‍ തുടരാന്‍ അവകാശമില്ല: കോടിയേരി

സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കാതെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി വിജിലന്‍സ് സംവിധാനം ദുരുപയോഗപ്പെടുത്തിയ ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാമൊലിന്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചതോടെ കേസ് സര്‍ക്കാര്‍ ഇടപെട്ട് അട്ടിമറിച്ചെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് വസ്തുതയാണെന്ന് തെളിഞ്ഞു. പ്രോസിക്യൂട്ടറുമായി ആലോചിക്കാതെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിജിലന്‍ സ് കേസ് കൈകാര്യംചെയ്യുകയാണ്. വിജിലന്‍സ് ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തിനു കടകവിരുദ്ധമായ റിപ്പോര്‍ട്ടാണ് തുടരന്വേഷണത്തിനുശേഷം നല്‍കിയത്. ഇത് സര്‍ക്കാര്‍ ഇടപെട്ട് കേസ് അട്ടിമറിച്ചതിന്റെ പ്രകടമായ തെളിവാണ്. നേരത്തേ വിജിലന്‍സ് ജഡ്ജിയെതന്നെ കേസില്‍നിന്നു പിന്മാറാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യം യുഡിഎഫ് സൃഷ്ടിച്ചു. ഇപ്പോള്‍ പ്രോസിക്യൂട്ടറെയും പിന്തിരിപ്പിച്ചതിലൂടെ ഫലത്തില്‍ കേസ് തുടരാന്‍ കഴിയില്ലെന്ന അവസ്ഥ വന്നിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

ജുഡീഷ്യറിയോടുള്ള വെല്ലുവിളി: വി എസ്

പാമൊലിന്‍ കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുകച്ച് പുറത്തുചാടിച്ചത് ജുഡീഷ്യറിയോടും ജനാധിപത്യസംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

പാമൊലിന്‍ ഇടപാട് നടത്തിയ കാലത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ തെളിവുണ്ടെന്ന് നിയമോപദേശം നല്‍കിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് അഡ്വ. പി എ അഹമ്മദ്. എന്നാല്‍ , ആ നിയമോപദേശം മറച്ചുവച്ചും മറികടന്നും ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് കൊടുക്കുകയാണ് വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ ചെയ്തത്. സത്യവിരുദ്ധവും യുക്തിരഹിതവുമായ ആ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി കെ ഹനീഫയെ ചീത്തവിളിച്ചും ഭീഷണിപ്പെടുത്തിയും കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു. ഇപ്പോള്‍ കേസ് കൈകാര്യംചെയ്യുന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും പുകച്ച് പുറത്തുച്ചാടിച്ചു. പ്രതിസ്ഥാനത്തുനിന്നു രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുത്സിതശ്രമങ്ങളാണ് നടത്തുന്നത്. വിജിലന്‍സിനെ ദുരുപയോഗിച്ച് കേസിലെ എല്ലാ പ്രതികളെയും രക്ഷിക്കാന്‍ മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകളും കോടതി നിരീക്ഷണങ്ങളുമെല്ലാം അവഗണിച്ചുള്ള പ്രഹസന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖേന വേണം നല്‍കാന്‍ എന്ന ചട്ടം ലംഘിച്ചാണ് ഗൂഢാലോചനയിലൂടെ മെനഞ്ഞ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. പാമൊലിന്‍ കേസ് തേച്ചുമാച്ചുകളയാന്‍ മുഖ്യമന്ത്രിയും വിജിലന്‍സ് മന്ത്രിയും വിജിലന്‍സ് വകുപ്പുമെല്ലാം ഗൂഢാലോചന നടത്തുകയും നിയമവിരുദ്ധ മാര്‍ഗങ്ങള്‍ അവലംബിക്കുകയുമാണെന്ന് വ്യക്തമായതായി വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

പാമൊലിന്‍ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദിനോട് രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പാമൊലിന്‍ കേസിനായി പ്രത്യേകം നിയമിച്ച ആളാണ് അഹമ്മദ്. അദ്ദേഹം രാജിവച്ച കാര്യം മാധ്യമപ്രവര്‍ത്തകരില്‍നിന്നാണ് അറിയുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താനുമായി ചര്‍ച്ചചെയ്യുന്നില്ലെന്ന അഹമ്മദിന്റെ ആരോപണം അദ്ദേഹം നേരത്തെ എന്തുകൊണ്ടു പറഞ്ഞില്ലെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.

deshabhimani 170212

1 comment:

  1. പാമൊലിന്‍ കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുകച്ച് പുറത്തുചാടിച്ചത് ജുഡീഷ്യറിയോടും ജനാധിപത്യസംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

    ReplyDelete