Thursday, February 16, 2012

കോലഞ്ചേരിയില്‍ സര്‍ക്കാര്‍ മാനേജ്മെന്റിനൊപ്പം

കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം അനിശ്ചിതമായി നീളാന്‍ കാരണം സര്‍ക്കാരിന്റെ അനാസ്ഥ. പ്രശ്നം പരിഹരിക്കാന്‍ ക്രിയാത്മകനിലപാട് സ്വീകരിക്കാതെ മെഡിക്കല്‍ കോളേജ് മാനേജ്മെന്റിനെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആരോപണമുയര്‍ന്നു. സര്‍ക്കാരിന്റെ നിസ്സംഗതയ്ക്കും മാനേജ്മെന്റിന്റെ പിടിവാശിക്കുമിടയില്‍ കോലഞ്ചേരിയില്‍ സമരം 19 ദിനം പിന്നിട്ടു.

പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങിയവരെയെല്ലാം വെല്ലുവിളിക്കുന്ന നിലപാടാണ് മാനേജ്മെന്റ് ആദ്യംമുതല്‍ സ്വീകരിച്ചത്. ലേക്ഷോറിലെ സമരം തീര്‍ക്കാന്‍ തയ്യാറാക്കിയ പാക്കേജ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രശ്നപരിഹാരത്തിന് താല്‍ക്കാലികമായി അംഗീകരിക്കാന്‍ നേഴ്സിങ് സംഘടനകള്‍ തയ്യാറായിരുന്നെങ്കിലും മാനേജ്മെന്റ് ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സര്‍ക്കാരിലെ ചില ഉന്നതരുമായുള്ള മാനേജ്മെന്റിന്റെ ബന്ധമാണ് തൊഴില്‍മന്ത്രിയെപോലും വെല്ലുവിളിക്കാന്‍ ഇവര്‍ക്ക് പിന്‍ബലമായത്.
ഇരുപതാം ദിനത്തിലേക്ക് കടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാത്തത് സംശയാസ്പദമാണെന്ന് നേഴ്സ് സംഘടനകള്‍ ആരോപിക്കുന്നു. ഓര്‍ത്തഡോക്സ് സഭയുടെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി മാനേജ്മെന്റിന്റെ നിലപാടിനെതിരെ കാതോലിക്ക ബാവയും ഇടവക മെത്രാപോലീത്തയും രംഗത്തുവന്നിരുന്നു. കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ (സിഐടിയു) കോലഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യമാര്‍ച്ചും സമ്മേളനവും നടത്തി. സിപിഐ എം ഏരിയകമ്മിറ്റിയംഗം സി കെ വര്‍ഗീസ് ഉദ്ഘാടനംചെയ്തു. വ്യാഴാഴ്ച പകല്‍ മൂന്നിന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനംചെയ്യും.

deshabhimani 160212

2 comments:

  1. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം അനിശ്ചിതമായി നീളാന്‍ കാരണം സര്‍ക്കാരിന്റെ അനാസ്ഥ. പ്രശ്നം പരിഹരിക്കാന്‍ ക്രിയാത്മകനിലപാട് സ്വീകരിക്കാതെ മെഡിക്കല്‍ കോളേജ് മാനേജ്മെന്റിനെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആരോപണമുയര്‍ന്നു. സര്‍ക്കാരിന്റെ നിസ്സംഗതയ്ക്കും മാനേജ്മെന്റിന്റെ പിടിവാശിക്കുമിടയില്‍ കോലഞ്ചേരിയില്‍ സമരം 19 ദിനം പിന്നിട്ടു.

    ReplyDelete
  2. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ ആശുപത്രിക്കുള്ളില്‍ പ്രധാന കവാടത്തില്‍ നിന്ന് 15 മീറ്റര്‍ മാറി സ്ഥലം അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
    നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആശുപത്രി മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ആശുപത്രിയുടെ ഒ പി ബ്‌ളോക്കിന്റെ പോര്‍ട്ടിക്കോവില്‍ നഴ്‌സുമാര്‍ സമരം നടത്തുന്നതിനെ തുടര്‍ന്ന് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തരുതെന്ന് കഴിഞ്ഞ ഫെബ്രുവരി 7 ന് കോടതി നിര്‍ദ്ദേശിച്ചിട്ടും ഇതാണ് സ്ഥിതിയെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.
    തുടര്‍ന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സമരം നടത്തുന്നതിന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആശുപത്രിയുടെ കോമ്പൗണ്ടില്‍ സമരം ചെയ്യാന്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്നതിനു പുറമേ ആശുപത്രിയില്‍ നഴ്‌സുമാര്‍ സമാധാനപരമായി സമരം നടത്തണമെന്നും മൈക്രോഫോണ്‍, ലൗഡ്‌സ്പീക്കര്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. നഴ്‌സുമാര്‍ക്ക് 2009 ലെ വിജ്ഞാപനം അനുസരിച്ച് മിനിമം വേതനം നല്‍കുന്നുണ്ടോ എന്നു വ്യക്തമാക്കി ആശുപത്രി മാനേജ്‌മെന്റ് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി സമരവുമായി ബന്ധപ്പെട്ടു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങളില്‍ നഴ്‌സുമാരുടെ സംഘടനക്ക് എതിര്‍പ്പുണ്ടെങ്കില്‍ ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കോടതി പറഞ്ഞു. കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.

    ReplyDelete