Friday, February 17, 2012

ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍:എയും ഐയും വീതിച്ചെടുത്തു

കോണ്‍ഗ്രസിന് അനുവദിച്ച 22 ബോര്‍ഡ്-കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ എ-ഐ ഗ്രൂപ്പുകള്‍ തുല്യമായി വീതിച്ചെടുത്തു. വയലാര്‍ രവി നേതൃത്വം നല്‍കുന്ന നാലാം ഗ്രൂപ്പിനും ആന്റണിയോട് അടുത്ത് നില്‍ക്കുന്നവര്‍ക്കും ഓരോ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ബാക്കി 20 ല്‍ എ-ഐ ഗ്രൂപ്പുകള്‍ പത്തെണ്ണം വീതം പകുത്തെടുത്തു. എന്നാല്‍ ഇപ്പോള്‍ അനുവദിച്ച സ്ഥാപനങ്ങളില്‍ മികച്ചവ പലതും കൈക്കലാക്കിയ ഐ ഗ്രൂപ്പിനാണ് ഏറെ നേട്ടം.

വിജയന്‍തോമസാണ് കെ ടി ഡി സി ചെയര്‍മാന്‍, ജി സി ഡി എയുടെ ചെയര്‍മാനായി എന്‍ വേണുഗോപാലിനെയും ട്രിഡ ചെയര്‍മാനായി പി കെ വേണുഗോപാലനെയും, വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണായി റോസാക്കുട്ടിയേയും തീരുമാനിച്ചതായി പത്രസമ്മേളനത്തില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു..

കെ ടി ഡി സി, ജി സി ഡി എ, കാഷ്യു ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, കെല്‍പാം, ഹോര്‍ട്ടി കോപ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയാണ് ഐ ഗ്രൂപ്പിന് ലഭിച്ച പ്രമുഖ സ്ഥാപനങ്ങള്‍. ട്രിഡ, വതിനാകമ്മിഷന്‍ ബാംബൂ കോര്‍പ്പറേഷന്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ്, യുവജനക്ഷേമ ബോര്‍ഡ് എന്നിവയാണ് എ ഗ്രൂപ്പിന് ലഭിച്ച പ്രമുഖ സ്ഥാപനങ്ങള്‍.
ഐ ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍:- വിജയന്‍ തോമസ് (കെ ടി ഡി സി), എന്‍ വേണുഗോപാല്‍ (ജി സി ഡി എ), ലാല്‍വര്‍ഗ്ഗീസ് കല്‍പ്പകവാടി (ഹോര്‍ട്ടികോപ്പ്), ആര്‍ ചന്ദ്രശേഖരന്‍ (കാഷ്യു ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍), എ ഷാനവാസ്ഖാന്‍ (കയര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്), കെ വിശ്വനാഥന്‍ (കെല്‍പാം), സി കെ രാജന്‍ (അബ്ക്കാരി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്), എന്‍ അഴകപ്പന്‍ (ടോഡി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്), ജോയി തോമസ് (കണ്‍സ്യൂമര്‍ ഫെഡ്).
എ ഗ്രൂപ്പിന്റെ ചെയര്‍മാന്‍മാര്‍:- കെ പി നൂറുദ്ദീന്‍ (ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ്), പി ജെ ജോയി (ബാംബൂ കോര്‍പ്പറേഷന്‍), പി കെ വേണുഗോപാല്‍ (ട്രിഡ), പി എസ് പ്രശാന്ത് (യുവജനക്ഷേമബോര്‍ഡ്), ജോസഫ് പെരുമ്പാലില്‍ (ഖാദി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്), എം എം ബഷീര്‍ (കോ-ഓപ്പറേറ്റീവ് പെന്‍ഷന്‍ ബോര്‍ഡ്), കുഞ്ഞിലംപള്ളി( കോ-ഓപ്പറേറ്റീവ് എക്‌സാമിനേഷന്‍ ബോര്‍ഡ്), പി സി രാമകൃഷ്ണന്‍ (ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്), കെ സി റോസക്കുട്ടി (വതിനാകമ്മിഷന്‍), കെ പി ഹരിദാസ് (ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്), ജോണ്‍ ജേക്കബ് വള്ളക്കാലില്‍ (ക്ഷീരകര്‍ഷക വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്)
കേന്ദ്ര മന്ത്രിമാരായ ആന്റണിയുടെ പ്രതിനിധിയായി ക്യാപ്റ്റന്‍ പി കെ ആര്‍ നായരെ സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാനായും വയലാര്‍ രവിയുടെ ആവശ്യപ്രകാരം കെ ആര്‍ രാജേന്ദ്ര പ്രസാദിന് കയര്‍കോര്‍പ്പറേഷനും നല്‍കിയിട്ടുണ്ട്.

ഇതില്‍ വിജയന്‍ തോമസിന്റെയും പി ജെ ജോയിയുടെയും നിയമനത്തില്‍ ആദ്യഘട്ടത്തില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും വേണ്ടി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദ് ടി വിയുടെ ഡയറക്ടര്‍ കൂടിയാണ് വിജയന്‍ തോമസ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പുമുതല്‍ ഇദ്ദേഹത്തിന് കെ പി സി സി സീറ്റ് വാഗ്ദാനം ചെയ്തിരുന്നതുമാണ്. എന്നാല്‍ പിന്നീട് തഴയപ്പെടുകയായിരുന്നു.

കെ പി സി സി ജനറല്‍ സെക്രട്ടറിയാണ് ജി സി ഡി എ ചെയര്‍മാനായി നിയമിതനായ എന്‍ വേണുഗോപാല്‍. അദ്ദേഹത്തിനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് തഴഞ്ഞതാണ്. അതിന് മുമ്പ് കൊച്ചി കോര്‍പ്പറേഷന്‍ മേയറാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ഗ്രൂപ്പ് തര്‍ക്കം മൂലം അതും നടന്നിരുന്നില്ല.

കാഷ്യു ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ച ആര്‍ ചന്ദ്രശേഖകരന്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റാണ്. കോണ്‍ഗ്രസുകാര്‍ക്ക് ബാധകമാകുന്ന ഒരാള്‍ക്ക് ഒരു പദവി എന്ന തീരുമാനം ചന്ദ്രശേഖരന്റെ കാര്യത്തില്‍ ബാധകമല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

janayugom 170212

1 comment:

  1. കോണ്‍ഗ്രസിന് അനുവദിച്ച 22 ബോര്‍ഡ്-കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ എ-ഐ ഗ്രൂപ്പുകള്‍ തുല്യമായി വീതിച്ചെടുത്തു. വയലാര്‍ രവി നേതൃത്വം നല്‍കുന്ന നാലാം ഗ്രൂപ്പിനും ആന്റണിയോട് അടുത്ത് നില്‍ക്കുന്നവര്‍ക്കും ഓരോ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ബാക്കി 20 ല്‍ എ-ഐ ഗ്രൂപ്പുകള്‍ പത്തെണ്ണം വീതം പകുത്തെടുത്തു. എന്നാല്‍ ഇപ്പോള്‍ അനുവദിച്ച സ്ഥാപനങ്ങളില്‍ മികച്ചവ പലതും കൈക്കലാക്കിയ ഐ ഗ്രൂപ്പിനാണ് ഏറെ നേട്ടം.

    ReplyDelete