Sunday, September 9, 2012

ജീവിതത്തിലും മരണത്തിലും "തോഴരായി" ബാലകൃഷ്ണന്‍


ശിവകാശി: തമ്മനായകംപട്ടിക്കാരുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിറഞ്ഞുനിന്ന ബാലകൃഷ്ണന്‍ മരണത്തിലും തൊഴിലാളികളുടെ തോഴനായി. ഏതുസമയവും പൊട്ടിത്തെറിക്കാവുന്ന പടക്കനിര്‍മാണശാലയില്‍ തൊഴിലെടുക്കുന്ന ഇവിടത്തെ ഗ്രാമീണരുടെ എല്ലാ പ്രശ്നത്തിലും സജീവമായി ഇടപെട്ട ഈ മുപ്പത്തഞ്ചുകാരന്‍ ഒടുവില്‍ മരണത്തിലും അവര്‍ക്കൊപ്പം നിന്നു. അഞ്ചിന് സദാനന്ദപുര(മുതലൈപ്പട്ടി)ത്തെ ഓംശക്തി ഫയര്‍ വര്‍ക്സിലുണ്ടായ പൊട്ടിത്തെറിയില്‍ തൊഴിലാളികളെ രക്ഷിക്കവെയാണ് വിരുദുനഗറിനും ശിവകാശിക്കും ഇടയ്ക്കുള്ള ഈ ദരിദ്രഗ്രാമത്തിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ മരണത്തിന് കീഴടങ്ങിയത്. പ്രദേശവാസികള്‍ "തോഴര്‍" (സഖാവ്) എന്നു വിശേഷിപ്പിക്കുന്ന ബാലകൃഷ്ണനടക്കം 38 പേര്‍ക്കാണ് സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ബാലകൃഷ്ണന്റെ വിയോഗം അമ്മയും ഭാര്യയും രണ്ടു മക്കളും രണ്ടു സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ മാത്രമല്ല, ഗ്രാമത്തെ തന്നെയാണ് അനാഥമാക്കിയത്.

കുടുംബം പുലര്‍ത്താന്‍ പടക്ക ഫാക്ടറികളില്‍ സാഹസികമായി തൊഴിലെടുക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സമരങ്ങളെ മുന്നില്‍നിന്ന് നയിച്ചയാളെയാണ് നാടിന് നഷ്ടപ്പെട്ടത്. ഫാക്ടറി ഉടമകളുടെ വിലക്കും ഭീഷണിയും കൂസാതെ സിഐടിയു യൂണിയന്‍ സംഘടിപ്പിക്കുന്നതിലും മുന്നിലായിരുന്നു ബാലകൃഷ്ണന്‍. ഓംശക്തി ഫാക്ടറിക്ക് സമീപത്തെ മറ്റൊരു പടക്ക ഫാക്ടറിയില്‍ ജോലിചെയ്യവെ സ്ഫോടനശബ്ദം കേട്ടപാടെ അദ്ദേഹം പുറപ്പെടുകയായിരുന്നെന്ന് സിപിഐ എം ഏരിയ സെക്രട്ടറി എം സി പാണ്ഡ്യന്‍ പറഞ്ഞു. ""പോകുംവഴി എന്നെയും മൊബൈലില്‍ വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചാണ് ഫാക്ടറി പരിസരത്തെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ബാലകൃഷ്ണന്‍ ഫാക്ടറിയുടെ അകത്തേക്ക് ഓടിച്ചെന്നു. കത്തിക്കരിഞ്ഞ ജഡമായാണ് സഖാവിനെ തിരിച്ചുകിട്ടിയത്. ഞാനും മറ്റു സഖാക്കളും നിന്നത് ഒരു കെട്ടിടത്തിനുതാഴെ ആയതിനാല്‍ കഷ്ടിച്ച് രക്ഷപ്പെട്ടു""- പാണ്ഡ്യന്‍ പറഞ്ഞു. ഒന്നരവര്‍ഷം മുമ്പ് രാജകണ്ണ ഫാക്ടറിയില്‍ 11 പേര്‍ മരിച്ച ദുരന്തത്തിലും പലരുടെയും ജീവന്‍ രക്ഷിക്കാന്‍ ബാലകൃഷ്ണന്‍ മുന്നിലുണ്ടായിരുന്നെന്ന് പാണ്ഡ്യന്‍ ഓര്‍മിച്ചു.
(എന്‍ എസ് സജിത്)

deshabhimani 090912

1 comment:

  1. തമ്മനായകംപട്ടിക്കാരുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിറഞ്ഞുനിന്ന ബാലകൃഷ്ണന്‍ മരണത്തിലും തൊഴിലാളികളുടെ തോഴനായി. ഏതുസമയവും പൊട്ടിത്തെറിക്കാവുന്ന പടക്കനിര്‍മാണശാലയില്‍ തൊഴിലെടുക്കുന്ന ഇവിടത്തെ ഗ്രാമീണരുടെ എല്ലാ പ്രശ്നത്തിലും സജീവമായി ഇടപെട്ട ഈ മുപ്പത്തഞ്ചുകാരന്‍ ഒടുവില്‍ മരണത്തിലും അവര്‍ക്കൊപ്പം നിന്നു. അഞ്ചിന് സദാനന്ദപുര(മുതലൈപ്പട്ടി)ത്തെ ഓംശക്തി ഫയര്‍ വര്‍ക്സിലുണ്ടായ പൊട്ടിത്തെറിയില്‍ തൊഴിലാളികളെ രക്ഷിക്കവെയാണ് വിരുദുനഗറിനും ശിവകാശിക്കും ഇടയ്ക്കുള്ള ഈ ദരിദ്രഗ്രാമത്തിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ മരണത്തിന് കീഴടങ്ങിയത്. പ്രദേശവാസികള്‍ "തോഴര്‍" (സഖാവ്) എന്നു വിശേഷിപ്പിക്കുന്ന ബാലകൃഷ്ണനടക്കം 38 പേര്‍ക്കാണ് സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ബാലകൃഷ്ണന്റെ വിയോഗം അമ്മയും ഭാര്യയും രണ്ടു മക്കളും രണ്ടു സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ മാത്രമല്ല, ഗ്രാമത്തെ തന്നെയാണ് അനാഥമാക്കിയത്.

    ReplyDelete