Monday, September 10, 2012

ഇരട്ടക്കൊല: ബഷീറിന്റെ പങ്ക് തള്ളാതെ കുറ്റപത്രം


അരീക്കോട് കുനിയില്‍ ഇരട്ടക്കൊല കേസില്‍ പി കെ ബഷീര്‍ എംഎല്‍എയുടെ പങ്ക് തള്ളാതെ പൊലീസ് കുറ്റപത്രം തയ്യാറാക്കി. മഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിക്കാനാണ് ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. ബഷീര്‍ അടക്കം 24 മുസ്ലിംലീഗുകാരാണ് പ്രതികള്‍. 20 പേരാണ് ഇതുവരെ അറസ്റ്റിലായത്. നടുപ്പാട്ടില്‍ കുറുവങ്ങാടന്‍ മുജീബ് (32), കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ് സഫൂര്‍ (28) എന്നിവര്‍ വിദേശത്ത് ഒളിവിലാണ്. എഫ്ഐആര്‍ പ്രകാരം പ്രതികളായ ബഷീര്‍ എംഎല്‍എയെയും ലീഗ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി എം കെ അഷ്റഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ പങ്ക് തെളിയാന്‍ കൂടുതല്‍ അന്വേഷണവും ചോദ്യംചെയ്യലും ആവശ്യമാണെന്ന് അന്വേഷണസംഘം പറയുന്നു. എന്നാല്‍ ഇവര്‍ക്ക് പങ്കില്ലെന്ന് പറയാന്‍ പൊലീസ് തയ്യാറല്ല. ബഷീറിനെ ഒരിക്കല്‍ ചോദ്യം ചെയ്തിരുന്നു. കൊലയ്ക്കുമുമ്പും ശേഷവും അറസ്റ്റിലായ പ്രതികളുമായി ബഷീര്‍ നടത്തിയ ഫോണ്‍ സംഭാഷണം പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി അറസ്റ്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

മുസ്ലിംലീഗ് പ്രവര്‍ത്തകനായ അത്തീഖ് റഹ്മാന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ഇരട്ടക്കൊല ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രം പറയുന്നു. ജൂണ്‍ പത്തിന് രാത്രി കുനിയില്‍ അങ്ങാടിയില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് കൊളക്കാടന്‍ സഹോദരന്മാരായ ആസാദിനും അബൂബക്കറിനും വെട്ടേറ്റത്. ഇരുവരും പിറ്റേന്ന് പുലര്‍ച്ചെ മരിച്ചു. കൊലപാതകത്തിന് വ്യക്തമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് കുറ്റപത്രം വിശദീകരിക്കുന്നു. അറസ്റ്റിലായ മമ്പാട് വയലിലകത്ത് ഫിറോസ്ഖാന്‍ മാപ്പുസാക്ഷിയാകും. പ്രതികള്‍ക്ക് അഭയം നല്‍കിയ യാസിര്‍ ഒഴികെയുള്ളവരെല്ലാം കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കാളികളാണെന്ന് കുറ്റപത്രത്തിലുണ്ട്. എഫ്ഐആറില്‍ ആറാം പ്രതിയായ സാഹചര്യത്തിലാണ് ബഷീറിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. കൊലപാതകത്തില്‍ ബഷീറിന്റെ പങ്ക് തള്ളിക്കളയാന്‍ അന്വേഷകസംഘം തയ്യാറായിട്ടില്ല. വിദേശത്ത് ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി മുജീബിനെ പിടികൂടിയാല്‍ മാത്രമേ ബഷീറിന്റെ പങ്കിനെക്കുറിച്ച് അറിയാനാകൂയെന്ന നിലപാടിലാണ് അന്വേഷകസംഘം.

ലീഗിന്റെ ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടി അടക്കം 20 പേരും ജയിലിലാണ്. മറ്റ് പ്രതികള്‍: കുനിയില്‍ നടുപ്പാട്ടില്‍ ഷറഫുദ്ദീന്‍ (34), എരുമാടത്ത് സഫറുള്ള (30), അന്‍വര്‍നഗര്‍ കോലത്തുംപടി അനസ് (20), അരീക്കോട് പെരുമ്പറമ്പ് സീക്കുളം റിയാസ് (30), മമ്പാട് വയലിലകത്ത് ഫിറോസ്ഖാന്‍ (30), കുനിയില്‍ മഠത്തില്‍ അബ്ദുല്‍അലി (30), വെളുത്തേടത്ത് മുഹമ്മദ്ഷരീഫ് (32), വിളഞ്ഞേടത്ത് സാനിഷ് (ചെറുമണി-28), കിഴക്കേത്തൊടി ഫത്തീം (19), ഈമാന്‍കുന്ന് ഫദല്‍ (20), വടക്കേപാലി അനവര്‍നഗര്‍ മഹ്സൂം (27), മാതാനത്ത് കുഴിയില്‍ ഷബീര്‍(ഉണ്ണിമോന്‍- 20), താഴത്തേകുന്നത്ത് വീട്ടില്‍ ഉമ്മര്‍ (34), കോഴിശ്ശേരി റാഷിദ് (23), സുഡാനി റഷീദ് (22), ചെമ്രക്കാട്ടൂര്‍ കുറുവങ്ങാടന്‍ മുക്താര്‍ (29), ഇരുമാംകടവത്ത് യാസിര്‍ (26), ഇരുമാംകുന്നത്ത് കോലോത്തുംപടി നിയാസ് (21), ആലുങ്ങല്‍ നവാസ് ഷരീഫ് (23).

deshabhimani 100912

1 comment:

  1. അരീക്കോട് കുനിയില്‍ ഇരട്ടക്കൊല കേസില്‍ പി കെ ബഷീര്‍ എംഎല്‍എയുടെ പങ്ക് തള്ളാതെ പൊലീസ് കുറ്റപത്രം തയ്യാറാക്കി. മഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിക്കാനാണ് ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. ബഷീര്‍ അടക്കം 24 മുസ്ലിംലീഗുകാരാണ് പ്രതികള്‍. 20 പേരാണ് ഇതുവരെ അറസ്റ്റിലായത്.

    ReplyDelete