Tuesday, September 11, 2012

വധഭീഷണി: പരാതി നല്‍കിയിട്ടും കോണ്‍. നേതാവിനെതിരെ കേസെടുത്തില്ല


സംഭാവന നല്‍കാന്‍ വിസമ്മതിച്ചതിന് സ്ഥാപന ഉടമയ്ശക്കതിരെ വധഭീഷണി മുഴക്കിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ല. ആഗസ്ത് 20നാണ് സംഭവം. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ ലിബ്രാ കണ്‍സ്യൂമബിള്‍സ് എന്ന സ്ഥാപനത്തിന്റെ എംഡി ആര്‍ കെ പ്രസാദിനെയാണ് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് വേണുകുമാര്‍, കൊടുങ്ങാനൂര്‍ വാര്‍ഡ് പ്രസിഡന്റ് ഹനീഫ എന്നിവര്‍ ഭീഷണിപ്പെടുത്തിയത്. ഓണാഘോഷ പരിപാടിക്ക് 10,000 രൂപ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മണ്ഡലം പ്രസിഡന്റ് സ്ഥാപനത്തില്‍ കയറി വധഭീഷണി മുഴക്കിയെന്നാണ് പരാതി. വനിതകളടക്കമുള്ള ഓഫീസ് ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. വട്ടിയൂര്‍ക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവരുടെ മുന്നില്‍വച്ചും ഭീഷണിമുഴക്കി വേണുകുമാറും സംഘവും സ്ഥലംവിട്ടു. ആര്‍ കെ പ്രസാദ് അന്നുതന്നെ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതിനല്‍കി.

എന്നാല്‍, സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പൊലീസ് കേസെടുത്തിട്ടില്ല. കേസൊതുക്കാന്‍ ജില്ലയിലെ ഒരു മന്ത്രിയും എംഎല്‍എയും സമ്മര്‍ദംചെലുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി തലസ്ഥാനത്തെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധ്യസ്ഥനായി ആര്‍ കെ പ്രസാദിനെ സമീപിച്ച് പരാതി പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയും മുഴക്കി. പൊലീസിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഭീഷണിയില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാരനായ ആര്‍ കെ പ്രസാദ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് ആക്രമണം: പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുവൈരം

വെഞ്ഞാറമൂട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീടും ഔദ്യോഗിക വാഹനവും ആക്രമിക്കപ്പെട്ടതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുവൈരമെന്ന് ആരോപണം. സംഭവത്തിന്റെ പേരില്‍ നെല്ലനാട്ട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ആഗസ്ത് രണ്ടിന് അര്‍ധരാത്രിയാണ് വലിയകട്ടയ്ക്കാലിലെ വീടിനും ഔദ്യോഗിക വാഹനത്തിനുംനേരെ ആക്രമണമുണ്ടായത്. ഇതിനു പിന്നില്‍ ആരാണെന്ന് അറിയില്ലെന്ന് പത്രമാധ്യമങ്ങളോട് ആദ്യം പ്രതികരിച്ച പ്രസിഡന്റ് ഐ വിഭാഗം നേതാക്കന്മാരുമായി കൂടിയാലോചിച്ച ശേഷം ആക്രമണം സപിഐ എമ്മിന്റെ മേല്‍ കെട്ടിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കുകയുംചെയ്തു. അന്വേഷണം പുരോഗമിച്ചതോടെ സംഭവത്തിനു പിന്നില്‍ ഒരുവിഭാഗം കോണ്‍ഗ്രസുകാരും സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവരുമാണെന്ന സംശയം ബലപ്പെട്ടു. അന്വേഷണം ഇവരിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് പേരൂര്‍ക്കട സ്വദേശികളായ മൂന്നുപേരെ ആലന്തറ മുരൂര്‍ക്കോണത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം യഥാര്‍ഥ പ്രതികളിലേക്ക് നീങ്ങിയതോടെ കോണ്‍ഗ്രസുകാര്‍ ഉന്നത ഇടപെടല്‍ നടത്തി അന്വേഷണം മരവിപ്പിക്കുകയും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഇത് കോണ്‍ഗ്രസില്‍ തന്നെ എതിരഭിപ്രായത്തിന് വഴിവച്ചു.

രമണി പി നായരുടെ വലംകൈയും പഞ്ചായത്ത് അംഗവുമായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുന്നതുവരെ സ്റ്റേഷനില്‍ തമ്പടിക്കുകയും ചെയ്തിരുന്നു. സംഭവത്തിനു പിന്നില്‍ ഇയാള്‍ ഉള്‍പ്പെടെയുള്ള ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം കൂടുതല്‍ ശക്തിപ്പെട്ടു. സംഭവം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ആരെയും അറസ്റ്റുചെയ്യാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ജില്ലയിലെ പ്രമുഖയായ കോണ്‍ഗ്രസ് നേതാവ് അന്‍സജിത റസ്സലിനെ ജില്ലാപഞ്ചായത്ത് പ്രസിഡന്റാക്കാതിരിക്കുന്നതിനുവേണ്ടി ഐ ഗ്രൂപ്പുകാര്‍ നടത്തുന്ന ആസൂത്രിത നാടകങ്ങളാണ് ആക്രമണസംഭവങ്ങള്‍ക്ക് പിന്നിലെന്ന് മറുവിഭാഗം ആരോപിച്ചു.

deshabhimani 110912

1 comment:

  1. സംഭാവന നല്‍കാന്‍ വിസമ്മതിച്ചതിന് സ്ഥാപന ഉടമയ്ശക്കതിരെ വധഭീഷണി മുഴക്കിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ല.

    ReplyDelete