Tuesday, January 29, 2013

പ്രതിരോധ ഇടപാട് തുറുപ്പു ചീട്ടാക്കി ചെന്നിത്തലയെ ഉമ്മന്‍ചാണ്ടി ഒതുക്കി


തൃശൂര്‍: എന്‍ എസ് എസ് സമ്മര്‍ദ്ദത്തിനുമേല്‍ അതേനാണയത്തില്‍ തിരിച്ചടിച്ച് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രനേതൃത്വവും കൂച്ചുവിലങ്ങിട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന ആയുധ ലോഹ ഇടപാട് കേസിലെ പ്രതി സുബി മല്ലിയുടെ വെളിപ്പെടുത്തലുകള്‍ വിവാദമാകാതിരിക്കാന്‍ എന്‍ എസ് എസ് കളിച്ച രാഷ്ട്രീയ നാടകത്തിനാണ് ശക്തമായ തിരിച്ചടിയാവുന്നത്. അതേസമയം, വിവാദമായ ആയുധ ലോഹ ഇടപാട് കേസ് തേച്ചുമാച്ചുകളയാനുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രമവും ശക്തമായി. മന്ത്രിസഭാ പുനഃസംഘടനാ വിവാദം കൊഴുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് പ്രതിരോധ മന്ത്രി ആന്റണിയുടെയും നിര്‍ദേശം.

മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന എന്‍ എസ് എസിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞ ഉമ്മന്‍ചാണ്ടി, പ്രശ്‌നം കൂടുതല്‍ വഷളാവാതിരിക്കാന്‍ സുകുമാരന്‍ നായരുള്‍പ്പടെയുള്ള സാമുദായിക നേതാക്കളെ നിയന്ത്രിക്കാന്‍ ചെന്നിത്തലക്ക് അന്തിമ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. ആയുധ ഇടപാട് കേസും ഇടനിലക്കാരി സുബി മല്ലിയുമായുള്ള ബന്ധവും വിവാദമാക്കുമെന്ന ഭീഷണിയുടെ പിറകെ രമേശ് ചെന്നിത്തല തന്റെ 'നിലപാട്' അറിയിക്കുകയും ചെയ്തു. പാര്‍ട്ടിയും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പും മാത്രമാണ് തന്റെ മുന്നിലെ പ്രധാനലക്ഷ്യമെന്ന കെ പി സി സി അധ്യക്ഷന്റെ നിലപാട് ഗതികേടിനെ തുടര്‍ന്നായിരുന്നു. 'ചെന്നിത്തലയ്ക്ക് തന്നോടോ മറിച്ചോ യാതൊരു എതിരഭിപ്രായങ്ങളില്ലെന്നും സര്‍ക്കാരിനെ ഏറ്റവും അധികം സഹായിക്കുന്നത് ചെന്നിത്തലയാണെന്നും താന്‍ ഈ പറയുന്നത് കാലം തെളിയിക്കുമെന്നു'മാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. സുബി മല്ലിയെയും ആയുധ കേസിനെയും മറപറ്റിയുള്ള മുഖ്യമന്ത്രിയുടെ ഈ ഭീഷണിക്ക് പിറകെയാണ് ലോകസഭാ തെരഞ്ഞെടുപ്പും പാര്‍ട്ടിയും മാത്രമേ തന്റെ മുന്നിലുള്ളൂവെന്ന് ചെന്നിത്തല പറഞ്ഞുതീര്‍ത്തത്.

ആയുധ ലോഹ ഇടപാടുകാരി സുബി മല്ലി സി ബി ഐക്ക് നല്‍കിയ മൊഴി കോണ്‍ഗ്രസ് നേതൃത്വത്തെയാകെ ഞെട്ടിച്ചിരുന്നു. വാര്‍ത്ത വിവാദമാകാതിരിക്കാനുള്ള എന്‍ എസ് എസ്-ചെന്നിത്തല തന്ത്രമാണ് ഇപ്പോഴത്തെ പുനഃസംഘടനാ വിവാദമെന്ന ഉറച്ച വിശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ ക്യാമ്പ്. ഇത് കണ്ടറിഞ്ഞുള്ള നീക്കത്തില്‍ ഹൈക്കമാണ്ടിനെയും പ്രതിരോധ മന്ത്രി എ കെ ആന്റണിയെയും ഫലപ്രദമായി ഉപയോഗിക്കാനും ഉമ്മന്‍ചാണ്ടിക്കായി. യുഡിഎഫിലെ ലീഗുള്‍പ്പടെയുള്ള ഘടകകക്ഷികളെക്കൊണ്ടും വിഷയത്തില്‍ ശക്തമായി ഇടപെടീക്കാനും അദ്ദേഹത്തിനായി.

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാക്കിയ സുബി മല്ലിയുടെ വെളിപ്പെടുത്തല്‍ പുറത്ത് കാര്യമായി പ്രചരിക്കാതിരിക്കാന്‍ ലക്ഷങ്ങളൊഴുകിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആദ്യദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രമുഖ 'മലയാള' പത്രമടക്കം ഈ കേസില്‍ തുടര്‍ച്ച നടത്തിയില്ല. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന വാര്‍ത്ത ചാനലുകളും കൈകാര്യം ചെയ്തില്ല.

കേസില്‍ പ്രധാന പ്രതിയായ സുബി മല്ലിയെ കൊച്ചിയില്‍ നാലുദിവസം ചോദ്യം ചെയ്ത സി ബി ഐ ഉദ്യോഗസ്ഥര്‍ അവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത ശേഷമാണ് വിട്ടയച്ചത്. ആയുധ ലോഹ ഇടപാടിനായി കേരളത്തില്‍ സഹായിച്ച രാഷ്ട്രീയ നേതാവിന്റേതുള്‍പ്പടെ മുഴുവന്‍ വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കേസിന്റെ മറ്റു എല്ലാകാര്യങ്ങളും ഏറ്റുപറയാമെന്ന് സമ്മതിച്ച സുബി മല്ലിയെ മാപ്പുസാക്ഷിയാക്കാനാണ് സി ബി ഐ ശ്രമം. കേസിലെ ബഹുഭൂരിപക്ഷം പ്രതികളും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നതാണ് ഈ നീക്കത്തിന് പിന്നില്‍. കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ കേസിന് ഗുണകരമായെന്ന സൂചനയും സി ബി ഐ ഉദ്യോഗസ്ഥര്‍ നല്‍കുന്നു.
(വത്സന്‍ രാമംകുളത്ത്) janayugom

ആയുധ ഇടപാടിലെ അഴിമതി; ഉദ്യോഗസ്ഥരെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

കൊച്ചി: പ്രതിരോധ സ്ഥാപനങ്ങളിലേക്ക് സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങിയതിലെ ചെയ്തതിലെ അഴിമതി അന്വേഷിക്കുന്ന സി ബി ഐ സംഘം ആയുധ ഫാക്ടറികളിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചു. ഇന്നും നാളെയുമായി ഉദ്യോഗസ്ഥരെ കൊച്ചിയിലെ സി ബി ഐ ഓഫീസില്‍ ചോദ്യം ചെയ്യും. ഹൈദരാബാദിലെ മേഡക് ഓര്‍ഡനന്‍സ് ഫാക്ടറിയിലെയും ചെന്നൈയിലെ ആവഡി ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെയും കരാറുകള്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ കേസില്‍ പ്രതികളാകില്ലെന്നാണ് സൂചന. സ്‌പെയര്‍പാര്‍ട്‌സ് ഇടപാടിലെ ഇടനിലക്കാരിയായ സുബി മല്ലിയുമായി വ്യക്തി ബന്ധമുള്ള ചില ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തിക്കുന്നതിന് മുന്നോടിയായാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കുന്നതെന്നാണ് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചത്. രണ്ട് ആയുധ ഫാക്ടറികളിലും സി ബി ഐ കഴിഞ്ഞ 16ന് നടത്തിയ റെയ്ഡില്‍ കരാര്‍ ക്രമക്കേട് വ്യക്തമാക്കുന്ന രേഖകള്‍ പിടിച്ചെടുത്തിരുന്നു. ആദ്യം കുറഞ്ഞ നിരക്കില്‍ മറ്റൊരു കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി റിടെന്‍ഡര്‍ വിളിച്ചാണ് മുന്‍ഗണന മറികടന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ആന്റ്് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡിന് കൂടിയ തുകക്ക് ഉറപ്പിച്ച് നല്‍കിയത്. സുബി മല്ലിയുടെ സ്വാധീനത്തിന് വഴങ്ങി ടെണ്ടറില്‍ ക്രമക്കേട് കാട്ടിയ ഉന്നത ഉദ്യോസ്ഥര്‍ക്കെതിരായ തെളിവുകള്‍ ശേഖരിക്കുകയാണ് സി ബി ഐ ഇപ്പോള്‍. 1.55 കോടി രൂപയുടെ കരാറാണ് എസ് ഐ എഫ് എല്ലിന് നല്‍കിയിരുന്നത്. ഇതില്‍ നിന്ന് കമ്മീഷനായി സുബി മല്ലിക്ക് ലഭിച്ച 18 ലക്ഷത്തില്‍ എത്രരൂപ ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്റെ എക്കൗണ്ടിലെത്തിയെന്നാണ് സിബിഐ പരിശോധിക്കുന്നത്.

അതേസമയം സി ബി ഐ കഴിഞ്ഞ 16ന് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. 150 തരം രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ആവഡി, മേഡക് ആയുധ ഫാക്ടറികളില്‍ നിന്നും തൃശൂര്‍ എസ് ഐ എഫ് എല്ലില്‍ നന്നും പിടിച്ചെടുത്തിട്ടുള്ള കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍, സുബിമല്ലിയുടെ മുംബൈയിലെ ഓഫീസില്‍ നിന്നും വസതിയില്‍ നിന്നും പിടിച്ചെടുത്ത  രേഖകള്‍, എസ് ഐ എഫ് എല്‍ എം ഡിയായിരുന്ന ഡോ. എസ് ഷാനവാസിന്റെും സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വല്‍സന്റെയും വസതികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവരുടെ വസതികളില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ലാപ് ടോപ്പുകള്‍, മൂന്ന് കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവ കോടതിയുടെ അനുമതി ലഭിക്കുന്ന മുറക്ക് വിശദമായ പരിശോധനക്കായി സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്കയക്കും.

janayugom 290113

1 comment:

  1. http://anilphil.blogspot.com/2013/01/blog-post_30.html

    PLEASE READ THIS ARTICLE TOO

    ReplyDelete