Saturday, January 26, 2013

സ്ലാബ് മാറ്റത്തിന്റെ മറവിലും റെയില്‍വേ കൊള്ള


യാത്രാനിരക്ക് സ്ലാബ് മാറ്റത്തിലൂടെ റെയില്‍വേയുടെ വന്‍തട്ടിപ്പ്. സീസണ്‍ ടിക്കറ്റുകാര്‍ക്ക് സ്ലാബ്മാറ്റം ഇടിത്തീയായി. ടിക്കറ്റ് നിരക്കില്‍ ചെറിയ വര്‍ധനയേ ഉള്ളൂവെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. എന്നാല്‍, ടിക്കറ്റ് നിരക്കിലെ സ്ലാബ് മാറ്റിയതോടെ യാത്രക്കാര്‍ക്ക് വന്‍വര്‍ധന അനുഭവപ്പെടുന്നു. സീസണ്‍ ടിക്കറ്റ് സ്ലാബ് 20 കിലോമീറ്റര്‍വരെ 85 രൂപയാണ്. നേരത്തെ ഇത് 25 കിലോമീറ്റര്‍ വരെയായിരുന്നു.

കണ്ണൂരില്‍ നിന്ന് തലശേരിയിലേക്ക് 21 കിലോമീറ്റര്‍ ദൂരമുള്ളതിനാല്‍ അടുത്ത സ്റ്റേജായ 160 രൂപ ഒരുമാസത്തെ സീസണ്‍ ടിക്കറ്റ് നിരക്കായി നല്‍കണം. നേരത്തെ 115 രൂപയായിരുന്നു. 40 ശതമാനമാണ് വര്‍ധന. കണ്ണൂര്‍- നീലേശ്വരം 190ല്‍നിന്ന് 235 ആയും കണ്ണൂര്‍- ചെറുവത്തൂര്‍ 175ല്‍നിന്ന് 235 ആയും ഉയര്‍ന്നു. 21മുതല്‍ 45 കിലോമീറ്റര്‍വരെ 160 രൂപ, 46-70വരെ 235, 71-100 വരെ 310, 101-135വരെ 385, 136-170വരെ 460 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.

ഫസ്റ്റ്ക്ലാസ് സീസണ്‍ടിക്കറ്റ് നിരക്ക് മിനിമം 280 രൂപയായും 150 കിലോമീറ്റര്‍വരെ 1750 രൂപയുമായി വര്‍ധിച്ചു. ചുരുക്കം യാത്രക്കാര്‍ക്ക് സ്ലാബ് മാറ്റം ഗുണമാണെങ്കിലും ബഹുഭൂരിപക്ഷത്തിനും തിരിച്ചടിയാണ്. ദിവസേന കോടിക്കണക്കിന് രൂപയുടെ അധികവരുമാനമാണ് സ്ലാബ്മാറ്റത്തിലൂടെമാത്രം റെയില്‍വേക്ക് ലഭിക്കുന്നത്. സ്ലാബ് പുനര്‍നിര്‍ണയിച്ചതിലും വലിയ കള്ളക്കളിയുണ്ട്. കൂടുതല്‍ യാത്രക്കാരുള്ള സ്ലാബുകളിലെല്ലാം നിരക്ക് കുത്തനെ വര്‍ധിച്ചപ്പോള്‍ കുറച്ചുപേര്‍ യാത്രചെയ്യുന്ന സ്ലാബിലാണ് കുറവ്.
(പി കെ ബൈജു)

deshabhimani 260113

No comments:

Post a Comment