Thursday, March 6, 2014

സംസ്ഥാനത്ത് 2.38 കോടി വോട്ടര്‍മാര്‍; 21,424 ബൂത്ത്

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 21,424 ബൂത്തുകള്‍ സജ്ജമാക്കും. 20 മണ്ഡലങ്ങളിലായി 2,37,92,770 വോട്ടര്‍മാരാണുള്ളത്. സ്ത്രീവോട്ടര്‍മാരാണ് ഇക്കുറിയും കൂടുതല്‍. പുതുക്കിയ പട്ടികയില്‍ 1,23,49,345 പേര്‍ സ്ത്രീകളാണ്. 18-19 വയസ്സിനിടയിലുള്ള 4,17,490 പേര്‍ പുതുതായി വോട്ടര്‍ പട്ടികയിലുണ്ട്. ഇതില്‍ 2,29,389 പേര്‍ പുരുഷന്മാരും 1.88 ലക്ഷം സ്ത്രീകളുമാണ്. പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുള്ളതിനാല്‍ വോട്ടര്‍മാരുടെ എണ്ണം വീണ്ടും വര്‍ധിക്കും. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2,18,59,536 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. 19,32,834 പേരാണ് ഇക്കുറി വര്‍ധിച്ചത്.

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ടര്‍മാര്‍. 28,35,925 പേര്‍. 5,50,411 വോട്ടര്‍മാരുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. തൊട്ടടുത്ത് ഇടുക്കിയും-8,29,872. 1650 വോട്ടര്‍മാര്‍ക്ക് ഒന്ന്് എന്ന നിലയിലാണ് ബൂത്തുകള്‍ ക്രമീകരിക്കുക. ഒരു വോട്ടര്‍ കൂടിയാല്‍ ഒരു ബൂത്തുകൂടി ഏര്‍പ്പെടുത്തും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20,508 ബൂത്താണ് ഉണ്ടായിരുന്നത്. ഇക്കുറി 86,000 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കലക്ടര്‍മാരെയാണ് ലോക്സഭാ മണ്ഡലത്തിന്റെ റിട്ടേണിങ് ഓഫീസര്‍മാരായി നിയോഗിച്ചത്. ഏഴ് കലക്ടര്‍മാര്‍ക്ക് രണ്ട് മണ്ഡലങ്ങളുടെ വീതം ചുമതലയുണ്ട്. 140 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയും നിയമിച്ചു. 20 വീതം പൊതു നിരീക്ഷകരും 20 തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും ഉണ്ടാകും. വാര്‍ത്താ വിനിമയസംവിധാനങ്ങള്‍ ലഭ്യമല്ലാത്ത ഇടമലക്കുടിപോലെയുള്ള ബൂത്തുകളില്‍ ഹാം റേഡിയോ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും.

ഫലമറിയാന്‍ 35 ദിവസത്തെ കാത്തിരിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതായിരിക്കും വരുന്ന പൊതുതെരഞ്ഞെടുപ്പ്. ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് മെയ് 12ന് അവസാനിക്കുമ്പോള്‍ ഒമ്പത് ഘട്ടം പൂര്‍ത്തിയാകും. വിജ്ഞാപനമിറങ്ങി 72 ദിവസത്തിന് ശേഷം ഫലപ്രഖ്യാപനം. കേരളത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞ് ഫലമറിയാന്‍ 35 ദിവസം കാത്തിരിക്കണം. ഇതിനുമുമ്പ് കൂടുതല്‍ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത് 2009ല്‍. ഏപ്രില്‍ 16ന് തുടങ്ങി മെയ് 13 വരെ അഞ്ച് ഘട്ടം. 2004ല്‍ നാല് ഘട്ടമായിരുന്നു. ഏപ്രില്‍ 20 മുതല്‍ മെയ് 10 വരെയായിരുന്നു അന്ന്. 1998ല്‍ മൂന്ന് ഘട്ടം. രണ്ട് ഘട്ടം വോട്ടെടുപ്പിലൂടെ ശ്രദ്ധേയമായത് 1991ലെ തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ജനവിധി കോണ്‍ഗ്രസിന് എതിരായി. എന്നാല്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷം ഉടലെടുത്ത സഹതാപതരംഗം പി വി നരസിംഹറാവുവിനെ അധികാരത്തിലേറ്റി.

deshabhimani

No comments:

Post a Comment