Friday, March 21, 2014

എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരില്‍നിന്ന് ലീഗ് കോടികള്‍ പിരിക്കുന്നു

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുസ്ലിംലീഗ് ജില്ലയിലെ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരില്‍നിന്നും കോടികള്‍ പിരിക്കുന്നു. ഹൈസ്കൂളുകളില്‍നിന്ന് രണ്ട് കോടിയും ഹയര്‍സെക്കന്‍ഡറിയില്‍നിന്ന് മൂന്ന് കോടിയും പിരിക്കാനാണ് പദ്ധതി. കഴിഞ്ഞദിവസം മലപ്പുറത്തെ ഹോട്ടലില്‍ മാനേജര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താണ് ലീഗ് ജില്ലാ നേതൃത്വം തീരുമാനം അറിയിച്ചത്. ഓരോ മാനേജരും പത്തുമുതല്‍ 20 ലക്ഷംവരെ നല്‍കണം. അടുത്ത അധ്യയനവര്‍ഷം അധിക ബാച്ചും കോഴ്സും അനുവദിക്കാമെന്നാണ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ലഭിച്ച വാഗ്ദാനം. സ്കൂളുകള്‍ ആവശ്യപ്പെടുന്ന കോഴ്സും ബാച്ചും അനുവദിക്കും. ആവശ്യമുള്ള കോഴ്സുകളുടെയും സീറ്റുകളുടെയും എണ്ണം യോഗത്തില്‍ത്തന്നെ എഴുതി വാങ്ങിയതായാണ് വിവരം.

അധ്യാപക-വിദ്യാര്‍ഥി അനുപാതം മാനേജ്മെന്റ് സ്കൂളുകള്‍ക്ക് അനുകൂലമാക്കി മാറ്റിയതിന് പ്രത്യുപകാരമായാണ് ഹൈസ്കൂള്‍ മാനേജര്‍മാരില്‍നിന്നും പണം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ഹൈസ്കൂള്‍ തലത്തില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 ആണ്. എന്നാല്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് പ്രത്യേക പരിഗണനയിലൂടെ ഇത് 1:35 ആയി കുറച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തസ്തിക നിര്‍ണയം നടത്തുമ്പോള്‍ അധ്യാപക തസ്തിക നഷ്ടപ്പെടാതിരിക്കാനാണ് ഈ സഹായം. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഈ പരിഗണനയില്ല. രണ്ട് വര്‍ഷം തസ്തിക നിര്‍ണയം നടത്താത്തതിനാല്‍ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ പഴയ തസ്തികയുടെ അനുപാതത്തിലാണ് അധ്യാപക നിയമനം നടത്തിയത്. 1:45 അനുപാതത്തില്‍ തസ്തിക നിര്‍ണയിച്ചാല്‍ പുതുതായി നിയമിക്കപ്പെട്ടവര്‍ക്കെല്ലാം ജോലി നഷ്ടമാകും. ലീഗ് ഇടപെട്ടാണ് ഇത് സാധ്യമാക്കിയത്. തസ്തിക നിര്‍ണയം സംബന്ധിച്ച അന്തിമ ഉത്തരവില്‍ നിലവില്‍ മാനേജ്മെന്റിന് എതിരായ എല്ലാ നിബന്ധനകളും എടുത്തുകളയുമെന്നും ലീഗ് നേതാക്കള്‍ ഉറപ്പ് നല്‍കിയതായാണ് വിവരം.

deshabhimani

No comments:

Post a Comment