Saturday, March 19, 2011

കര്‍ഷക കരുത്തുമായി കന്നിയങ്കത്തിന്

മികച്ച കര്‍ഷകനും സഹകാരിയുമായ കെ കുഞ്ഞിരാമന്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. കര്‍ഷകസംഘം ജില്ലാട്രഷററായ കുഞ്ഞിരാമന്‍ കര്‍ഷക സമരങ്ങളുടെ മുന്നണി പോരാളിയാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിലാകെ സൌഹൃദമുള്ള നേതാവാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് വന്നത്. ഹൈസ്കൂള്‍ പഠനകാലത്ത് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ ചൈന ചാരന്മാരെന്ന് മുദ്രകുത്തി ഭരണകൂടം ജയിലിലടച്ചതിനെതിരെ പ്രകടനം നടത്തി 45 ദിവസം സെന്‍ട്രല്‍ ജയിലില്‍ കിടന്ന സമര വീര്യവുമായാണ് പാര്‍ടിയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നത്.

പള്ളിക്കര പഞ്ചായത്തില്‍ ആലക്കോട്ട് ചന്തു മണിയാണിയുടെയും കുഞ്ഞമ്മ അമ്മയുടെയും മകനായി കര്‍ഷക കുടുംബത്തില്‍ പിറന്ന കെ കുഞ്ഞിരാമന്‍ പെരിയ ഹൈസ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പുരോമന പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനായത്. വിദ്യാര്‍ഥിയായ കുഞ്ഞിരാമനെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കാതെയാണ് ഭരണകൂടം ജയിലിലടച്ചത്. ജയിലില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ തറവാട്ട് കാരണവര്‍ വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം കുഞ്ഞിരാമന്റെ രക്ഷിതാക്കളും ബന്ധുക്കളും കമ്യൂണിസ്റ്റ് പാര്‍ടിയും നേതാക്കളുമായിരുന്നു.

1964 മുതല്‍ സിപിഐ എം അംഗമായ കുഞ്ഞിരാമന്‍ അതേവര്‍ഷം തന്നെ ബൂത്ത് സെക്രട്ടറിയും ബൂത്ത് ഏജന്റുമായി പ്രവര്‍ത്തിച്ചു. 1971 ല്‍ കാര്‍ഷിക പരിഷ്കരണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് 30 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നു. പത്തു വര്‍ഷമായി സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. 12 വര്‍ഷം സിപിഐ എം പള്ളിക്കര ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്വൈഎഫ് ഹൊസ്ദുര്‍ഗ് താലൂക്ക് ജോയിന്റ് സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 20 വര്‍ഷമായി പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കെ കുഞ്ഞിരാമന്‍ ജില്ലയിലെ അറിയപ്പെടുന്ന സഹകാരിയാണ്. 15 വര്‍ഷമായി കേരഫെഡ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും ബേക്കല്‍ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമാണ്. പൊതു പ്രവര്‍ത്തനത്തോടൊപ്പം കാര്‍ഷിക വൃത്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഴയ പത്താം ക്ളാസുകാരന്‍ പരമ്പരാഗത കര്‍ഷകന്‍ കൂടിയാണ്. പത്മിനിയാണ് ഭാര്യ. മധുസൂദനന്‍ (ഗള്‍ഫ്), കലാവതി (അധ്യാപിക), പത്മരാജന്‍ എന്നിവരാണ് മക്കള്‍.

ദേശാഭിമാനി 190311

1 comment:

  1. മികച്ച കര്‍ഷകനും സഹകാരിയുമായ കെ കുഞ്ഞിരാമന്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. കര്‍ഷകസംഘം ജില്ലാട്രഷററായ കുഞ്ഞിരാമന്‍ കര്‍ഷക സമരങ്ങളുടെ മുന്നണി പോരാളിയാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിലാകെ സൌഹൃദമുള്ള നേതാവാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് വന്നത്. ഹൈസ്കൂള്‍ പഠനകാലത്ത് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ ചൈന ചാരന്മാരെന്ന് മുദ്രകുത്തി ഭരണകൂടം ജയിലിലടച്ചതിനെതിരെ പ്രകടനം നടത്തി 45 ദിവസം സെന്‍ട്രല്‍ ജയിലില്‍ കിടന്ന സമര വീര്യവുമായാണ് പാര്‍ടിയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നത്.

    ReplyDelete