Saturday, March 26, 2011

പുണ്ണാക്ക് തരാത്തവന്റെ എണ്ണ വാഗ്ദാനം

ഇതു കൊടുക്കാന്‍ കൂട്ടിയ നേര്‍ച്ചയോ?

'എണ്ണയാട്ടുന്നിടത്ത് ചെന്നാല്‍ പുണ്ണാക്ക് തരാത്തവനാണ് വീട്ടില്‍ ചെന്നാല്‍ എണ്ണ തരുന്നത്'. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈ പഴഞ്ചൊല്ല് ഓര്‍ത്തുപോകും.

എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപ അരി എപിഎല്‍ വിഭാഗത്തിനുകൂടി കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ അതില്‍ മണ്ണുവാരിയിട്ടവരാണ് ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി കൊടുക്കുമെന്നു പറയുന്നത്.

കോണ്‍ഗ്രസ് എപ്പോഴും അങ്ങനെയാണ്; തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകില്ല. 'ഗരീബി ഹഠാവോ' മുതല്‍ എന്തെല്ലാം കേട്ടിരിക്കുന്നു. വോട്ട് പെട്ടിയിലാകുന്നതോടെ കോണ്‍ഗ്രസുകാര്‍ പ്രകടനപത്രിക മറക്കും. അടുത്ത തെരഞ്ഞെടുപ്പിന് പിന്നെയും പൊടിതട്ടിയെടുക്കും.എന്തായാലും ഇത്തവണ കിടിലന്‍ പ്രകടനപത്രികതന്നെ. ഇത് തമിഴ്നാട്ടില്‍നിന്നുള്ള ഇറക്കുമതിയാണെന്നു പറയുന്നവരുമുണ്ട്.

ഒരു രൂപയ്ക്ക് മാസം 35 കിലോ അരി. പത്താംക്ളാസിലെ കുട്ടികള്‍ക്കെല്ലാം സൈക്കിള്‍. പ്ളസ്ടു വിദ്യാര്‍ഥികള്‍ക്ക് സൌരോര്‍ജ വിളക്ക്, ബൈക്കിനും കംപ്യൂട്ടറിനും പലിശരഹിത വായ്പ, അവശ കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം രൂപയും പെന്‍ഷനും, കര്‍ഷകര്‍ക്ക് മൂന്നുശതമാനം പലിശയ്ക്ക് വായ്പ... കുറ്റം പറയരുതല്ലോ കേട്ടാല്‍ ആരും സ്തംഭിച്ചുപോകും.

മൂന്നു രൂപയ്ക്ക് അരി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതുവരെ നടപ്പാക്കിയില്ലെന്നു മാത്രമല്ല,  കേരളത്തിനുള്ള റേഷന്‍വിഹിതം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ പോയിട്ട് സര്‍വകക്ഷി സംഘമായി കേന്ദ്രത്തിന് നിവേദനം കൊടുക്കാന്‍പോലും യുഡിഎഫ് വിസമ്മതിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ പാചകഗ്യാസിന് കിട്ടിക്കൊണ്ടിരിക്കുന്ന സബ്സിഡിതന്നെ എടുത്തുകളയാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇപ്പോള്‍ 345 രൂപയുള്ള ഒരു സിലിണ്ടര്‍ ഗ്യാസിന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ 650 രൂപയിലധികമാകും. യുഡിഎഫ് പത്രികയില്‍ പക്ഷേ ഇതേക്കുറിച്ചൊന്നും ഒരക്ഷരവുമില്ല.

യുഡിഎഫ് ഭരണത്തില്‍ വയനാട്ടിലും ഇടുക്കിയിലുമടക്കം കേരളത്തിലെ കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് നിത്യേന ആത്മഹത്യചെയ്തത് മറക്കാറായിട്ടില്ല.
കടക്കെണികൊണ്ടല്ല, മദ്യപാനവും വിഷാദരോഗവും കാരണമാണ് ആത്മഹത്യയെന്നു പറഞ്ഞ് മുഖംതിരിക്കുകയാണ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ചെയ്തത്. കടംകയറി മുടിഞ്ഞ ഒരു കര്‍ഷകനുപോലും എന്തെങ്കിലും സഹായം ഇവര്‍ ചെയ്തില്ല. ബാങ്കുകളുടെ ജപ്തിനടപടി മുടക്കമില്ലാതെ മുന്നേറുകയും ചെയ്തു. ഒടുവില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളിയത്. കടാശ്വാസപദ്ധതിയും പാക്കേജും നടപ്പാക്കി കര്‍ഷകരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഒടുവിലിപ്പോള്‍ യുഡിഎഫും കര്‍ഷകരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നു. പലിശരഹിത വായ്പ, അവശപെന്‍ഷന്‍, രണ്ടു ലക്ഷം ധനസഹായം അങ്ങനെ പലതും. 

പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് ബൈക്കിനും കംപ്യൂട്ടറിനും പലിശരഹിത വായ്പയാണ് മറ്റൊരു വാഗ്ദാനം. വിദ്യാഭ്യാസവായ്പ പ്രതീക്ഷിച്ച് പ്രൊഫഷണല്‍ കോഴ്സിന് ചേര്‍ന്ന് ഒടുവില്‍ വായ്പ കിട്ടാതെ പഠനം മുടങ്ങി അപമാനഭാരത്താല്‍ മനംനൊന്ത് ആത്മാഹുതിചെയ്ത രജനി എസ് ആനന്ദിനെ നമുക്ക് മറക്കാനാകുമോ. ബൈക്കും കംപ്യൂട്ടറും അല്ല, ഫീസും പഠനച്ചെലവും നിര്‍വഹിക്കാനാണ് രജനി എസ് ആനന്ദ് വായ്പയ്ക്ക് ബാങ്കുകള്‍ കയറിയിറങ്ങിയത്. പണമുള്ളവര്‍ പഠിച്ചാല്‍മതിയെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. ഈ നയത്തിന്റെ രക്തസാക്ഷിയാണ് രജനി എസ് ആനന്ദ്.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുണ്ട് ഓഫര്‍. കേന്ദ്രതുല്യത. എന്നാല്‍,ഇത് കേള്‍ക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ആന്റണി സര്‍ക്കാര്‍ അവരോട് കാണിച്ച സ്നേഹം ഓര്‍മ്മ വരും.

ഇ കെ പത്മനാഭന്‍ ദേശാഭിമാനിയില്‍ എഴുതിയ കുറിപ്പില്‍ നിന്ന്.

1 comment:

  1. ഇതു കൊടുക്കാന്‍ കൂട്ടിയ നേര്‍ച്ചയോ?

    'എണ്ണയാട്ടുന്നിടത്ത് ചെന്നാല്‍ പുണ്ണാക്ക് തരാത്തവനാണ് വീട്ടില്‍ ചെന്നാല്‍ എണ്ണ തരുന്നത്'. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈ പഴഞ്ചൊല്ല് ഓര്‍ത്തുപോകും.

    എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപ അരി എപിഎല്‍ വിഭാഗത്തിനുകൂടി കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ അതില്‍ മണ്ണുവാരിയിട്ടവരാണ് ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി കൊടുക്കുമെന്നു പറയുന്നത്.

    ReplyDelete