Tuesday, May 10, 2011

തൃണമൂലിന് ഡിഡി: ബാങ്കുകള്‍ നിയമം ലംഘിച്ചു-ബെഫി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ നിയമം ലംഘിച്ച് ഡിഡി നല്‍കുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത പൊതുമേഖലാ ബാങ്കുകള്‍ നിയമം ലംഘിച്ചുവെന്ന്ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബെഫി) അഭിപ്രായപ്പെട്ടു. രണ്ടു ബാങ്കുകളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്ന് ബെഫി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രദീപ് ബിശ്വാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമ്പതിനായിരത്തിനും അതിനു മുകളിലുമുള്ള തുകയ്ക്ക് ഡിഡി നല്‍കുന്നതിന് ഉപയോക്താവിന്റെ അക്കൗണ്ടില്‍നിന്ന് തുക നല്‍കുകയോ ചെക്ക് നല്‍കുകയോ വേണം. ഇതു സംബന്ധിച്ച് 2010 ജൂലൈ ഒന്നിന് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മാസ്റ്റര്‍ സര്‍ക്കുലറില്‍ കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകള്‍ തടയാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തുന്നത് തടയാനുമാണ് റിസര്‍വ് ബാങ്കിന്റെ ഈ നിയന്ത്രണങ്ങള്‍ . വസ്തുത ഇതായിരിക്കെ തൃണമൂല്‍ നേതാക്കള്‍ ബാങ്കില്‍ പണമടച്ച് അമ്പതിനായിരത്തിനു മുകളിലുള്ള ഡിഡി എടുത്ത സംഭവത്തെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും അലഹബാദ് ബാങ്കും ന്യായീകരിച്ചതിലൂടെ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചിരിക്കയാണ്. മാര്‍ച്ച് 23ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാല്‍ബാസാര്‍ ബ്രാഞ്ചില്‍നിന്നാണ് 1.23 കോടിയുടെ ഡിഡികള്‍ നല്‍കിയത്. അലഹബാദ് ബാങ്കിന്റെ റെഡ്ക്രോസ് പ്ലേസ് ബ്രാഞ്ചില്‍നിന്നാണ് പത്ത് ലക്ഷത്തിന്റെ ഡിഡിയും നല്‍കിയത്. ഡിഡികള്‍ക്ക് ഒപ്പിട്ട് അപേക്ഷ നല്‍കിയത് ഒരാള്‍തന്നെയാണ്. ഇതൊന്നും പരിശോധിക്കാതെയും ഉപയോക്താവിനെ ശരിയായി മനസിലാക്കാതെയുമാണ് ഡിഡി നല്‍കിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും ബാങ്കുകളില്‍ ഇതിന് ഉത്തരവാദികളായ ജീവനക്കാരുടെ പേരില്‍ നടപടിയെടുക്കുകയും വേണം-പ്രദീപ് ബിശ്വാസ് ആവശ്യപ്പെട്ടു.

deshabhimani 100511

1 comment:

  1. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ നിയമം ലംഘിച്ച് ഡിഡി നല്‍കുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത പൊതുമേഖലാ ബാങ്കുകള്‍ നിയമം ലംഘിച്ചുവെന്ന്ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബെഫി) അഭിപ്രായപ്പെട്ടു. രണ്ടു ബാങ്കുകളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്ന് ബെഫി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രദീപ് ബിശ്വാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete