Tuesday, May 10, 2011

കാസര്‍കോടന്‍ കാഴ്ചകള്‍ യൂറോപ്പിന്റെ കണ്ണ് തുറപ്പിച്ചു

സംഭാവന 10 ലക്ഷം കവിഞ്ഞു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സഹായിക്കാന്‍ നാടും നഗരവും ഒറ്റമനസോടെ രംഗത്തിറിങ്ങി. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ഹുണ്ടിക പിരിവില്‍ ജില്ലയില്‍ പിരിഞ്ഞ് കിട്ടിയത് പത്ത് ലക്ഷത്തിലേറെ രൂപ. വീടുകളിലും കടകളിലും ഓഫീസിലും സഹായ അഭ്യര്‍ഥനയുമായെത്തിയ പ്രവര്‍ത്തകരുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. ജില്ലയില്‍നിന്ന് അഞ്ചുലക്ഷം രൂപ പിരിക്കാനായിരുന്നു ഡിവൈഎഫ്ഐ ലക്ഷ്യമിട്ടത്. ഇരട്ടിയിലധികം പിരിച്ച് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ജനങ്ങള്‍ പൂര്‍ണ സഹകരണം പ്രഖ്യാപിച്ചു.

ഞായറാഴ്ച വീടുകളിലെത്തി ഹുണ്ടിക പിരിവ് നടത്തിയ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ടൗണുകളിലും ഓഫീസുകളിലും പിരിവ് നടത്തി. സംസ്ഥാന ട്രഷറര്‍ വി വി രമേശന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തിലും ജില്ലാസെക്രട്ടറി സാബുഅബ്രഹാം, പ്രസിഡന്റ് സിജി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോടും ഫണ്ട് ശേഖരിച്ചു. കാഞ്ഞിരപ്പൊയില്‍ ഗവ. എല്‍പി സ്കൂളിലെ കുട്ടികള്‍ 6840 രൂപ നല്‍കി. ക്ലാസുകളില്‍നിന്നും നാട്ടുകാരില്‍നിന്നും പിരിച്ചെടുത്ത തുക സിപിഐ എം ഏരിയാ സെക്രട്ടറി കരുവക്കാല്‍ ദാമോദരന്‍ ഏറ്റുവാങ്ങി. കയ്യൂര്‍ സമര പോരാളി കുറുവാടന്‍ നാരായണന്‍ നായരും തുക കൈമാറി. കടിഞ്ഞിമൂല ഇന്റര്‍നെറ്റ് സിറ്റി സംഘടിപ്പിച്ച ഉത്തരമേഖലാ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ കരുവാച്ചേരി നന്മ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ടീമംഗങ്ങള്‍ സമ്മാനത്തുക സംഭാവന നല്‍കി. ബ്ലോക്ക് സെക്രട്ടറി വി പ്രകാശന്‍ ഏറ്റുവാങ്ങി. മടിക്കൈ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാര്‍ 7500 രൂപ നല്‍കി. സിപിഐ എം ജില്ലാകമ്മിറ്റിയംഗം സി പ്രഭാകരന്‍ ഏറ്റുവാങ്ങി. കാഞ്ഞിരപ്പൊയില്‍ യാത്രാ സാംസ്കാരിക വേദി ശേഖരിച്ച 1000 രൂപ വി പ്രകാശനെ ഏല്‍പിച്ചു. ഉദുമ സി-മെറ്റിന് കീഴില്‍ നേഴ്സിങ് കോളേജ് ജീവനക്കാര്‍ ശേഖരിച്ച തുക ബ്ലോക്ക് സെക്രട്ടറി കെ മണികണ്ഠന്‍ ഏറ്റുവാങ്ങി. കുടുക്കയില്‍ സംഭരിച്ചുവെച്ച തുക ദുരിതാശ്വാസത്തിനായി നല്‍കി ബാലസംഘം കുട്ടികള്‍ . മാവിലാക്കടപ്പുറം സൗത്ത് യൂണിറ്റിലെ കുട്ടികളാണ് തങ്ങള്‍ സംഭരിച്ചു വെച്ച തുക ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഏല്‍പിച്ചത്. വെസ്റ്റ് എളേരി കാലിക്കടവിലെ നവോദയ പുരുഷ സ്വയം സഹായ സംഘത്തിന്റെ ഫണ്ട് സെക്രട്ടറി എം വി ജോര്‍ജ് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ആര്‍ ചാക്കോക്ക് കൈമാറി.

കാസര്‍കോടന്‍ കാഴ്ചകള്‍ യൂറോപ്പിന്റെ കണ്ണ് തുറപ്പിച്ചു

കാസര്‍കോട്: 2007 ല്‍ തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച യൂറോപ്യന്‍ യൂണിയന്‍ ഇത് ലോകത്താകെ നിരോധിക്കണമെന്ന ആവശ്യത്തില്‍ സ്റേറാക്ഹോം കണ്‍വന്‍ഷനില്‍ ഉറച്ചുനിന്നതായി സി ജയകുമാറും ഡോ. അഷീലും പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതലായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതുണ്ടാക്കിയ മാരക വിപത്തുകളെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഡെന്‍മാര്‍ക്കിലും ഫിന്‍ലാന്‍ഡിലും അമ്മമാരുടെ അമ്മിഞ്ഞപ്പാലും പൊക്കിള്‍ക്കൊടിയിലെ രക്തവും പരിശോധിച്ചപ്പോള്‍ 100 ശതമാനം എന്‍ഡോസള്‍ഫാന്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ ഈ കീടനാശിനി ഉപയോഗിക്കുന്നില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ നിന്ന് അന്തരീക്ഷത്തിലൂടെ എത്തിയതായാണ് കണ്ടെത്തിയത്. ലോകത്ത് രാസവസ്തുക്കള്‍ ഏറ്റവും കൂടുതല്‍ അടിഞ്ഞുകിടക്കുന്നത് തണുപ്പേറിയ അന്റാര്‍ട്ടിക്കയിലാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്ന് തണുത്ത പ്രദേശങ്ങളിലേക്ക് ഈ കീടനാശിനി ആവിയായാണ് എത്തുന്നത്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള ക്യാമ്പയിന്‍ 1997 ല്‍ നിര്‍ത്തിയ യൂറോപ്യന്‍ യൂണിയന്‍ കാസര്‍കോട് നിന്നുള്ള അനുഭവങ്ങളെ തുടര്‍ന്ന് 2002 ല്‍ പുനരാരംഭിച്ചു. തുടര്‍ന്നാണ് 2007 ല്‍ നിരോധിച്ചത്. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളാല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ നിയോഗിക്കപ്പെട്ട തൊഴിലാളികള്‍ക്ക് പോലും രോഗങ്ങള്‍ പിടിപെട്ടത് കണ്ടാണ് സ്പെയിന്‍ ഇത് നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സ്പെയിന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് യൂറോപ്യന്‍ യൂണിയന്റെ വാദമാണെന്നും അംഗ രാജ്യത്തിന് മാത്രമേ ഇതിനാകൂ എന്ന് സാങ്കേതിക തടസ്സവാദം ഉന്നയിച്ചാണ് ഇന്ത്യ എതിരിട്ടത്. നിരോധനത്തെ തുടര്‍ന്ന് ഇളവ് അനുവദിച്ച വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ അതാത് രാജ്യങ്ങള്‍ ഇതു സംബന്ധിച്ചുള്ള പട്ടികയുടെ രജിസ്റ്ററിലേക്ക് അപേക്ഷിക്കണം. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മാത്രമാണ് ഇത്തരത്തില്‍ ഇളവ് ലഭിക്കുക. അമേരിക്ക 2017 ല്‍ പൂര്‍ണമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതോടെ ഇതിന്റെ ഉല്‍പാദനം ലോകത്താകെ നിലയ്ക്കുമെന്നാണ് കരുതുന്നത്. ആഗോള തീരുമാനം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഇത് അംഗീകരിക്കണം. അടുത്ത ജനമുന്നേറ്റം ഇതിനായിരിക്കണം. നിരോധനം നടപ്പാക്കാന്‍ ഒരു ദേശീയ പദ്ധതി വേണം. നിലവില്‍ ശേഖരിച്ച് വെച്ചിരുന്ന കീടനാശിനി നിര്‍വീര്യമാക്കാനും ഇതുള്‍പ്പെട്ട മാലിന്യങ്ങള്‍ നശിപ്പിക്കാനും ദുരിതബാധിതരെ പുനരധിവസിപ്പിക്കാനും പദ്ധതി വേണം. മാധ്യമപ്രവര്‍ത്തകരുടെ സംഭാവനയാണ് നിരോധന കാര്യത്തില്‍ ഏറെ സഹായകമായത്. ലോകം കേരളത്തോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് ന്യൂസിലാന്‍ഡില്‍ നിന്നുള്ള പ്രതിനിധി സമ്മേളനത്തിന്റെ സമാപനത്തില്‍ പറഞ്ഞത്.

deshabhimani 100511

1 comment:

  1. 2007 ല്‍ തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച യൂറോപ്യന്‍ യൂണിയന്‍ ഇത് ലോകത്താകെ നിരോധിക്കണമെന്ന ആവശ്യത്തില്‍ സ്റേറാക്ഹോം കണ്‍വന്‍ഷനില്‍ ഉറച്ചുനിന്നതായി സി ജയകുമാറും ഡോ. അഷീലും പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതലായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതുണ്ടാക്കിയ മാരക വിപത്തുകളെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഡെന്‍മാര്‍ക്കിലും ഫിന്‍ലാന്‍ഡിലും അമ്മമാരുടെ അമ്മിഞ്ഞപ്പാലും പൊക്കിള്‍ക്കൊടിയിലെ രക്തവും പരിശോധിച്ചപ്പോള്‍ 100 ശതമാനം എന്‍ഡോസള്‍ഫാന്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ ഈ കീടനാശിനി ഉപയോഗിക്കുന്നില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ നിന്ന് അന്തരീക്ഷത്തിലൂടെ എത്തിയതായാണ് കണ്ടെത്തിയത്. ലോകത്ത് രാസവസ്തുക്കള്‍ ഏറ്റവും കൂടുതല്‍ അടിഞ്ഞുകിടക്കുന്നത് തണുപ്പേറിയ അന്റാര്‍ട്ടിക്കയിലാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്ന് തണുത്ത പ്രദേശങ്ങളിലേക്ക് ഈ കീടനാശിനി ആവിയായാണ് എത്തുന്നത്.

    ReplyDelete