Tuesday, May 10, 2011

വോട്ടിങ് യന്ത്രം: വിശ്വാസ്യതയില്‍ സംശയം ബലപ്പെടുന്നു

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വെള്ളിയാഴ്ച പുറത്തുവരാനിരിക്കെ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച തര്‍ക്കം മുറുകുന്നു. യന്ത്രം കുറ്റമറ്റതാണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ ആവര്‍ത്തിക്കുമ്പോള്‍ വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ ഇതിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിക്കുന്നു. യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് ജനതാപാര്‍ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ സോഫ്റ്റ്വെയര്‍ വിദേശകമ്പനികളുടേതാണെന്നതാണ് ഏറ്റവും വലിയ അപകടമായി പലരും കാണുന്നത്. അമേരിക്കയിലെ മൈക്രോചിപ്പും ജപ്പാനിലെ റെണാസസുമാണ് ഇതിന്റെ സോഫ്റ്റ്വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. അതായത്, ഇവര്‍ക്ക് യന്ത്രത്തെ നിയന്ത്രിക്കാനും മാറ്റംവരുത്താനും എളുപ്പമാണെന്ന് സി വി എല്‍ നരസിംഹം എഴുതിയ "ഡെമോക്രസി അറ്റ് റിസ്ക്" എന്ന പുസ്തകത്തില്‍ വാദിക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് ശരിയായിരിക്കുമെന്ന "വിശ്വാസം" മാത്രമാണ് വോട്ടര്‍മാര്‍ക്ക്. ഇതിന് തെളിവില്ലെന്നര്‍ഥം. വോട്ടര്‍മാര്‍ക്കെന്നുമാത്രമല്ല, സ്ഥാനാര്‍ഥികളും ഈ വിശ്വാസത്തെ ആശ്രയിക്കേണ്ട സ്ഥിതി. അതുകൊണ്ടാണ് വോട്ട് രേഖപ്പെടുത്തുമ്പോള്‍ത്തന്നെ ആര്‍ക്ക് വോട്ട് ചെയ്തെന്ന ഒരു സ്ലിപ്പും യന്ത്രത്തില്‍നിന്നുണ്ടാകണമെന്ന് നരസിംഹത്തെപ്പോലുള്ളവര്‍ ശഠിക്കുന്നത്. ഇന്ത്യന്‍ വോട്ടിങ് യന്ത്രത്തില്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ജേണലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

യന്ത്രം ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത മനസ്സിലാക്കി പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ അതുപേക്ഷിച്ചു വരികയാണ്. ജര്‍മനിയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ഡെച്ച് കമ്പനിയായ നെഡാപ് നിര്‍മിച്ച യന്ത്രം മൊബൈല്‍ ഫോണിന്റെയത്രപോലും സുരക്ഷിതമല്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഹോളണ്ടും വോട്ടിങ്യന്ത്രം ഉപേക്ഷിച്ചു. അയര്‍ലന്‍ഡും വോട്ട്ബാലറ്റ് പേപ്പറിലേക്ക് മടങ്ങി. പശ്ചിമ യൂറോപ്പിലെങ്ങും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ ശക്തമായ വികാരം ഉയരുകയാണ്. അമേരിക്കയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഇപ്പോള്‍ നിരാകരിച്ചുവരികയാണ്. വോട്ടിങ്യന്ത്രം പ്രായോഗികമായി സുരക്ഷിതമാണെന്നു പറയാനാകില്ലെന്നാണ് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് ടെക്നോളജി അഭിപ്രായപ്പെട്ടത്.

1980കളുടെ അവസാനത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വോട്ടിങ് യന്ത്രം ഇന്ത്യയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നാല്‍ , 2004 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. ഇതോടെതന്നെ ഈ യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച സംശയങ്ങളും ഉയര്‍ന്നു. കേന്ദ്രസര്‍ക്കാരില്‍ സെക്രട്ടറിയായിരുന്ന ഉമേഷ് സൈഗാളാണ് ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ടികളും രംഗത്തെത്തി. 2009 സെപ്തംബറില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തെരഞ്ഞെടുപ്പു കമീഷനെ കണ്ട് വോട്ടിങ് യന്ത്രത്തിന്റെ ഉപയോഗത്തില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചു. രേഖപ്പെടുത്തിയ വോട്ടില്‍ കൃത്രിമത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യന്ത്രത്തിന്റെ നിര്‍മാണം പൂര്‍ണമായും തെരഞ്ഞെടുപ്പു കമീഷന്റെ നിയന്ത്രണത്തിലാണോ എന്ന സംശയവും അദ്ദേഹം ഉയര്‍ത്തി. ഇതിനുശേഷം ബിജെപി, സമാജ്വാദി പാര്‍ടി തുടങ്ങിയ കക്ഷികളും ഇതേ സംശയം പ്രകടിപ്പിച്ചു. യന്ത്രത്തിന്റെ ഉപയോഗത്തില്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയ കോണ്‍ഗ്രസിന്റെ പല നേതാക്കളും പിന്നീട് നിലപാട് മാറ്റി. ഒറീസ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റതിനുകാരണം വോട്ടിങ് യന്ത്രമാണെന്ന് ഒറീസയുടെ സംഘടനാ ചുമതലയുള്ള ഇപ്പോഴത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വെറും നാലു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ അവിടത്തെ കോണ്‍ഗ്രസ് നേതാക്കളും പഴിപറഞ്ഞത് വോട്ടിങ് യന്ത്രത്തെ.

deshabhimani 100511

1 comment:

  1. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വെള്ളിയാഴ്ച പുറത്തുവരാനിരിക്കെ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച തര്‍ക്കം മുറുകുന്നു. യന്ത്രം കുറ്റമറ്റതാണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ ആവര്‍ത്തിക്കുമ്പോള്‍ വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ ഇതിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിക്കുന്നു. യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് ജനതാപാര്‍ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ സോഫ്റ്റ്വെയര്‍ വിദേശകമ്പനികളുടേതാണെന്നതാണ് ഏറ്റവും വലിയ അപകടമായി പലരും കാണുന്നത്. അമേരിക്കയിലെ മൈക്രോചിപ്പും ജപ്പാനിലെ റെണാസസുമാണ് ഇതിന്റെ സോഫ്റ്റ്വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. അതായത്, ഇവര്‍ക്ക് യന്ത്രത്തെ നിയന്ത്രിക്കാനും മാറ്റംവരുത്താനും എളുപ്പമാണെന്ന് സി വി എല്‍ നരസിംഹം എഴുതിയ "ഡെമോക്രസി അറ്റ് റിസ്ക്" എന്ന പുസ്തകത്തില്‍ വാദിക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് ശരിയായിരിക്കുമെന്ന "വിശ്വാസം" മാത്രമാണ് വോട്ടര്‍മാര്‍ക്ക്. ഇതിന് തെളിവില്ലെന്നര്‍ഥം. വോട്ടര്‍മാര്‍ക്കെന്നുമാത്രമല്ല, സ്ഥാനാര്‍ഥികളും ഈ വിശ്വാസത്തെ ആശ്രയിക്കേണ്ട സ്ഥിതി. അതുകൊണ്ടാണ് വോട്ട് രേഖപ്പെടുത്തുമ്പോള്‍ത്തന്നെ ആര്‍ക്ക് വോട്ട് ചെയ്തെന്ന ഒരു സ്ലിപ്പും യന്ത്രത്തില്‍നിന്നുണ്ടാകണമെന്ന് നരസിംഹത്തെപ്പോലുള്ളവര്‍ ശഠിക്കുന്നത്. ഇന്ത്യന്‍ വോട്ടിങ് യന്ത്രത്തില്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ജേണലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

    ReplyDelete